KeralaNEWS

ഇനി കൗമാരകലയുടെ വസന്തകാലം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം 

  • രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങും
  • മത്സരങ്ങൾ ചൊവ്വാഴ്ച മുതൽ

തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം അവിസ്മരണീയമായ കലോത്സവ ദിനങ്ങൾ ഒരുക്കാനുള്ള അവസാനവട്ട തിരക്കിലാണ് സംഘാടകർ. കൗമാരകലോത്സവത്തിന് വർണ വിസ്മയം തീർത്ത് കലാകാരൻമാർ കഴിഞ്ഞ ദിവസം ചിത്രാവിഷ്കാരം നടത്തി. കേരള ലളിതകലാ അക്കാദമിയും കലോത്സവ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ 61 പ്രമുഖ കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരനും ശിൽപിയുമായ വൽസൻ കൂർമ്മകൊല്ലേരി ചിത്രം വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കലോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ട് കൊണ്ടുവരും. പാലക്കാട് നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. വൈകീട്ട് മാനാഞ്ചിറ സ്ക്വയറിൽ സ്വർണക്കപ്പ് സ്ഥാപിക്കും. പ്രധാന വേദിയായ വിക്രം മൈതാനത്ത് സ്റ്റേജിന്റെ പണി പൂർത്തിയായി. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങൾ വീക്ഷിക്കാനാവുന്ന തരത്തിലാണ് വേദി ഒരുക്കിയിട്ടുള്ളത്. 60,000 ചതുരശ്ര അടിയിലാണ് പന്തൽ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് വേദി. ഉദ്ഘാടന ദിവസം ഘോഷയാത്രയ്ക്ക് പകരം ഉദ്ഘാടന വേദിക്ക് സമീപം ദൃശ്യവിസ്മയം സംഘടിപ്പിക്കാനാണ് തീരുമാനം.

Signature-ad

കലോത്സവത്തിന്റെ വിളംബരം അറിയിച്ചുകൊണ്ട് നൂറു കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി കളരിപ്പയറ്റും ശിങ്കാരിമേളവും ഫാന്‍ നൃത്തവും അടങ്ങുന്ന വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. 8.30 ന് പ്രധാന വേദിയായ വിക്രം മൈതാനത്ത് പതാക ഉയർത്തും. 61 വിദ്യാർത്ഥികള്‍ ചേര്‍ന്നുള്ളതാണ് സ്വാഗത ഗാനം. കവി പി.കെ ഗോപിയുടേതാണ് രചന. പ്രേംകുമാർ വടകരയാണ് സംഗീതം. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനം അടക്കം 24 വേദികളാണ് കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14.000 പേർ കലോത്സവത്തിൽ പങ്കെടുക്കും. സംസ്കൃതോത്സവവും, അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും.

Back to top button
error: