Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

പോലീസിലെ നെറികേടുകള്‍ക്ക് എതിരേ പ്രതികരിച്ച ഉമേഷ് വള്ളിക്കുന്നിലിനെ പിരിച്ചുവിടാന്‍ തീരുമാനം; നോട്ടീസ് പുറപ്പെടുവിച്ച് പത്തനംതിട്ട എസ്.പി.; ‘ഈ ധനുമാസക്കുളിരില്‍ ഇവിടെയാണു സുഖം, തിരിച്ചെടുക്കുന്നത് എനിക്കും കുടുംബത്തിനും ബുദ്ധിമുട്ടെ’ന്നു പരിഹസിച്ച് ഉമേഷ്

കോഴിക്കോട്: പൊലീസിലെ നെറികേടുകള്‍ക്കെതി?രെ പരസ്യമായി പ്രതികരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പത്തനംതിട്ട എസ്.പിയാണ് പിരിച്ചുവിടല്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോള്‍ ബുദ്ധിമുട്ടെന്ന് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ‘ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയില്‍ വന്നു കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടല്ല. അല്ലെങ്കില്‍ത്തന്നെ ഈ വൃശ്ചികരാത്രികളില്‍, ധനുമാസകുളിരില്‍, മകരമഞ്ഞില്‍ ഇവിടെയാണ് സുഖം. അതോണ്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന ഉത്തരവായിരുന്നെങ്കില്‍ ബേജാറായേനെ. അപ്പോള്‍, പത്തനംതിട്ടയില്‍ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാല്‍ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുന്‍പ് ഒരൊറ്റ വിളി വിളിക്കുക’ -അദ്ദേഹം പറഞ്ഞു.

 

കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

‘പിരിച്ചുവിടാനുള്ള നോട്ടീസുമായി പോയ പോലീസുകാരന്‍ വിളിച്ചിട്ട് ഉമേഷ് വാതില്‍ തുറക്കുന്നില്ല’. വാതില്‍ തുറപ്പിക്കാന്‍ സഹായം ചോദിച്ച് ഒരു മേധാവി മറ്റൊരു മേധാവിയെ വിളിച്ചതാണ്!

രണ്ടു മേധാവിമാരും അറിയാന്‍ പറയുകയാണ്: ഒരു നോട്ടീസ് പേടിച്ച് വാതിലടച്ച് ഇരിക്കുന്നവരല്ല കേരളത്തിലെ പോലീസുകാര്‍. ഞാനും. ഒരു ഐ.പി.എസ്സുകാരന്‍ ഒരു എംഎല്‍എയുടെ കാലുപിടിച്ച് യാചിക്കുന്നത് കേട്ടവരാണ് ലോകത്തുള്ള എല്ലാ മലയാളികളും. അത്ര ദയനീയമായി കേരളത്തിലെ ഒരു സാധാരണ പോലീസുകാരനും യാചിക്കുന്നത് നമ്മളാരും കേട്ടിട്ടില്ല. അതുകൊണ്ട് ആ ഐ. പി. എസ്സുകാരന്റെ നിലവാരം വെച്ച് എന്നെയോ ഞങ്ങളെയോ അന്തസുള്ള ഐപിഎസ്/ഐഎഎസുകാരെയോ അളക്കരുത്.

മെമ്മോയോ നോട്ടീസോ പണിഷ്‌മെന്റ് ഉത്തരവുകളോ പത്തനംതിട്ടയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരും മുമ്പ് പോലീസുകാര്‍ വിളിക്കും. അവരുടെ സമയം പാഴാക്കാതെ, 10 കിലോമീറ്റര്‍ ദൂരത്തേക്ക് അവരുടെ കയ്യില്‍ നിന്ന് ബസിനും ഓട്ടോയ്ക്കുമായി പൈസ കളയിക്കാതെ, അലഞ്ഞു തിരിയേണ്ടി വരുത്താതെ ഏതു പാതിരാത്രിയാണെങ്കിലും അവര്‍ എത്തുന്ന റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാന്റിലോ എത്തി വാറോല ഒപ്പിട്ട് വാങ്ങുകയാണ് പതിവ്.

ചിലപ്പോള്‍ അടിയന്തര സാഹചര്യങ്ങളില്‍ പെട്ട് അവര്‍ എത്തുന്ന സമയത്ത് ഞാന്‍ കോഴിക്കോട് ടൗണില്‍ ഇല്ലാതായാല്‍ മാത്രം അവര്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാവും. കാത്തിരിക്കേണ്ടിവരും. ( ഞാന്‍ ജൃമറലലു ഏീുമഹ ന്റെ വീട്ടില്‍ നിന്ന് വരുന്നത് വരെ കേരളത്തിലെ ഏറ്റവും കൂതറ ബസ് സ്റ്റാന്‍ഡില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന സുജിത്തിനെ ഓര്‍ക്കുന്നു.)

നമ്മള്‍ കോഴിക്കോട് ഇല്ലാതെ, വയനാടും എറണാകുളത്തും കണ്ണൂരും ഒക്കെയായിരുന്ന സന്ദര്‍ഭങ്ങളില്‍ തിരിച്ചു കോഴിക്കോട് എത്തുന്ന ദിവസം പറയും. അത് കണക്കാക്കി പിറ്റേന്നോ അതിനടുത്ത ദിവസമോ അവര്‍ നോട്ടീസുമായി വരും, ഞാന്‍ കൈപ്പറ്റും.

ഇത് വരെ വന്നിട്ടുള്ള ആഗേഷും സുജിത്തും വിപിനും രമേഷും അടക്കം എല്ലാവര്‍ക്കും ഇത് തന്നെയായിരിക്കും അനുഭവം. (ഒരിക്കല്‍ ഒരു ടക അനില്‍ മാത്രം മിണ്ടാതെ വന്ന് ഫ്‌ലാറ്റിന്റെ വാതിലില്‍ നോട്ടിസ് ഒട്ടിച്ചിട്ട്, തിരിച്ചു ബസ് കയറിയിട്ട് മിസ് അടിച്ചു. തിരിച്ചു വിളിച്ചപ്പോള്‍ മാത്രം നോട്ടിസ് ഒട്ടിച്ച വിവരം പറഞ്ഞു.)

ഇപ്പോള്‍ സംഭവിച്ചത് പറയാം. മിനിഞ്ഞാന്ന് കൊയിലാണ്ടിയില്‍ കലോത്സവത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ എപ്പോഴോ ഫോണ്‍ നോക്കുമ്പോള്‍ താജുസാറിന്റെയും അഗേഷിന്റെയും മിസ്സ്ഡ് കാള്‍ കണ്ടത്. ഉടനെ തിരിച്ചു വിളിച്ചു. തപാലുമായി ആളെ വിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ സ്ഥലത്തില്ല എന്നും കലോത്സവപരിപാടി രാത്രി കഴിഞ്ഞാലും ഒരു യാത്രയുണ്ടെന്നും നാളെ ആളെ വിട്ടാല്‍ മതി, മറ്റന്നാള്‍ ഞാന്‍ ഫ്രീയാകും എന്നും പറഞ്ഞു. എസ്.പി ഇന്ന് തന്നെ വിടണം എന്ന് പറഞ്ഞതായി അവര്‍ പറഞ്ഞു. മൂന്ന് മാസത്തിലധികം വൈകി നോട്ടീസ് തന്ന അനുഭവം ഉള്ളത് കൊണ്ട് ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നറിയാം.

രാത്രി 11 മണി കഴിഞ്ഞ് വന്ന കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ പോലീസുകാരന്‍ ആയിരുന്നു. അദ്ദേഹം ഷൊര്‍ണുര്‍ എത്തിയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. ഞാന്‍ ഓട്ടത്തില്‍ ആണെന്നും മറ്റന്നാളേ ഫ്രീയാകുകയുള്ളു എന്നും എസ്പി പറഞ്ഞ സ്ഥിതിക്ക് വന്നോളൂ, ഞാന്‍ എത്തുന്ന സമയത്ത് കാണാം എന്നും പറഞ്ഞു ഞാന്‍ തിരക്കിലേക്ക് പോയി. പിന്നെ എപ്പോഴോ ഫോണ്‍, ചാര്‍ജ് തീര്‍ന്ന് ഓഫായിരുന്നു.

രാവിലെ വീട്ടിലെത്തി കുറച്ചു നേരം വീണുറങ്ങിപ്പോയി. പിന്നെ ഞെട്ടിയെഴുന്നേറ്റ് കുറേ ദിവസത്തെ തുണികള്‍ കൂടിക്കിടന്നത് അലക്കാന്‍ ഞാനും ദോശയുണ്ടാക്കാന്‍ അതിരയും തുടങ്ങി. പെട്ടെന്ന് പണി തീര്‍ത്ത് ഒരു ചെറിയ യാത്ര പോകേണ്ടതുണ്ടായിരുന്നു. അലക്കിനിടയില്‍ ഗെയ്റ്റിനടുത്തു നിന്ന് ‘ഹോയ് ‘ എന്ന വിളിയൊച്ച കേട്ട് നോക്കിയപ്പോള്‍ പോലീസുകാരനാണെന്ന് മനസ്സിലായി. ഓടിച്ചെന്നു കൂട്ടിക്കൊണ്ട് വന്നു. നോട്ടീസുകള്‍ ഒപ്പിട്ടുവാങ്ങി.

മൂന്ന് നോട്ടീസുകള്‍ ഉണ്ടായിരുന്നു. ഒന്ന് എട്ടാം മാസത്തിലും രണ്ടാമത്തേത് ഒന്‍പതാം മാസത്തിലും ഒപ്പിട്ടവ! മൂന്നാമത്തേത് പുതിയത്. 27-11- 25 ന് ഒപ്പിട്ടത്. ഒന്ന് മൂന്ന് ഇന്‍ക്രിമെന്റും മറ്റൊന്ന് ഒരു ഇന്‍ക്രിമെന്റും വെട്ടുന്നതിനുള്ള നോട്ടീസുകള്‍ ആയിരുന്നു. മൂന്നാമത്തേത് പിരിച്ചു വിടാനുള്ളതും. കാരണം കാണിക്കാന്‍ 15 ദിവസം സമയമുണ്ട്.

സസ്‌പെന്ഷനില്‍ നിന്ന് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള നോട്ടീസ് 3 മാസത്തിലധികം വൈകിക്കുകയും, അതിന് മറുപടി കൊടുത്തിട്ടും അനക്കമില്ലാതിരിക്കുകയും ചെയ്യുന്നു. പിരിച്ചു വിടാനുള്ള നോട്ടീസ് ജഗപൊകയാക്കി സെര്‍വ് ചെയ്യിക്കുന്നു. ആ ഗതികേട് മനസ്സിലാകും. അതുകൊണ്ട് സാരമില്ല. പക്ഷേ, വെപ്രാളപ്പെട്ട് ഞാന്‍ വാതില്‍ തുറക്കുന്നില്ല എന്നൊക്കെ മേധാവിമാര്‍ വേവലാതിപ്പെടുന്നത് മണ്ടത്തരമാണ്.

ഒരു കാര്യം കൂടി മനസ്സിലാക്കുക. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോള്‍ ബുദ്ധിമുട്ട്. ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയില്‍ വന്നു കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടല്ല. അല്ലെങ്കില്‍ത്തന്നെ ഈ വൃശ്ചികരാത്രികളില്‍, ധനുമാസകുളിരില്‍, മകരമഞ്ഞില്‍ ഇവിടെയാണ് സുഖം. അതോണ്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന ഉത്തരവായിരുന്നെങ്കില്‍ ബേജാറായേനെ.

അപ്പോള്‍, പത്തനംതിട്ടയില്‍ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാല്‍ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുന്‍പ് ഒരൊറ്റ വിളി വിളിക്കുക. ഇവിടെ നമ്മള്‍ റെഡിയായിരിക്കും.

വെല്‍കം ടു കോഴിക്കോട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: