IndiaNEWS

പ്രഖ്യാപിച്ചത് 400, ഓടുന്നത് 18; ബാക്കി വന്ദേഭാരത് ട്രെയിനുകൾ എവിടെ ?

ചെന്നൈ: പ്രഖ്യാപിച്ചത് 400 വന്ദേഭാരത് ട്രെയിനുകളാണെങ്കിലും നിലവിൽ രാജ്യത്ത് ഓടുന്നത് 18 എണ്ണം മാത്രം.ബാക്കി ട്രെയിനുകളെ പറ്റി കേന്ദ്ര സർക്കാരിന് മിണ്ടാട്ടവുമില്ല.
400 വന്ദേഭാരത് ട്രെയിനുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ ഓടുന്നത് 18 എണ്ണം മാത്രം.ഇതിൽ ദക്ഷിണ റെയില്‍വേയില്‍ സര്‍വീസ് നടത്തുന്നത് ആകെ മൂന്നെണ്ണവും. ചെന്നൈ– മൈസൂരു, ചെന്നൈ– കോയമ്ബത്തൂര്‍, കാസര്‍കോട്– തിരുവനന്തപുരം എന്നീ റൂട്ടുകളിലായാണ് അത് സര്‍വീസ് നടത്തുന്നത്.
വന്ദേഭാരത് ട്രെയിനിന്റെ 600 കോച്ചുകള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്.പിന്നീട് ചെന്നൈ കോച്ച്‌ ഫാക്ടറിയിൽ സ്വന്തമായി നിർമ്മിക്കാമെന്നായി.ഇവിടെ ആകെ നിർമ്മിച്ചത് 18 ട്രെയിനുകൾ.ശേഷം ചെന്നൈ കോച്ച് ഫാക്ടറി സ്വകാര്യവൽക്കരിക്കുകയും ചെയ്തു.ഇതോടെ വന്ദേഭാരതിന്റെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത്.നേരത്തേ സ്പെയര്‍പാര്‍ട്സുകള്‍ പുറത്തുനിന്ന് വാങ്ങി ചെന്നൈ കോച്ച്‌ഫാക്ടറി സ്വന്തമായാണ് വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ സ്വകാര്യവ്യക്തികള്‍ക്ക് പുറം കരാര്‍ നല്‍കി അവര്‍ നേരിട്ട് സ്പെയര്‍പാര്‍ട്സുകള്‍ കോച്ച്‌ ഫാക്ടറിയില്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിനായി കരാറെടുത്ത കമ്ബനികള്‍ക്ക് കോച്ച്‌ ഫാക്ടറിയില്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.ഇതിന് പിന്നാലെ വന്ദേഭാരത് കോച്ചുകളുടെ അറ്റകുറ്റപ്പണിയും സ്വകാര്യമേഖലയ്ക്ക് കൈമാറി. ഇങ്ങനെ കരാറെടുത്ത കമ്പനിയ്ക്കും ഇവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട്.ഫലത്തില്‍ ചെന്നൈ കോച്ച്‌ ഫാക്ടറിയുടെ പകുതി ഭാഗവും ഇന്ന് സ്വകാര്യമേഖല കൈയടക്കി കഴിഞ്ഞു.
നേരത്തെ സ്വകാര്യവൽക്കരണത്തിനെതിരെ ചെന്നൈ കോച്ച് ഫാക്ടറിയിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു.വന്ദേഭാരത് ട്രെയിന്‍ കൊണ്ടുവന്നതുതന്നെ കോച്ച്‌ ഫാക്ടറികള്‍ വില്‍ക്കാനാണെന്ന സംശയവും ഇപ്പോൾ ജീവനക്കാര്‍ പങ്കുവയ്ക്കുന്നു.ഏതായാലും വന്ദേഭാരതിന്റെ പുതിയ വണ്ടികളുടെ നിർമ്മാണമൊന്നും ഇവിടെ നടക്കുന്നില്ല എന്നാണ് വിവരം.നിലവിൽ ഓടുന്നവയുടെ തകരാറുകൾ പരിഹരിക്കാനുള്ള സ്പെയര്‍പാര്‍ട്സുകള്‍ മാത്രമാണ് ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത്.

Back to top button
error: