CrimeNEWS

അഫാന്‍ രക്ഷപ്പെട്ടാലും ജീവിതകാലം മുഴുവന്‍ അനങ്ങാതെ കിടക്കും? ആത്മഹത്യാശ്രമത്തില്‍ ദുരൂഹതയെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്.എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല.

ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്ലെറ്റില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറില്‍ വലിയ രീതിയില്‍ ക്ഷതമേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എം.ആര്‍.ഐ സ്‌കാനുകള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറില്‍ സംഭവിച്ചെന്ന് അറിയാന്‍ സാധിക്കൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ.മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്.

Signature-ad

നിലവില്‍ അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ കഴുത്തിലെ കെട്ട് മുറുകിയിരുന്നതായാണ് നിഗമനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ടി.വി കാണാനായി പുറത്തിറക്കിയപ്പോള്‍ ടോയ്ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു.

അതേസമയം, അഫാന്റെ അഭിഭാഷകന്‍ സജു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഗുരുതരമായ സ്ഥിതിതന്നെയാണെന്ന് ഡോക്ടര്‍മാര്‍ വിവരിച്ചു. അഫാനെ കാണാനും അനുവദിച്ചു. ആത്മഹത്യാശ്രമത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

 

Back to top button
error: