Breaking NewsCrimeLead NewsNEWSWorld

ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കണം, സ്വന്തം മരണം ‘കെട്ടിച്ചമച്ച്’ മുങ്ങി; യുവാവ് പിടിയില്‍

വാഷിങ്ടണ്‍: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച് മരണം വ്യാജമാക്കി യൂറോപ്പിലേക്ക് കടന്നു കളഞ്ഞ യുവാവ് പിടിയില്‍. യുഎസിലെ വിസ്‌കോണ്‍സ് സ്വദേശി റയാന്‍ ബോര്‍ഗ്വാര്‍ഡിനെയാണ് (40) അധികൃതര്‍ കൈയോടെ പിടികൂടിയത്. അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിട്ടതിനും തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വേണ്ടി ചെലവഴിച്ച ഇത്രയും സമയം റയാന്‍ ജയില്‍ വാസം അനുഭവിക്കണം. 89 ദിവസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റയാന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് സമയം പാഴാക്കിയതിനും ഗ്രീന്‍ ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസിനും വിസ്‌കോണ്‍സിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസിനും 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. റയാന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതും സ്വാര്‍ത്ഥപരവുമാണെന്നും ഇയാളുടെ കുടുംബത്തിന് മാത്രമല്ല അധികൃതര്‍ക്കും നാശനഷ്ടം വരുത്തിവച്ചെന്നും കോടതി ചൂണ്ടികാണിച്ചു.

Signature-ad

2024 ഓഗസ്റ്റ് 12ന് മില്‍വാക്കിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുപടിഞ്ഞാറായി ഗ്രീന്‍ ലേക്കില്‍ ഒരു കയാക്കിംഗ് യാത്രയ്ക്ക് ശേഷമായിരുന്നു റയാനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നദിയില്‍ നിന്നും ഒരു കയാക്കും ലൈഫ് ജാക്കറ്റും കണ്ടെത്തിയതിനെ തുടന്ന് മുങ്ങിമരിച്ചെന്നാണ് ആദ്യം അധികൃതര്‍ കരുതിയത്. കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ ഉള്‍പ്പെടെ അണിനിരത്തി എട്ട് ആഴ്ചയോളമാണ് റയാന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയത്. ഇതിനായി 50,000 ഡോളര്‍ ചിലവായി.

54 ദിവസങ്ങള്‍ക്ക് ശേഷം, റയാന്‍ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള ഒരു യുവതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്കൊപ്പം ജീവിക്കാന്‍ സ്വന്തം മരണം വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കാണാതായതിന് ഏഴ് മാസം മുമ്പ് റയാന്‍ തന്റെ വന്ധ്യകരണശസ്ത്രക്രിയ പോലും മാറ്റിവച്ച് പകരം പാസ്പോര്‍ട്ടിന് അപേക്ഷിച്ചു, 375,000 ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സും വാങ്ങി.

രാത്രിയില്‍ 70 മൈല്‍ ദൂരം ഇലക്ട്രിക് സ്‌കൂട്ടറില്‍ റയാന്‍ മാഡിസണിലേക്ക് പോകുകയും തുടര്‍ന്ന് ഡെട്രോയിറ്റിലേക്ക് ഒരു ബസില്‍ കാനഡയിലേക്ക് കടക്കുകയും ചെയ്തു. ഒടുവില്‍ അവിടെ നിന്ന് പാരീസിലേക്ക് പറന്ന് യൂറോപ്പിലെ ജോര്‍ജിയയില്‍ എത്തുകയായിരുന്നു. കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേന്ന് കനേഡിയന്‍ അധികൃതര്‍ അദ്ദേഹത്തിന്റെ പേര് പിന്നീട് പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഡിസംബറില്‍ യുഎസിലേക്ക് മടങ്ങണമെന്ന് അന്വേഷകര്‍ റയാനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. തിരച്ചില്‍ തടസ്സപ്പെടുത്തിയതിന് കേസുമെടുത്തു. നാല് മാസത്തിന് ശേഷം, 22കാരിയായ റയാന്റെ ഭാര്യ എമിലി വിവാഹമോചനം തേടുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: