Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പതിനാറാം പക്കം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതന്‍; ഒന്നു തുറന്നു പറയാന്‍ പറ്റില്ലെന്ന് ജയിലില്‍ നിന്ന് പുറത്തുവന്ന രാഹുല്‍ ഈശ്വര്‍; കള്ളത്തെ കള്ളം കൊണ്ട് ജയിക്കാനാകില്ല സത്യം കൊണ്ടേ ജയിക്കാനാകൂ; പറയാന്‍ പലതുമുണ്ടെങ്കിലും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രാഹുല്‍

 

തിരുവനന്തപുരം: പതിനാറു ദിവസത്തിനു ശേഷം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്.

Signature-ad

പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. കള്ളത്തെ സത്യം കൊണ്ടേ ജയിക്കാന്‍ സാധിക്കൂ. നിലവില്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ഒരുകാര്യം പറയാം, തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ പരാതിയാണ്. പോലീസിനെതിരെ ആയിരുന്നില്ല നിരാഹാരം. മെന്‍സ് കമ്മീഷന് വേണ്ടിയാണ് നിരാഹാരം കിടന്നത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു. പറയരുതെന്ന് നിര്‍ദേശം ലഭിച്ചത് കൊണ്ട് പറയുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.

കൂടാതെ, ആര്‍ക്കും ആരെക്കുറിച്ചും കള്ളം പറയാന്‍ കഴിയും. അതിജീവിതയുടെ ഐഡന്റിറ്റി പുറത്ത് വിട്ടിട്ടില്ല. പച്ചക്കള്ളമാണ് തനിക്ക് എതിരെ പറഞ്ഞത്. ആ കള്ളം എന്താണെന്ന് പറയാന്‍ സാധിക്കില്ല. പറഞ്ഞാല്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യും. ഉമ്മന്‍ചാണ്ടിക്കും നിവിന്‍ പോളിക്കും നീതി കിട്ടാത്ത ഈ നാട്ടില്‍ നമ്മുടെ കുട്ടികള്‍ക്ക് നീതി കിട്ടുമോ? ചോദ്യം ചെയ്ത് ജയിലില്‍ പോയതില്‍ അഭിമാനം എന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനി പെടാന്‍ പാടില്ല എന്ന് കോടതി ആവര്‍ത്തിച്ചു പറഞ്ഞതിന് ശേഷമാണ് രാഹുലിന് ജാമ്യം നല്‍കിയത്. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടെന്ന് പ്രസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ട് തവണ കസ്റ്റഡിയില്‍ വിട്ടെന്നും മുന്‍ കേസുകളില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതതു കോടതികളില്‍ അറിയിക്കണം എന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

വൈകിട്ട് 5.30 ഓടെ ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിന് ജയിലിന് പുറത്ത് സ്വീകരണമൊരുക്കി. അറസ്റ്റിന് പിന്നാലെ തനിക്ക് നേരെയുണ്ടായത് നീതി നിഷേധമാണെന്ന് ചൂണ്ടികാട്ടി രാഹുല്‍ നേരത്തെ ജയിലില്‍ നിരാഹാരം ആരംഭിച്ചിരുന്നു. എന്നാല്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ മൂന്നാം ദിവസം ജയില്‍ ഉദ്യോഗസ്ഥരോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.

രാഹുല്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസ് എടുത്തത്. പത്തനംതിട്ടയിലെ മഹളി കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. ഇന്ന് ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ പോലീസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 16 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതിയെ വീണ്ടും എന്തിനാണ് ്കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ പ്രതി ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കുന്ന ആളാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും.

Back to top button
error: