CrimeNEWS

തെളിവുകളുടെ അഭാവം; 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാര്‍ഡമംസെറ്റില്‍മെന്‍റ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറെയും ഡെപ്യൂട്ടി കളക്ടറെയും കോടതി വെറുതെ വിട്ടു

തൊടുപുഴ: കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാർഡമംസെറ്റിൽമെൻറ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ജാഫർ ഖാൻ, ഡെപ്യൂട്ടി കളക്ടർ ഷാനവാസ് ഖാൻ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വെറുതെ വിട്ടത്.

പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റ്യനിൽ നിന്നും പാട്ട ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നതിന് ഏക്കറിന് 10000 രൂപ വീതം കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് സെബാസ്റ്റ്യൻ വിജിലൻസിന് പരാതി നൽകിയിരുന്നു. പിന്നാലെ വിജിലൻസ് കെണിയൊരുക്കി. 25000 രൂപ ആദ്യ ഗഡു കൈക്കൂലിയായി കൈപ്പറ്റിയതിന് പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. 2013 ഏപ്രിൽ 30 നായിരുന്നു സംഭവം. കേസിൽ പരാതിക്കാരനടക്കം 20 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

Back to top button
error: