
ന്യൂഡല്‍ഹി: ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തത്തിൽ നിയന്ത്രണങ്ങൾ കൂടുതല്‍ കടുപ്പിച്ച് കേന്ദ്രം. രോഗ വ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, തായ്‌ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വകഭേദമായ ബി.എഫ്.7 കേസുകള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലാണ് ആദ്യ ബി.എഫ്.7 കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒക്ടോബറിലായിരുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ബി.എഫ്.7. ഒരിക്കല്‍ കൊവിഡ് ബാധിച്ചവരെയും വാക്സിനേഷന്‍ എടുത്തവരെയും രോഗബാധിതരാക്കാനും, ശരീരങ്ങളിലേക്ക് അതിവേഗം തന്നെ കടന്നുകയറാനും ശേഷിയുള്ളതാണ് ബി.എഫ്.7 എന്നതും ഈ വകഭേദത്തെ അപകടകാരിയാക്കുന്നുണ്ട്. ചൈനക്ക് പുറമെ യു.എസ്, ബ്രിട്ടന്‍, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.





