ലീഗിനെ പിളര്‍ത്താന്‍ പണി എടുത്തവര്‍ക്കാണോ വോട്ട്? മാറാട് കലാപത്തിന്റെ രക്തക്കറ പേറുന്നവര്‍ എന്നു വിളിച്ചതു മറന്നോ? ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് സമസ്ത; ‘ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല’
'1987ല്‍ ജമാഅത്ത് പത്രം ഭൂമി തൊട്ട നേരം മുതല്‍ തുടങ്ങിയതാണ് ഈ പറന്ന കളി. ഈ ദിനപത്രം എന്ന ആശയം തന്നെ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഉള്ളില്‍ മുളച്ചത് മുസ്ലിം ലീഗിനോടുള്ള ജന്മവൈരം കൊണ്ട് നടക്കുന്ന കാലത്താണ്. ഈ ജന്മവൈരികള്‍ക്ക് വേണ്ടിയാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് തേടേണ്ടത്?

കൊച്ചി: ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് ധാരണയെ കടന്നാക്രമിച്ച് സമസ്ത എപി വിഭാഗം. ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോള്‍ എന്ന തലക്കെട്ടോടെ മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ് ലേഖകന്‍.
ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത് എന്നും ലേഖനത്തില്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹത ഇല്ലെന്നും സുലൈമാന്‍ സഖാഫി ആഞ്ഞടിക്കുന്നു.
ലീഗിനോട് ചില ചോദ്യങ്ങളും ലേഖനത്തിലൂടെ സുലൈമാന്‍ സഖാഫി ചോദിക്കുന്നുണ്ട്. ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടതെന്നും, മുസ്ലിം സമുദായത്തിന് പേരുദോഷം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വോട്ട് പിടിക്കുകയാണോ ലീഗ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ലേഖനത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്സനല്‍ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ ലീഗിന് ധൈര്യമുണ്ടോ എന്നും സുലൈമാന്‍ സഖാഫി ചോദ്യം ഉന്നയിക്കുന്നുണ്ട്.
2010 ആഗസ്റ്റ് മൂന്നിന് ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു. മാറാട് കലാപത്തിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ എന്നാണ് ലേഖനത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി അന്ന് ചിത്രീകരിച്ചത്. കേരള മുസ്ലിം ജമാ അത്തിന്റെ സെക്രട്ടറി സുലൈമാന്‍ സഖാഫി സിറാജില്‍ എഴുതിയ ലേഖനത്തിലായിരുന്നു വിമര്‍ശനം.

പൂര്‍ണരൂപം
ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് മുസ്ലിം ലീഗില്‍ നിന്ന് വോട്ട് സ്വീകരിക്കുക? 2010 ആഗസ്റ്റ് മൂന്നിന് മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച സി ദാവൂദിന്റെ ലേഖനത്തില്‍ മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി ചിത്രീകരിക്കുന്നത്. തീവ്രവാദത്തിനെതിരായ ലീഗ് നിലപാടിനെ ജമാഅത്തെ ഇസ്ലാമി കണക്കിന് പരിഹസിക്കുന്നു. 1947 ആഗസ്റ്റ് 16ന് ഒറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്ന് തള്ളിയ കൊല്‍ക്കത്ത ഡയറക്ട് ആക് ഷന്‍ പോലുള്ള മികച്ച ”തീവ്രവാദവിരുദ്ധ’ പ്രവര്‍ത്തനങ്ങളുടെ റെക്കോര്‍ഡ് കീശയിലിട്ട് നടക്കുന്ന പ്രസ്ഥാനമെന്നാണ് ജമാഅത്തെ ഇസ്ലാമി ലീഗിനെ വിശേഷിപ്പിക്കുന്നത്.
”ശുദ്ധമായ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും’ വക്താക്കളായ ജമാഅത്തെ ഇസ്ലാമി എങ്ങനെ ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വോട്ട് തേടും? ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ അജന്‍ഡകളെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ഉള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും സ്വന്തമായി ആവിഷ്‌കരിക്കാനാകാത്ത ദുര്‍ബലമായ പാര്‍ട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തില്‍ ലീഗിനെ അധിക്ഷേപിക്കുന്നു. എന്നിട്ടുമെന്ത് കൊണ്ട് ”ബൗദ്ധിക സമ്പത്ത്’ വേണ്ടുവോളമുള്ള ജമാഅത്തെ ഇസ്ലാമി ലീഗില്‍ നിന്ന് വോട്ട് തേടുന്നു?
2003ലെ മാറാട് കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒന്നാം സ്ഥാനത്ത് ലീഗാണെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തില്‍ ആരോപിക്കുന്നു. മൂവാറ്റുപുഴ കൈവെട്ട് കേസിലേറെ കേരളീയ സമൂഹത്തെ സ്തംഭിപ്പിച്ച സംഭവമെന്നാണ് മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമി വിശേഷിപ്പിക്കുന്നത്. ഈ സംഭവത്തില്‍ പ്രതികളെന്ന് ജമാഅത്തെ ഇസ്ലാമി വിളിച്ച് പറയുന്ന ലീഗ് പ്രവര്‍ത്തകരില്‍ നിന്ന്, മാറാട് ദേശത്ത് സമാധാന ദൂതുമായെത്തിയ സിദ്ദീഖ് ഹസന്റെ ”വെള്ളരിപ്രാവുകള്‍’ എങ്ങനെയാണ് വോട്ട് തേടുക? മാറാട് കലാപം അന്വേഷിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ പത്താം അധ്യായത്തിലെ വരികള്‍ ഒരിക്കല്‍ കൂടി വായിച്ച് നോക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ലീഗ് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു.
‘2003 മേയ് രണ്ടിന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ യു എം എല്‍ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെ ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല’- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോള്‍ ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വോട്ട് തേടുക?
മാറാട് സംഭവം സി ബി ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരമായി കത്തിച്ച് നിര്‍ത്തുകയുമായിരുന്നു അന്നത്തെ ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സാക്ഷാല്‍ മുഖ്യമന്ത്രി ആന്റണിക്ക് പോലും കടന്ന് ചെല്ലാനാകാത്ത മാറാട് കടപ്പുറത്തേക്ക് സംഘ്പരിവാര്‍ ബാന്ധവത്തിന്റെ സഹായത്തോടെ കടന്നുചെന്ന മൗദൂദിയന്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എങ്ങനെയാണ് സര്‍വാപരാധങ്ങള്‍ക്കും ഉത്തരവാദികളായ ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വോട്ട് തേടുക?
മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ എന്നാണ് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിക്കുന്നത്. ”ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യാ’യ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് രക്തക്കറ പുരണ്ട ലീഗില്‍ നിന്ന് വോട്ട് തേടുക? പില്‍ക്കാലത്ത് പോപുലര്‍ ഫ്രണ്ട് ആകുകയും ഇപ്പോള്‍ നിരോധിക്കപ്പെടുകയും ചെയ്ത എന്‍ ഡി എഫിന് തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവന ചെയ്ത പ്രസ്ഥാനമെന്ന് ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നു. എങ്കില്‍, ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വോട്ട് തേടുക?
രസാവഹമായ ചോദ്യങ്ങള്‍ കൊണ്ട് മുസ്ലിം ലീഗിനെ മുള്‍മുനയില്‍ നിര്‍ത്താനും ഈ ലേഖനത്തില്‍ സി ദാവൂദ് തയ്യാറായിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തില്‍ ഏതെങ്കിലും മുസ്ലിം വേദിയില്‍ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ? അമ്പമ്പോ എന്ന് അതിശയിക്കാന്‍ വരട്ടെ. വേറെയുമുണ്ട് ചോദ്യങ്ങള്‍. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്സനല്‍ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ ലീഗിന് ധൈര്യമുണ്ടോ? അല്ലാത്ത പക്ഷം അവയില്‍ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ഇത്രയും ഭീരുക്കളായ ലീഗ് പ്രവര്‍ത്തകരില്‍ നിന്ന്, ജമാഅത്തെ ഇസ്ലാമി എങ്ങനെ വോട്ട് തേടും? അടിയന്തരാവസ്ഥാ കാലത്ത് ഇനി ജമാഅത്തെ ഇസ്ലാമിയില്‍ പ്രവര്‍ത്തിക്കുകയേയില്ലെന്ന് സത്യം ചെയ്ത് മാപ്പെഴുതി കൊടുക്കുകയും ഇന്ദിരാ ഗാന്ധിയോട് മുട്ടിപ്പായി പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ പേരില്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ധീരതയുടെ കൊടിയടയാളങ്ങളല്ലേ നിങ്ങള്‍? ഭീരുക്കളില്‍ നിന്ന് നിങ്ങള്‍ വോട്ട് തേടാമോ?
മുസ്ലിം സമുദായത്തിന്റെ അന്തസ്സും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ആത്മാഭിമാനം സ്ഫുരിക്കുന്ന നിലപാടെടുത്ത് സമുദായത്തിന് നേതൃത്വം നല്‍കാന്‍ ലീഗിന് കഴിഞ്ഞില്ലെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുന്നു. അധികാരത്തിന്റെയും സ്വാര്‍ഥ താത്പര്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു എന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്ന ലീഗില്‍ നിന്ന് എങ്ങനെയാണ് അവര്‍ വോട്ട് തേടുക? നിങ്ങളുടെ സ്ഥാനാര്‍ഥികളെ പാണക്കാട്ടെ കോലായയില്‍ വെച്ച് തന്നെ പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യമെന്താണ്? സംഘ്പരിവാര്‍, സാമ്രാജ്യത്വ അജന്‍ഡകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ ലീഗ് പരാജയപ്പെട്ടതായി ജമാഅത്തെ ഇസ്ലാമി മാധ്യമം ലേഖനത്തില്‍ ആരോപിക്കുന്നു. ചുരുക്കത്തില്‍ സര്‍വരംഗത്തും സര്‍വകാര്യങ്ങളിലും പരാജയപ്പെട്ട ലീഗില്‍ നിന്ന് എന്താണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്? ഈ പരാജയപ്പെട്ടവരില്‍ നിന്നാണോ പുതിയ കൂട്ടുകെട്ടില്‍ നിങ്ങള്‍ വോട്ട് തേടുന്നത്?
2005ലാണ് ചന്ദ്രിക സബ് എഡിറ്ററും ലീഗ് നേതാവുമായ സി പി സൈതലവി ”ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യ്’ എന്ന പുസ്തകം എഴുതുന്നത്. പ്രഥമ അധ്യായത്തിലെ ഏതാനും വരികള്‍ ഇപ്പോള്‍ വായിക്കുന്നത് കൗതുകകരമായിരിക്കും. ”മുസ്ലിം ലീഗിന് ഉപദേശം നല്‍കാന്‍ മാത്രം ഏത് ”ധാര്‍മികത’യുടെ പിന്‍ബലമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം. അല്ലെങ്കില്‍ മുസ്ലിം ലീഗിന് മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ”അര്‍ഹത’യെന്താണ് മാധ്യമത്തിനും ജമാഅത്തെ ഇസ്ലാമിക്കും? മുസ്ലിം ലീഗിന്റെ രൂപവത്കരണത്തില്‍ പങ്കുവഹിച്ചവരാണോ നിങ്ങള്‍? വളര്‍ച്ചയില്‍ സഹായിച്ചോ? പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നിട്ടുണ്ടോ? എല്ലാം പോകട്ടെ ഒരു നല്ല വാക്കെങ്കിലും ഇന്നോളം മുസ്ലിം ലീഗിനെ ക്കുറിച്ച് പറയാന്‍ വാ തുറന്നിട്ടുണ്ടോ നിങ്ങള്‍?’
ഇങ്ങനെയൊക്കെയുള്ള ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെയാണ് ലീഗ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുക? എന്തിനാണ് അവര്‍ ജമാഅത്തിന് വോട്ട് തേടേണ്ടത്? ”ഇതൊന്നുമില്ലാത്തവര്‍ ഉപദേശത്തിന്റെ മാറാപ്പഴിക്കുമ്പോള്‍ അതിവിടെ വേണ്ടെന്ന് വാതില്‍ കൊട്ടിയടക്കാന്‍ മാത്രമുള്ള ബുദ്ധി മുസ്ലിം ലീഗുകാര്‍ക്കുണ്ട്.’ ഉണ്ടോ? എന്നിട്ടെന്തേ, വാഴക്കാട് സ്റ്റേജില്‍ ലീഗുകാരെ ഉപദേശിക്കാന്‍ സാക്ഷാല്‍ സി ദാവൂദ് തന്നെ വരേണ്ടി വന്നു?
‘1987ല്‍ ജമാഅത്ത് പത്രം ഭൂമി തൊട്ട നേരം മുതല്‍ തുടങ്ങിയതാണ് ഈ പറന്ന കളി. ഈ ദിനപത്രം എന്ന ആശയം തന്നെ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഉള്ളില്‍ മുളച്ചത് മുസ്ലിം ലീഗിനോടുള്ള ജന്മവൈരം കൊണ്ട് നടക്കുന്ന കാലത്താണ്. ഈ ജന്മവൈരികള്‍ക്ക് വേണ്ടിയാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് തേടേണ്ടത്? മുസ്ലിം ലീഗ് വേട്ട മാത്രമായിരുന്നു (ജമാഅത്ത്) പത്രത്തിന്റെ സ്ഥാപിത ലക്ഷ്യമെന്ന് ഓരോ വാര്‍ത്തയും ലേഖനവും മലയാളിയെ ബോധ്യപ്പെടുത്തി. ഈ കാലത്തിനിടയില്‍ ഒരു വര്‍ഷവും മുടക്കമില്ലാതെ മുസ്ലിം ലീഗ് പിളരും എന്ന് എഴുതിപ്പോന്ന ഏക മലയാള പത്രം ഈ ജമാഅത്ത് ജിഹ്വയാണ്. ലീഗിനെ പിളര്‍ത്താന്‍ നിരന്തരം പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത്?
പരിശുദ്ധ നെയ്യില്‍ സി പി സൈതലവി തുടരുന്നു, ”ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയുടെ ഉന്നത നേതാക്കളായും ജമാഅത്ത് ആശയത്തിന്റെ പ്രചാരകരായും പ്രവര്‍ത്തിച്ചവരാണ് ഇന്ന് കേരളത്തില്‍ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെന്ന് ജമാഅത്തുകാര്‍ തന്നെ വിളിക്കുന്ന പല സംഘടനകളുടെയും അമരത്തുള്ളത്. സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഇ എം അബ്ദുര്‍റഹ്‌മാന്‍, ഇ അബൂബക്കര്‍, പ്രൊഫ. പി കോയ, പി അബ്ദുര്‍റഹ്‌മാന്‍ ബിന്‍ അലി എന്നിവര്‍ എന്‍ ഡി എഫ് ചെയര്‍മാന്‍മാരായിരുന്നു. മാധ്യമത്തിന്റെ സര്‍ക്കുലേഷന്‍ മാനേജര്‍ കൂടിയായ നാസറുദ്ദീന്‍ എളമരം എന്‍ ഡി എഫ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
തീവ്രവാദത്തിന്റെ ഹെഡ്ഡാഫീസ് എന്നാണ് പരിശുദ്ധ നെയ്യില്‍ ജമാഅത്തെ ഇസ്ലാമിയെ ലീഗ് നേതാവ് പരിചയപ്പെടുത്തുന്നത്. ഇവര്‍ക്കാണോ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? ലീഗ് നേതാവ് സി പി സൈതലവിയുടെ ഈ വരികള്‍ ലീഗ് പ്രവര്‍ത്തകരും മുസ്ലിം സമുദായത്തിലെ സര്‍വ അംഗങ്ങളും അതീവ ഗൗരവത്തോടെ വായിക്കണം. ”സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ജമാഅത്ത് പത്രം പുറത്തിറങ്ങിയ 1987 വരെയുള്ള നാല്‍പ്പത് വര്‍ഷത്തെ കേരള മുസ്ലിം ചരിത്രവും ശേഷം ഇത് വരെയുള്ള വര്‍ഷങ്ങളും താരതമ്യം ചെയ്താലറിയാം ഈ ”പത്രം’ കൊണ്ട് സമുദായം എത്ര ”നേടി’യെന്ന്. സമുദായത്തിന്റെ കള്ളിയില്‍ പേരുദോഷത്തിന്റെയും നഷ്ടങ്ങളുടെയും കണക്ക് എഴുതിച്ചേര്‍ക്കേണ്ടി വന്ന കാലയളവാണിത്’ (പേ:38).
കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങള്‍ നിരന്തരം സമുദായത്തിന് പേരുദോഷമുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിക്കുമാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യേണ്ടത്? സമുദായത്തിന്റെ കള്ളിയില്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം എഴുതിച്ചേര്‍ത്ത മൗദൂദികള്‍ക്ക് ലീഗ് പ്രവര്‍ത്തകര്‍ എങ്ങനെ വോട്ട് ചെയ്യും? ജമാഅത്ത് വോട്ടുകള്‍ കൊണ്ട് മറിച്ച് കളയാം എന്ന് വിചാരിക്കുന്നവര്‍ പരിശുദ്ധ നെയ്യിലെ ഒരു തലവാചകം ഓര്‍ക്കണം, ”എണ്ണൂറില്‍ താഴെ അംഗങ്ങളും എണ്ണിയാല്‍ തീരാത്ത സിദ്ധികളും’. ഇതാണ് ജമാഅത്ത് വോട്ടിന്റെ കണക്ക്.
എല്ലാം ചേര്‍ന്നാല്‍ കേരളത്തിലെ ആകെ അംഗങ്ങള്‍ പതിനായിരമാണ്. 1992ലെ കണക്കാണ്. അതായത് അമ്പത് വര്‍ഷം കൊണ്ട് ഉണ്ടായ വോട്ടര്‍മാര്‍. ശേഷമുള്ള മുപ്പത്തിനാല് വര്‍ഷങ്ങളില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിന്റെ വളര്‍ച്ചയുണ്ടെന്ന് കണക്കാക്കിയാല്‍ കേരളത്തിലെ ആകെ ജമാഅത്ത് വോട്ട് ഇരുപതിനായിരം. ഈ വോട്ടിനെ വേണം 17,337 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് വിഭജിക്കാന്‍! ശരാശരി ഒരു വാര്‍ഡില്‍ ഒന്നര വോട്ട് തികയാന്‍ ജമാഅത്തെ ഇസ്ലാമി ഇനിയും ഏറെ വളരണം. അതായത് ലീഗ് പ്രവര്‍ത്തകരുടെ വോട്ട് കൊണ്ട് വേണം ജമാഅത്തെ ഇസ്ലാമിക്ക് ഹുകൂമത്തെ ഇലാഹിയുടെ പടികള്‍ കയറാന്‍. എന്താവശ്യത്തിനാണ് ലീഗ് ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്?
ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോള്‍ ഞങ്ങള്‍ കേരള മുസ്ലിംകള്‍ക്ക് ചിലത് ചോദിക്കാനുണ്ട്. എന്തിന് ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യണം? ഒരു കാലത്ത് ഖുര്‍ആന്‍ ഉദ്ധരിച്ച് ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞവരല്ലേ നിങ്ങള്‍? വോട്ട് ശിര്‍ക്കായിരുന്നില്ലേ? തിരഞ്ഞെടുപ്പ് ശിര്‍ക്കായിരുന്നില്ലേ? സ്ഥാനാര്‍ഥിത്വം ശിര്‍ക്കായിരുന്നില്ലേ? അല്ലാഹു പൊറുക്കാത്ത മഹാപാപമല്ലേ ശിര്‍ക്ക് എന്ന ബഹുദൈവത്വം? ജനാധിപത്യവും മതേതരത്വവും ശിര്‍ക്കായിരുന്നില്ലേ? ഇന്ത്യന്‍ പാര്‍ലിമെന്റും കേരള നിയമസഭയും ഗ്രാമപഞ്ചായത്ത് ബോര്‍ഡും താഗൂത്തായിരുന്നില്ലേ? ഇന്ത്യന്‍ നിയമ, വ്യവഹാര സംവിധാനങ്ങളെ സമീപിക്കുന്നത് മഹാപാപമായിരുന്നില്ലേ? ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ മുസ്ലിം കുട്ടികള്‍ പഠിക്കുന്നത് മഹാപാപമായിരുന്നില്ലേ? മുസ്ലിം യുവാക്കള്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് പാപമായിരുന്നില്ലേ?
നിങ്ങള്‍ക്ക് എന്തിന്റെ പേരിലാണ് ഞങ്ങള്‍ വോട്ട് ചെയ്യേണ്ടത്? ഈ സമുദായത്തെ അമ്പത് വര്‍ഷമെങ്കിലും പിറകോട്ട് തള്ളിയിട്ടതിനോ? വോട്ടും തിരഞ്ഞെടുപ്പും പാര്‍ലിമെന്റും നിയമസഭയും സ്‌കൂളും കോളജും സര്‍ക്കാര്‍ ജോലിയും കോടതികളും എന്ന് മുതല്‍ക്കാണ് നിങ്ങള്‍ക്ക് തൗഹീദായത്? അനുവദനീയമായത്? ഹുകൂമത്തെ ഇലാഹിക്ക് വേണ്ടി ഉദ്ധരിച്ച് വളച്ച് കെട്ടി വ്യാഖ്യാനിച്ചെടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്തു? ജമാഅത്ത് ഭരണഘടന കണക്കെ തരാതരം മാറ്റിമറിക്കാന്‍ പറ്റുന്നതാണോ ഖുര്‍ആന്‍? എന്ത് അര്‍ഹതയുടെ പേരിലാണ് ജമാത്തത്തെ ഇസ്ലാമി വോട്ട് തേടുന്നത്?
1970 മേയ് 28ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതൃ സംഗമം (എ ഐ സി സി) ജമാഅത്തെ ഇസ്ലാമിക്കെതിരെ പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ച മുഖ്യവിഷയങ്ങള്‍ ഇവയായിരുന്നു. ഒന്ന്, ആര്‍ എസ് എസിനെപ്പോലെ ജമാഅത്തും ഒരര്‍ധ സൈനിക സംഘടനയാണ്. രണ്ട്, കോണ്‍ഗ്രസ്സിന്റെ വിഭാവന പ്രകാരം സെക്യൂലര്‍ സമൂഹത്തില്‍ ജീവിക്കാന്‍ ജമാഅത്തിന് അവകാശമില്ല. മൂന്ന്, ജമാഅത്തെ ഇസ്ലാമി വര്‍ഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങള്‍ ഇളക്കിവിടുന്നു.
ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ ശരിയായ നിരീക്ഷണമല്ലേ എ ഐ സി സി നടത്തിയിരിക്കുന്നത്? മൗദൂദി സാഹിത്യങ്ങള്‍ അടിവരയിട്ടംഗീകരിക്കുന്നതല്ലേ ഈ അഭിപ്രായങ്ങള്‍? കോണ്‍ഗ്രസ്സിന് എന്ന് മുതല്‍ക്കാണ് ജമാഅത്തെ ഇസ്ലാമി വിശുദ്ധ പശുവായത്? എന്തിന്റെ പേരിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? കോണ്‍ഗ്രസ്സ് വോട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിന്ന് കൊടുക്കണമെന്നാണോ?
അടിയന്തരാവസ്ഥാ വേളയില്‍ ജമാഅത്ത് പണ്ഡിതന്‍ യു കെ ഇബ്റാഹീം മൗലവിയോട് ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ കെ സി അബ്ദുല്ല മൗലവി പറഞ്ഞു, ”ഇനി ആ പൊട്ടത്തര (ജമാഅത്ത്)വും പറഞ്ഞ് ഇങ്ങോട്ട് വരണ്ട’. കെ സി പറഞ്ഞ പൊട്ടത്തരത്തെയാണിപ്പോള്‍ യു ഡി എഫ് തലയിലേറ്റിയിരിക്കുന്നത്. മുസ്ലിം വോട്ടര്‍മാരെ പ്രകോപിപ്പിക്കുന്ന ഈ രാഷ്ട്രീയ മണ്ടത്തരത്തെ കൂടിയാണ് കെ സി പൊട്ടത്തരമെന്ന് വിളിക്കുന്നത്.






