‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്‍’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്‌ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ

തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം.
കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്.

ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി വിട്ടു പോയി എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഫ്‌ലാറ്റിലേക്ക് വന്നു സംസാരിച്ചു. മൂന്നു പേരും, പണം എടുത്തതായി സമ്മതിച്ചു. 69 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതില്‍ 8.82ലക്ഷം കൊണ്ടു തന്നു എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
7-8 മാസത്തോളമായി നടന്ന തട്ടിപ്പിലാണ് ഇത്രയും വലിയ തുക നഷ്ടമായതെന്ന് ദിയ പറഞ്ഞു. ‘ക്യൂആര്‍ കോഡും കാര്‍ഡും തകരാറിലാണെന്ന് പറഞ്ഞ് പണമായി തുക ആവശ്യപ്പെട്ടു. മൂന്നു പേരും ഓരോരുത്തരുടെയും ക്യൂആര്‍ കോഡാണ് ഓരോ സമയം നല്‍കുന്നത്. മേയ് 29 ന് സംഭവം കണ്ടുപിടിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ അവര്‍ പണം തരാമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.
30 ന് പുലര്‍ച്ചെ വരെ ഫോണ്‍ വിളിച്ചു സംസാരിച്ചു. ഒടുവില്‍ ഭര്‍ത്താവാണ് പണവുമായി വരാന്‍ പറഞ്ഞത്. അടുത്ത ദിവസം ഫോണ്‍ വിളിച്ചു ഫ്‌ലാറ്റിന് താഴെ എത്തി. നമ്മള്‍ വീട്ടുകാരും ഡ്രൈവര്‍മാരുാമയി 10-15 പേരായിരുന്നു. ഫ്‌ലാറ്റില്‍ നിന്ന് സംസാരിക്കാന്‍ പാറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഓഫീസിലേക്ക് എത്തുകയായിരുന്നു’ എന്നും ദിയ പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി.
‘ഏഴെട്ടു മാസമായി അവർ തട്ടിപ്പ് നടത്തുന്നുണ്ട്. ഞാനിപ്പോൾ എട്ടു മാസം ഗർഭിണിയാണ്. എനിക്ക് ആദ്യ അഞ്ചു മാസം വരെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ആശുപത്രിയിലായിരുന്നു. അമ്മയാണ് കൂടെ വരാറുള്ളത്. ഡ്രിപ്പ് ഇട്ടാണ് പലപ്പോഴും സംസാരിക്കാൻ പറ്റിയിരുന്നത് തന്നെ. ഗർഭിണി ആകുന്നതു വരെ കടയിലെ സ്റ്റോക്കും ക്യാഷും എല്ലാം ഞാൻ നോക്കിയിരുന്നു. ഞാൻ എപ്പോഴും കടയിൽ പോയി ഇരിക്കുന്നതാണ്. എനിക്ക് കടയിൽ വരാൻ കഴിയുന്ന അവസ്ഥ അല്ലെന്ന് ജീവനക്കാരോട് ഞാൻ പറഞ്ഞിരുന്നു. കട നോക്കി നടത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചു കാലമായി എന്റെ കൂടെ ഉള്ളവർ ആയതുകൊണ്ട് സ്വാഭാവികമായും ഞാൻ അവരെ വിശ്വസിച്ചു. അങ്ങനെ വിശ്വസിക്കാതെ നമുക്ക് ഒരു പരിധി കഴിഞ്ഞ് ബിസിനസ്സ് ചെയ്യാൻ കഴിയില്ല. അങ്ങനെ അവരെ വിശ്വസിച്ചതാണ്! ആരു ചോദിച്ചാലും ഞാൻ എന്റെ പിള്ളേരെന്നാ അവരെക്കുറിച്ച് പറയാറുള്ളത്. എന്റെ അനിയത്തിമാരെപ്പോലെ എന്നാണ് ഞാനെപ്പോഴും പറയുക. കാരണം, അവർ ചെറിയ പിള്ളേരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എന്റെ ഏറ്റവും ഇളയ അനിയത്തിയുടെ പ്രായമൊക്കെയേ അവർക്കുണ്ടാവൂ. അവർ ഇങ്ങനെ ചെയ്യുമെന്ന് എന്റെ മനസ്സിൽക്കൂടെ പോകുന്നില്ല.’ ദിയ കൃഷ്ണയുടെ വാക്കുകള്‍