IndiaNEWS

സിബിഎസ്ഇ പരീക്ഷകൾ ഇനി പുസ്തകങ്ങൾ തുറന്നുവെച്ച്  എഴുതാം: അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാകും

മനഃപാഠമാക്കിയ വിവരങ്ങൾ അതുപോലെ പരീക്ഷയിൽ എഴുതുന്ന രീതിക്ക് മാറ്റം വരുത്തിക്കൊണ്ട്, ഓപ്പൺ ബുക്ക് എക്സാമിന് സിബിഎസ്ഇ അംഗീകാരം നൽകി.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026-’27 അധ്യയന വർഷം മുതൽ  ഈ പുതിയ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കും. അധ്യാപകരുടെ പിന്തുണയും ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ശുപാർശകളും പരിഗണിച്ചാണ് ഈ പരിഷ്ക്കാരം.

Signature-ad

ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ പ്രാഥമിക അംഗീകാരം ലഭിച്ച ഈ നിർദ്ദേശത്തിന്, വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്തിമ അംഗീകാരം നൽകിയത്.

ഇംഗ്ലീഷ്, സയൻസ്, കണക്ക്, ബയോളജി എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഓപ്പൺ ബുക്ക് അസസ്മെന്റുകൾ ഉൾപ്പെടുത്തുക.

പേര് സൂചിപ്പിക്കുന്നതുപോലെ, പുസ്തകങ്ങൾ തുറന്നുവെച്ച് പരീക്ഷ എഴുതുന്ന രീതിയാണിത്. എന്നാൽ, ഇത് സാധാരണ പരീക്ഷയെക്കാൾ എളുപ്പമാണെന്ന് കരുതരുത്. കാണാപ്പാഠം പഠിച്ച് ഉത്തരങ്ങൾ എഴുതുന്ന രീതിക്ക് പകരം, ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യാനും സ്വന്തമായ നിരീക്ഷണങ്ങൾ നടത്താനും വിദ്യാർത്ഥികളെ ഇത് പ്രേരിപ്പിക്കുന്നു.

ഈ പരീക്ഷയിലെ ചോദ്യങ്ങൾ നേരിട്ടുള്ള ഉത്തരങ്ങൾ ആവശ്യപ്പെടുന്നവയല്ല. മറിച്ച്, ആഴത്തിലുള്ള ചിന്തയും വിശകലനവും ആവശ്യമുള്ളവയായിരിക്കും. സിലബസ് അടിസ്ഥാനമാക്കിയുള്ള കേസ് സ്റ്റഡികൾ, വിഷ്വൽ കണ്ടന്റ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും പ്രധാനമായും ഉണ്ടാവുക.

പാഠഭാഗങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കി, ആശയങ്ങൾ കൃത്യമായി ഉൾക്കൊള്ളുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കൂ.

ഓപ്പൺ ബുക്ക് പരീക്ഷയിലൂടെ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി, പ്രശ്‌നപരിഹാര ശേഷി, വസ്തുതാപരമായ വിശകലനം, നൈപുണ്യശേഷി എന്നിവ വളർത്താനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ ചില കേന്ദ്ര സർവകലാശാലകളിലും  നിലവിൽ പ്രചാരത്തിലുണ്ട് ഈ രീതി.

Back to top button
error: