Breaking NewsLead NewsWorld

ഗാസ പിടിച്ചെടുക്കാന്‍ നെതന്യാഹു: കാബിനറ്റ് യോഗം വ്യാഴാഴ്ച; നീക്കം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെ

ജറുസലേം: ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബിനറ്റ് യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സൈന്യം പ്രൊഫഷണലായി നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു. എന്നാല്‍, നെതന്യാഹുവും സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീറും തമ്മില്‍ ഭിന്നതകളുണ്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

നെതന്യാഹു ഗാസ പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നത് ദീര്‍ഘകാല ലക്ഷ്യത്തോടെയാണോ അതോ ഹമാസിനെ ഇല്ലായ്മ ചെയ്യുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഹ്രസ്വകാല സൈനിക നടപടിയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല.

2005 ലാണ് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യവും കുടിയേറ്റക്കാരും പിന്‍വാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളര്‍ത്തിയതെന്നാണു തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വീണ്ടും ഗാസ പിടിച്ചെടുത്താല്‍ വെസ്റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചര്‍ച്ച അടുത്തിടെ നിലച്ചിരുന്നു.

Back to top button
error: