ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ട്രംപ്; മസ്‌കുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും പ്രസിഡന്റ്; നികുതി പരിഷ്‌കരണം മുതല്‍ ഇരുവരും ഉടക്കില്‍; ട്രംപിനായി ഇറക്കിയ ദശലക്ഷക്കണത്തിന് ഡോളര്‍ ആവിയായി; ഇരുവരുടെയും നീക്കങ്ങളില്‍ ഉറ്റുനോക്കി ലോകം

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്നും റിപ്പബ്ലിക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയാല്‍ ഇലോണ്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മസ്‌ക് നേരിടേണ്ടി വരുമെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ ഫോണ്‍ വഴിയുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.
മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോണ്‍ മസ്‌ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ എന്‍ബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്‌കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. വ്യാഴ്ച്ച മുതലാണ് ട്രംപും ഇലോണ്‍ മസ്‌ക്കും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്.
നികുതി നിയമത്തിനെതിരെ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ താന്‍ വലിയ നിരാശനാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മസ്‌ക്കിനെ താന്‍ ഒരുപാട് സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ് ട്രംപ് 2024 ലെ ഇലക്ഷനില്‍ ജയിച്ചതെന്ന് പറഞ്ഞാണ് മസ്‌ക് തിരിച്ചടിച്ചത്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ജെഫ്രി എപ്സ്റ്റെന്‍ ബാലപീഡന കേസില്‍ ആരോപണവുമായി മസ്‌ക് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടായത്.
ലോകത്തെ മുന്‍നിര കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയാണ്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ ഫ്രീമാര്‍ക്കറ്റിന്റെ ഏറ്റവും വലിയ വക്താവാണ് മസ്‌ക്. എന്നാല്‍, നികുതി പരിഷ്‌കരണം നടപ്പാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍നിന്ന് ട്രംപ് ഇളകിയില്ല. പത്തുശതമാനം അടിസ്ഥാന നികുതിയും ഓരോ രാജ്യത്തിന് അനുസരിച്ച് അധിക നികുതിയുമാണ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചുമത്തുന്നത്. മസ്‌കിന്റെ മുന്നറിയിപ്പ് അവഗണിച്ചാണു ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത്.
നേരിട്ടുള്ള അഭ്യര്‍ഥനയ്ക്കു പുറമേ, ജോ ലോണ്‍സ്ഡെയ്ല്‍ അടക്കമുള്ള വമ്പന്‍ നിക്ഷേപകന്‍മാര്‍ മുഖേന ട്രംപിന്റെ അടുത്തയാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എന്നിവരിലൂടെയും നിര്‍ദേശം എത്തിക്കാനും മസ്‌ക് ശ്രമിച്ചു. താരിഫ് വര്‍ധന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ബാധിക്കുക അമേരിക്കയെ ആയിരിക്കുമെന്നു ജോ പരസ്യമായി പ്രഖ്യാപിക്കുകകൂടി ചെയ്തു.
മസ്‌കിന്റെ പരാജയപ്പെട്ട ഇടപെടല്‍ ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയിലും വിടവുണ്ടാക്കി. തെരഞ്ഞെടുപ്പില്‍ 290 ദശലക്ഷം ഡോളര്‍ തുകയാണു ട്രംപിനുവേണ്ടി മസ്‌ക് ചെലവാക്കിയത്. ട്രംപ് തന്റെ നിലപാടില്‍ എത്രമാത്രം കടുംപിടത്തക്കാരനാണെന്നും ഇതു വ്യക്തമാക്കുന്നു. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ അജന്‍ഡയ്ക്കെതിരേയും ബിസിനസ് വൃത്തങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്.
വ്യാപാരത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്ന മസ്‌കിന്റെ അഭ്യര്‍ഥനയ്ക്കു കാരണമുണ്ട്. ട്രംപിന്റെ ലിബറേഷന്‍ ഡേ പ്രഖ്യാപനത്തിനു പിന്നാലെ സ്റ്റോക് മാര്‍ക്കറ്റില്‍ 536 ബില്യണ്‍ ഡോളറാണു ലോകത്തെ 500 സമ്പന്നര്‍ക്കു മാത്രമായി നഷ്ടമായത്. ഇലോണ്‍ മസ്‌കിനു മാത്രം 130 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. എന്നാലും 302 ബില്യണ്‍ ഡോളറുമായി ഇപ്പോഴും മസ്‌ക് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനാഠ്യന്‍. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്കും 38 ശതമാനം ഇടിവുണ്ടായി. ഇതിനു പുറമേ, ട്രംപിന്റെ രാഷ്ട്രീയ അജന്‍ഡയുടെ പേരില്‍ ചൈനീസ്, യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ടെസ്ലയുടെ ഡിമാന്റും കുറഞ്ഞു.