Breaking News

ബിജെപി നേതാവ് സ്മൂത്തായി കയറിപ്പോയി ; യുഡിഎഫുകാരെ തടയാന്‍ നോക്കിയിട്ടും നടന്നില്ല ; കന്യാസ്ത്രീകളെ കാണാന്‍ വന്ന ഇടതുഎംപിമാരെ ജയിലിന് മുന്നില്‍ തടഞ്ഞു

ദുര്‍ഗ് : കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ അവരെ കാണാനെത്തിയ ഇടതുനേതാക്കളെയും ദുര്‍ഗ് ജയിലിന് മുന്നില്‍ ഛത്തീസ്ഗഡ് പോലീസ് തടഞ്ഞു. ഉച്ചയ്ക്ക് ഇരകളെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ എത്തിയപ്പോഴും ജയില്‍ ഉദ്യോഗസ്ഥര്‍ തടയാന്‍ നോക്കിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയയ്‌ക്കേണ്ടി വന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ പോയതിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് ജയിലിന് മുന്നില്‍ തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീര്‍, കെ രാധാകൃഷ്ണന്‍, ആനി രാജ എന്നിവരായിരുന്നു ഇടതു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഇടത് നേതാക്കള്‍ക്ക് മുന്നില്‍ സമയ നിബന്ധന വെച്ചാണ് അനുമതി നിഷേധിച്ചത്. നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നാണ് ഇടത് നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപം.

Signature-ad

എംപിമാര്‍ക്കെങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയ ന്യായീകരണം നാളെ രാവിലെ 10 മണിക്ക് അനുവാദം നല്‍കാമെന്ന നിലപാടിലായിരുന്നു പോലീസ്. അതേസമയം രാവിലെ ബിജെപി നേതാവ് അനൂപ് ആന്റണി ജയിലില്‍ എത്തിയ കന്യാസ്ത്രീകളെ കണ്ടിരുന്നു. പിന്നാലെ മുന്‍കൂട്ടി അനുമതി വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയെങ്കിലും അവരെ പോലീസ് തടയാന്‍ ശ്രമിച്ചു.

എന്‍കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എംപിമാരുടേയും എംഎല്‍എമാരുടേയും കന്യാസ്ത്രീകളുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും ഉള്‍പ്പെട്ട സംഘമായിരുന്നു ജയിലില്‍ എത്തിയത്. ആദ്യം 12.30 യ്ക്കും 12.45 നും ഇടയില്‍ വരാന്‍ പറഞ്ഞ പോലീസ് അവര്‍ ഈ സമയത്ത് എത്തിയപ്പോള്‍ തടയാന്‍ നോക്കി. ജയിലിനുള്ളിലേക്ക് കടത്തിവിട്ടില്ല. എന്നാല്‍ ശക്തമായി യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചതോടെ പോലീസുകാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കന്യാസ്ത്രീകളെ കാണാനുള്ള അനുമതി നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂര്‍, അങ്കമാലി സ്വദേശികളാണ്.

Back to top button
error: