ഇറാന്‍ നേരിടുന്നത് പതിറ്റാണ്ടുകളായി നടത്തിയ നിഴല്‍ യുദ്ധങ്ങളുടെ തിരിച്ചടി? ബലഹീനതകള്‍ നിരവധിയുണ്ടായിട്ടും ശക്തരെന്നു വിശ്വസിച്ചു; രഹസ്യ ശക്തികളെ കെട്ടിപ്പടുത്തു; ഒരിക്കലും ഭീഷണിയല്ലാതിരുന്നിട്ടും അമേരിക്കന്‍ സഖ്യ രാജ്യങ്ങളെ ആക്രമിച്ചു; ചുവടുകള്‍ പിന്നോട്ടു വച്ചില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് ഭരണമാറ്റം
നിരവധി ബലഹീനതകള്‍ ഉണ്ടായിരുന്നിട്ടും ഭീഷണികള്‍ ഉയര്‍ത്താനും മേഖലയില്‍ അസ്വസ്ഥത വ്യാപിപ്പിക്കാനുമായിരുന്നു ഇറാന്റെ നീക്കങ്ങള്‍. എണ്ണ സമ്പത്തുണ്ടായിട്ടും അതിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലല്ല. ഹിസ്ബുള്ളയും ഹമാസും പോലുള്ള പ്രോക്‌സികളിലേക്കു ശ്രദ്ധ തിരിച്ചതോടെ സൈന്യത്തെയും ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി സ്വന്തം ജനതയെയും ഗള്‍ഫ് മേഖലകളെയും ഭയപ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ഭരണകൂടം കണക്കെടുപ്പിനെ നേതിരിടുകയാണ്. തീവ്രവാദത്തിനായി ഇറാന്‍ ഉപയോഗിക്കുമായിരുന്ന ആണവായുധ ഭീഷണിയും ഇപ്പോള്‍ തിരിച്ചടി നേരിടുന്നു. അതിന്റെ ചില മേഖലകള്‍ ഇസ്രയേല്‍ നേരത്തേ ബോംബിട്ടു. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ ഇപ്പോള്‍ അമേരിക്കയുടെയും ആക്രമണത്തിന് ഇരയായി.
ഫോര്‍ദോ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക പന്ത്രണ്ടോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിച്ചെന്നാണു കണക്ക്. ഇത് ഇറാനിയന്‍ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ടടിച്ചിട്ടുണ്ട്. ഇറാന്‍ ആണവ പദ്ധതി വേഗത്തിലാക്കുമെന്നായിരുന്നു ആക്രമങ്ങളെ എതിര്‍ത്തിരുന്നവരുടെ ഭയം. എന്നാല്‍, മുന്‍നിര ശാസ്ത്രജ്ഞരെയടക്കം വധിച്ചതോടെ അടുത്തകാലത്തൊന്നും ആണവായുധമെന്ന നേട്ടത്തിലെത്താന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍.

ആക്രമണത്തിനു മുമ്പുതന്നെ ഇറാന്റെ നിഴലായിരുന്ന ഹിസ്ബുള്ള, ഹമാസ് എന്നിവയെ ഇസ്രയേല്‍ നിരായുധരാക്കി. ഹൂത്തികള്‍ നിലനില്‍ക്കുന്നു എങ്കിലും ദുര്‍ബലരാണ്. ലെബനനിലെ അവരുടെ മറ്റു പിന്തുണക്കാരും ക്ഷീണിതരാണ്. അവരുടെ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍-അസദിനു മോസ്‌കോയിലേക്ക് ഒളിച്ചോടേണ്ടിവന്നു. വസ്ത്രങ്ങള്‍പോലും മാറാന്‍ കഴിയാതെയാണ് അസദിന്റെ പലായനം.
ഠ ഇറാന്റെ പേരാട്ടം
നിരവധി ബലഹീനതകള്‍ ഉണ്ടായിരുന്നിട്ടും ഭീഷണികള്‍ ഉയര്‍ത്താനും മേഖലയില്‍ അസ്വസ്ഥത വ്യാപിപ്പിക്കാനുമായിരുന്നു ഇറാന്റെ നീക്കങ്ങള്‍. എണ്ണ സമ്പത്തുണ്ടായിട്ടും അതിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലല്ല. ഹിസ്ബുള്ളയും ഹമാസും പോലുള്ള പ്രോക്‌സികളിലേക്കു ശ്രദ്ധ തിരിച്ചതോടെ സൈന്യത്തെയും ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഏതൊരു തീവ്രവാദ തന്ത്രങ്ങള്‍ക്കും ഒരു രാജ്യത്തെ ഇതുവരെ മാത്രമേ എത്തിക്കാന്‍ കഴിയൂ. കാലക്രമേണ ആ രാജ്യത്തിന്റെ ഭീഷണികളെ മറികടക്കാന്‍ മറ്റുള്ളവര്‍ക്കാകും. ഇസ്രയേല്‍ ചെയ്തതും അതാണ്. ഹിസ്ബുള്ളയെയും ഹമാസിനെയും നിര്‍വീര്യമാക്കി. അവരുടെ നേതാക്കളെയും കേഡറുകളെയും പരോക്ഷ ആക്രമണങ്ങളിലൂടെ ശിഥിലമാക്കി. ഇസ്രയേല്‍ ഇക്കാര്യത്തില്‍ കാട്ടിയ കൃത്യതയും ധൈര്യവും അതിശയിപ്പിക്കുന്നതാണ്.
ഇറാന്‍ തുടര്‍ച്ചയായി പോരാട്ടം ക്ഷണിച്ചു വരുത്തുകയായിരുന്നു. യുഎസ്, ഇസ്രയേല്‍ എന്നിവരുടെ പങ്കാളികളെയും അവര്‍ ആവര്‍ത്തിച്ച് ആക്രമിച്ചു. മെഡിറ്ററേനിയനിലെ ലെബനന്‍ മുതല്‍ അറേബ്യന്‍ കടലിലെ യെമന്‍ വരെ രഹസ്യ ശക്തികളെ കെട്ടിപ്പടുക്കുന്നതിലൂടെ അസ്ഥിരത സൃഷ്ടിച്ചു. ഇറാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഇതൊന്നും ആവശ്യമായിരുന്നില്ല. ഇസ്രയേലുമായോ അമേരിക്കയുമായോ പോരാട്ടത്തിനു പ്രത്യേകിച്ചു കാരണവുമില്ലായിരുന്നു. ഇവ രണ്ടും ഇറാനിയന്‍ ഭരണകൂടത്തിനു ഭീഷണിയുമായിരുന്നില്ല. എന്നിട്ടും ഈ യുദ്ധം അവര്‍ തെരഞ്ഞെടുത്തു. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കുന്നത്.
ഠ ജയിക്കാത്ത പോരാട്ടം
ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ ഇറാന് ഒരു സാധ്യതയുമില്ല. അവര്‍ ഇത്രകാലം എടുത്ത തെരഞ്ഞെടുപ്പുകളെക്കുറിച്ചു പുനര്‍വിചിന്തനം ആവശ്യമാണ്. 2020-ല്‍ ഖുദ്സ് സേനയുടെ കമാന്‍ഡറായ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് ശേഷം ഏറെക്കാലം ഇറാന്‍ മിണ്ടാതിരുന്നു. ആത്മപരിശോധന നടത്തി ഇറാന്‍ ചുവടുകള്‍ പിന്നോട്ടു വച്ചില്ലെങ്കില്‍ ടെഹ്‌റാനില്‍ ഭരണമാറ്റത്തിന് ഇടയാക്കുന്ന നടപടികള്‍ യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു വിലയിരുത്തുന്നത്. മേക്ക് ഇറാന്‍ ഗ്രേറ്റ എഗൈന്‍ എന്നാണ് ട്രംപ് ഇതേക്കുറിച്ചു ട്വിറ്ററില്‍ വ്യക്തമാക്കിയത്.
നിലവിലെ ഇസ്ലാമിക ഭരണകൂടം അധികാരത്തില്‍ തുടരുന്നിടത്തോളം, ആണവായുധ പരിപാടി പുനഃക്രമീകരിക്കാന്‍ ശ്രമിക്കാം. ആയുധങ്ങള്‍ ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാറ്റുക എന്നതാണു ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗം. എന്നാല്‍ അത്തരം ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ അറിയാവുന്നതിനാല്‍ യുഎസും, പ്രത്യേകിച്ച് ട്രംപും ഇതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അമേരിക്ക ഇപ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ വലിയ അളവില്‍ നേടിയതിനാല്‍ സൈനിക നീക്കങ്ങള്‍ തല്‍ക്കാം ഉദ്ദേശിക്കുന്നില്ലെന്നാണു കരുതാനാകുക. അപ്പോഴും ടെഹ്‌റാന്റെ പ്രതികരണം നിര്‍ണായകമാണ്. ഭരണകൂടത്തിന്റെ നുകത്തിന്‍ കീഴില്‍ കഷ്ടപ്പെടുന്ന ഇറാനികള്‍ക്കും വില നല്‍കേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ഏതാനും പേരിലേക്കു മാത്രമായി ചുരുക്കാന്‍ കഴിയില്ല.
ഠ ടെഹ്റാനപ്പുറത്തേക്ക് അനന്തരഫലങ്ങള്‍
ഇറാനെതിരെയുള്ള യുഎസ് ആക്രമണം ഇറാനും പശ്ചിമേഷ്യന്‍ മേഖലയ്ക്കും അപ്പുറത്തേക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഉദാഹരണത്തിന് യുഎസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍. ട്രംപിന്റെ മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) സഖ്യത്തില്‍ ഇത് പിളര്‍പ്പ് ഉണ്ടാക്കിയേക്കാം. പക്ഷേ, രാജ്യാന്തര തലത്തില്‍ യുക്രൈനു ഗുണം ചെയ്യാനും സാധ്യതയുണ്ട്. യുക്രൈനിലെ ജനങ്ങളെ കൊല്ലുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഡ്രോണുകള്‍ ഏറെയും റഷ്യക്കു നല്‍കുന്നത് ഇറാനാണ്.