Breaking NewsKeralaLead NewsNEWS

ഏഴുമാസം മുന്‍പ് നായയുടെ കടിയേറ്റയാള്‍ മരിച്ചു; പേവിഷബാധയെന്നു സംശയം, കുത്തിവയ്പ് എടുത്തത് ഒരു ഡോസ് മാത്രം

കൊല്ലം: ഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം നെടിയവിള പുത്തന്‍വീട്ടില്‍ ബിജു (52)വാണ് മരിച്ചത്. ബിജുവിന് ഏഴുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലര്‍ജി പരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്.

Signature-ad

ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളിയായിരുന്നു. അമ്മ: രാജമ്മ.

ബിജു പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ബിജുവിനെ തെരുവുനായ കടിച്ചതായി ഇവര്‍ക്കറിയാം. അന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് പ്രതിരോധ കുത്തിവെപ്പെടുപ്പിച്ചത്. ഒരു ഡോസ് മാത്രമാണ് എടുത്തത്. പിന്നീട് ആശുപത്രിയില്‍ പോയില്ല. കഴിഞ്ഞ ദിവസം വിറയലും ചുമയും അനുഭവപ്പെട്ടതോടെ ബന്ധുക്കളാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

 

Back to top button
error: