KeralaNEWS

ചെന്നിത്തല നിയമസഭയിലെത്തിയില്ല, കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം തുറന്നെന്ന്; വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: നിയമസഭയിൽ സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ചും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്താത്തത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നും വിമർശിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്. സോളാർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ച പ്രതിപക്ഷത്തിന് ബൂമറാംഗായെന്നും പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ പകച്ചു പോയെന്നുമാണ് രാജേഷ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം ഇന്ന് തുറന്നെന്നാണ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയിൽ വന്നില്ലെന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസിൽ അധികാരത്തർക്കത്തിന്റെ പുതിയ അധ്യായം തുറന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്നാണ് സി പി എം നേതാവ് എ കെ ബാലൻ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരായി. അല്ലെങ്കിൽ അവർ വാക്ക് ഔട്ട് നടത്തിയേനെയെന്നും എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഇനിയും പ്രകോപിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വരുമായിരുന്നു. അത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമായിരുന്നു എന്നും ബാലൻ പറ‌ഞ്ഞു. മാസപ്പടി വിവാദത്തിൽ പറയേണ്ടതെല്ലാം മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

അതേസമയം സോളാർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകി സംസാരിക്കവെ ‘ഗൂഢാലോചന’ വിവാദം അന്വേഷിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട ‘ഗൂഢാലോചന’ അന്വേഷിക്കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കാമെന്ന് പിണറായി വിജയൻ സഭയിൽ പറഞ്ഞു. സോളാർ വിഷയത്തിൽ സഭയിൽ സംസാരിക്കവെ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടിയതിന് മറുപടിയായാണ് അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Back to top button
error: