ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: SDPI ഓഫീസിലെ ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് മധ്യസ്ഥ ചര്‍ച്ചയെന്ന് വിശദീകരണം

കണ്ണൂര്‍: പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി എസ്ഡിപിഐ. പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം.
മധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് എസ്.ഡി.പി.ഐ. ഓഫീസില്‍ വേദിയൊരുക്കിയതെന്നാണ് വിശദീകരണം. ഓഫീസിലെ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ആരോപണവിധേയരായവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, റസീനയുടെ ആണ്‍സുഹൃത്തിനെതിരെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കി. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ആള്‍ക്കൂട്ടവിചാരണയ്ക്കു പിന്നാലെ കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റുചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം ചോദ്യം ചെയ്തെന്നാണ് പോലീസ് പറയുന്നത്. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. തൊട്ടടുത്ത ദിവസം തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് യുവതി മരിച്ചത്.
യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ എന്‍. അജീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല. യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.