ഖൊമേനിയെ വധിക്കാനുള്ള പദ്ധതി തടഞ്ഞത് ഡോണള്‍ഡ് ട്രംപ്; ഇറാനിലെ ലക്ഷ്യങ്ങളുടെ നീണ്ട പട്ടിക ഇസ്രയേലിന്റെ പക്കലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; എണ്ണപ്പാടം തകര്‍ത്തതിനു പിന്നില്‍ രണ്ടു കാരണങ്ങള്‍; തിരിച്ചടിയില്‍ ഇസ്രായേലിലും വന്‍ നാശം; 22 മിസൈലുകള്‍ അയണ്‍ ഡോം മറികടന്നു
ഇസ്രായേലിന്റെ ശത്രുതാപരമായ നടപടികള്‍ തുടര്‍ന്നാല്‍ ഇറാന്റെ പ്രതികരണങ്ങള്‍ കൂടുതല്‍ കഠിനമാകുമെന്നു പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാന്‍ പറഞ്ഞു. രണ്ടു രാത്രികളിലായി ഇറാന്‍ അയച്ച 270 ബാലിസ്റ്റിക് മിസൈലുകളില്‍ 22 എണ്ണം എങ്കിലും ഇസ്രയേലില്‍ വീണിട്ടുണ്ട്.

വാഷിംഗ്ടണ്‍/ജെറുസലേം/ദുബായ്: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീറ്റോ ചെയ്‌തെന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ചര്‍ച്ചയില്‍വന്നപ്പോഴാണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ ഭരണകൂടത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഞായാറാഴ്ചയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ആക്രമണം തുടര്‍ന്നു. അമേരിക്കന്‍ കേന്ദ്രങ്ങളൊന്നും ആക്രമിക്കരുതെന്നും മറിച്ചായാല്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാന്‍ അറിയായെന്നും ട്രംപ് ഇറാനു മുന്നറിയിപ്പ് നല്‍കി. ഇറാനികള്‍ ഇതുവരെ അമേരിക്കക്കാരനെ കൊന്നിട്ടില്ലെന്നും അവര്‍ അത്തരമൊരു നടപടിക്കു മുതിരുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാനിലെ ലക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇസ്രായേലിന് ഇപ്പോഴുമുണ്ട്. എത്രകാലം തുടരുമെന്ന കാര്യം പറയാന്‍ കഴിയില്ല. ഞായറാഴ്ച ആക്രമിക്കപ്പെട്ട ഇന്ധന മേഖല ഒരേസമയം സൈന്യത്തെയും ന്യൂക്ലിയര്‍ ഓപ്പറേഷനെയും സഹായിക്കുന്നതാണ്. ഒപ്പം ആകാശത്തുവച്ചു ഇന്ധനം നിറയ്്ക്കാന്‍ ഉപയോഗിക്കുന്ന വിമാനത്തെയും തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു.
We are the ones standing between you and Iran’s terror. pic.twitter.com/MoFHGLE4xD
— Israel Defense Forces (@IDF) June 15, 2025
ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ വന്‍ നാശമുണ്ടായിട്ടുണ്ട്. കുറഞ്ഞതു 13 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു വിവരം. നിരവധി കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഞായറാഴ്ച വൈകിട്ടും സൈറനുകള്‍ മുഴങ്ങി. ടെല്‍ അവീവിനു സമീപം പുതിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ പോലീസ് നായ്ക്കളെയും വന്‍ എസ്‌കവേറ്ററുകളും ഉപയോഗിച്ചാണു കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നത്.
ഇറാന്റെ എണ്ണ, വാതക മേഖലയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തിയ ആക്രമണം വന്‍ തീപിടിത്തത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് ഇറാനൊപ്പംതന്നെ ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയെന്നാണു വിലയിരുത്തുന്നത്. മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 78 പേര്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടെന്നാണു വിവരം. ടെഹ്‌റാനിലെ 14 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിലെ 60 പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ഇതില്‍ പകുതിയും കുട്ടികളാണ്.
സംഘര്‍ഷം എളുപ്പം അവസാനിപ്പിക്കണമെന്നും അമേരിക്കയെ ലക്ഷ്യമിട്ടാല്‍ യുദ്ധത്തില്‍ പങ്കാളിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഖൊമേനിയെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയോട് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചിട്ടുണ്ട്. ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാനൊരിക്കലും അതു ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് എന്താണോ വേണ്ടത് അതുമാത്രമേ ചെയ്യൂ എന്നായിരുന്നു പ്രതികരണം.
ഇറാനില്‍ ഭരണമാറ്റമല്ലാ ഇസ്രയേലിന്റെ ഉദ്ദേശ്യമെന്നും തങ്ങള്‍ക്കെതിരേ വന്നേക്കാവുന്ന ഇറാനിയന്‍ ആണവമിസൈലുകളെ നിര്‍വീര്യമാക്കലാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. നിലവില്‍ ആയുധ കേന്ദ്രങ്ങള്‍ക്കു സമീപം താമസിക്കുന്ന ഇറാനികളോട് ഒഴിഞ്ഞുപോകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സിവിലിയന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നതിന് ഇറാന്‍ വിലകൊടുക്കേണ്ടിവരുമെന്നും വക്താവ് പറഞ്ഞു.
എന്നാല്‍, ഇസ്രായേലിന്റെ ശത്രുതാപരമായ നടപടികള്‍ തുടര്‍ന്നാല്‍ ഇറാന്റെ പ്രതികരണങ്ങള്‍ കൂടുതല്‍ കഠിനമാകുമെന്നു പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാന്‍ പറഞ്ഞു. രണ്ടു രാത്രികളിലായി ഇറാന്‍ അയച്ച 270 ബാലിസ്റ്റിക് മിസൈലുകളില്‍ 22 എണ്ണം എങ്കിലും ഇസ്രയേലില്‍ വീണിട്ടുണ്ട്. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ട്രംപ് പലവട്ടം ആവശ്യപ്പെട്ടു. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണു യുറേനിയം സമ്പുഷ്ടീകരിക്കുന്നതെങ്കിലും ബോംബ് നിര്‍മാണത്തിനാണെന്നാണു പാശ്ചാത്യ രാജ്യങ്ങള്‍ പറയുന്നത്.