നിമിഷപ്രിയയുടെ മോചനത്തിന് മൂന്ന് ഓഫറുകള്‍; പ്രതികരിക്കാതെ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം; ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുക ഏക മാര്‍ഗം; ഇന്നു കുടുംബത്തെ നേരിട്ടു കാണാനും നീക്കം

സനാ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്‌പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം ആവശ്യപ്പെട്ടു. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാന പോംവഴികളിലൊന്ന്.
തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും.
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. നിമിഷയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അടിയന്തരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. 16ന് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവെന്നും നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്നും അവധിക്കാല ബെഞ്ചിനുമുന്നില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രത്തിന്റെ മറുപടികൂടി അറിയാനായി തിങ്കളാഴ്ച്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് മുന്‍കൂര്‍ നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ സമ്മതിച്ചാല്‍ നിമിഷയെ മോചിപ്പിക്കാമെന്നും അതിനായി സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആക്ഷണ്‍ കൗണ്‍സിലിന്റെ ഭാഗമായ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്‌ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുന്നയാളാണ് തലാല്‍ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ജയിലിലായ തലാല്‍ പുറത്തെത്തിയ ശേഷം കൂടുതല്‍ ഉപദ്രവകാരിയായി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയില്‍ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തില്‍ കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.






