മെസിയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍ ; കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ താരം ചെലവഴിച്ചത് 20 മിനിറ്റ് ; മര്യാദയ്ക്ക് താരത്തെ കാണാന്‍ പോലും കിട്ടിയില്ലെന്ന് ആരോപിച്ച് ജനക്കുട്ടം അക്രമാസക്തമായി ; കസേരകള്‍ എറിഞ്ഞു തകര്‍ത്തു

കൊല്‍ക്കത്ത: ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി ഇന്ത്യയില്‍ വിമാനമിറങ്ങിയ മെസ്സിയെ ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച് പരിപാടിയില്‍ വന്‍തുക ടിക്കറ്റ് എടുത്തവര്‍ മെസ്സിയെ കാണാന്‍ പറ്റിയില്ലെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു.
സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി.
മെസ്സി ഗ്രൗണ്ടില്‍ 20 മിനിറ്റ് മാത്രമാണ് നിന്നതെന്നും മര്യാദയ്ക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നുമാണ് കാണികളുടെ ആരോപണം. മെസി സ്‌റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും കാരണം താരത്തെ കാണാനായില്ലെന്ന് ആക്ഷേപിച്ചാണ് കാണികള്‍ ഗ്രൗണ്ടില്‍ പ്രശ്‌നമുണ്ടാക്കിയത്. അര്‍ജന്റീനാ താരത്തെ കാണാന്‍ വന്‍തുക ടിക്കറ്റിന് മുടക്കി കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
5000 മുതല്‍ 25,000 രൂപ വരെയായിരുന്നു കൊല്‍ക്കത്തയിലെ GOAT TOUR ടിക്കറ്റ് വില. സംഭവത്തില്‍ ആരാധകരോടും മെസ്സിയോടും മുഖ്യമന്ത്രി മമതാ ബാനര്‍ജി മപ്പു പറഞ്ഞു. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം താല്‍ക്കാലിക പന്തലുലുകളും സീറ്റുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു.
സംഘാടകര്‍ വഞ്ചിച്ചെന്ന് ആരാധകര്‍ ആരോപിച്ചു. മെസിക്കൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാല്‍ അവരാരും എത്തിയില്ല. ഇതിലും വന്‍ നിരാശയിലാണ് ആരാധകക്കൂട്ടം.






