KeralaNEWS

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക കൗൺസിൽ യോഗം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ പ്രത്യേക കൗൺസിൽ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു.

പ്രത്യേക കൗൺസിൽ യോഗത്തിൽ നിന്ന് മേയറെ മാറ്റി നിർത്തണമെന്ന പുതിയ ആവശ്യം കൂടി ബിജെപി ഉയർത്തിയിട്ടുണ്ട്. സത്യപ്രതി‍ജ്ഞാലംഘനം നടത്തിയ മേയർ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് ആവശ്യം. എന്നാൽ ഇതിന് വഴങ്ങേണ്ടെന്നാണ് എൽഡിഎഫ് തീരുമാനം. ഈ സാഹചര്യത്തിൽ വൈകീട്ട് നാല് മണിക്ക് ചേരുന്ന പ്രത്യേക കൗൺസിൽ കലുഷിതമാകാൻ സാധ്യതയുണ്ട്. കൗൺസിൽ യോഗത്തിന് മുമ്പ് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് മറുതന്ത്രങ്ങൾ ആസൂത്രണം ചെയ്യും. രാവിലെ മുതൽ പതിവുപോലെ കോർപ്പറേഷന് അകത്ത് പ്രതിപക്ഷ കൗൺസിലർമാരുടേയും പുറത്ത് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതിഷേധങ്ങൾ നടക്കും.

മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദ‍‍ർവേസ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അദ്ദേഹം എത്താഞ്ഞതിനാലാണ് റിപ്പോർട്ട് നൽകുന്നത് വൈകിയത്. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. ഇക്കാര്യത്തിൽ ഡിജിപിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. അതേസമയം, വിജിലൻസ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ കുറ്റപ്പെടുത്തി. കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം. ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

Back to top button
error: