KeralaNEWS

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ വാടക അദാനി കമ്പനി ഈടാക്കും, പ്രതിദിനം 20,000 രൂപ വരെ!

തിരുവനന്തപുരം: ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിശോധിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. യുദ്ധവിമാനം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഈടാക്കുമെന്നാണ് വിവരം. എഫ് 35 വിമാനത്തിന്റെ വലിപ്പം കണക്കിലെടുത്ത് 10,000 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കും പ്രതിദിന വാടക. കഴിഞ്ഞ 24 ദിവസമായി ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്തുണ്ട്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപവരെയാണ് വിമാനത്താവളത്തിന് നല്‍കേണ്ടത്. എഫ് 35 യുദ്ധവിമാനത്തിന് പുറമെ കഴിഞ്ഞദിവസം വിദഗ്ദ്ധ സംഘവുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാന്‍ഡിംഗ് ചാര്‍ജ് നല്‍കേണ്ടിവരും.

Signature-ad

ബ്രിട്ടണില്‍ നിന്നുമെത്തിയ 14 അംഗ സാങ്കേതിക വിദഗ്ദ്ധ സംഘം പരിശോധനകള്‍ തുടങ്ങിയിരിക്കുകയാണ്. വിമാനത്തിന്റെ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എന്‍ജിനിയര്‍മാരാണ് വിദഗ്ദ്ധ സംഘത്തില്‍ ഉള്‍പ്പെടുന്നത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്.പരിശോധനാ സമയത്തുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള കര്‍ശന സുരക്ഷയുമുണ്ട്. ഹാംഗറിലേക്ക് മാറ്റിയെങ്കിലും വിമാനത്തിന് സി.ഐ.എസ്.എഫ് നല്‍കി വന്ന അതീവ സുരക്ഷ തുടരുകയാണ്.

ജൂണ്‍ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇത്.

 

Back to top button
error: