Breaking NewsIndiaLead News

തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ റഷ്യയില്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദര്‍ശിച്ചേക്കും.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം. ഇന്ത്യയ്‌ക്കെതിരെ വീണ്ടും തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നാണ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി.

Signature-ad

ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25 ശതമാനം തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന് തടസമായി നില്‍ക്കുന്നതും തീരുവയാണെന്ന് ട്രംപ് തുറന്നടിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്ന് പ്രതികരിച്ചിരുന്നു.

Back to top button
error: