
അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇന്നലെയാണ് അടൂരിൽ വച്ച് ഷമീർ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ മറ്റൊരു പൊലീസുകാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് എസ്ആർടിസി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.






