പാക് ആണവ കേന്ദ്രങ്ങളുടെ കമാന്‍ഡും നിയന്ത്രണവും അമേരിക്കന്‍ സൈനിക ജനറലിന്; ഉയര്‍ന്ന പാക് സൈനികര്‍ക്കുപോലും പ്രവേശനമില്ല; നിർണായക വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ് ഇടപെടാന്‍ കാരണം മറ്റൊന്നല്ലെന്നും ജോണ്‍ കരിയാക്കോവ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ ആക്രമണം പാക് ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങളിലേക്കു നീണ്ടതാണ് വെടിനിര്‍ത്തലിനു കാരണമായത്. ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെ, പാക്കിസ്താന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്.
പാക്കിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിനാണെന്ന് അദ്ദേഹം ഒരു വീഡിയോയല്‍ പറയുന്നു. പാക്കിസ്താന്റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് ജോണ്‍ കരിയാക്കോവിന്റെ വാക്കുകള്‍.

സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 2002-ല്‍ അല്‍-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ല്‍ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ചാരവൃത്തി നിയമപ്രകാരം ജോണ്‍ അറസ്റ്റിലായിരുന്നു.
ജോണിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഈയിടെ പാക്കിസ്ഥാനില്‍ നിന്നുണ്ടായിട്ടുണ്ട്. പാക്കിസ്താനെറ തന്ത്ര പ്രധാന നൂര്‍ ഖാന്‍ എയര്‍ബേസ് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും മുതിര്‍ന്ന പാക്കിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും അങ്ങോട്ട് പ്രവേശനമില്ലെന്നുമാണ് കഴിഞ്ഞ മാസം പാക്ക് സുരക്ഷ വിദഗ്ധനായ ഇംതിയാസ് ഗുല്‍ പറഞ്ഞത്. പാക്കിസ്താന്റെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന് സമീപമാണ് നൂര്‍ ഖാന്‍ എയര്‍ബേസ്
1998 മുതല്‍ ആണവശക്തിയായ പാക്കിസ്താന്റെ ആണവായുധങ്ങളെ സംബന്ധിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട് യുഎസിന് കൃത്യമായ പദ്ധതികളുണ്ടെന്നാണ് ഒരുവാദം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വഴി യുഎസിന് പാക്കിസ്താന്റെ ആണവ ശക്തിയില്‍ നിയന്ത്രണമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നിലവില്‍ 170 ആണവായുധങ്ങള്‍ പാക്കിസ്താന്റെ പക്കലുണ്ടെന്നാണ് സ്റ്റോക്ക് ഹാം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.