മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍; ‘ഇതു വേണോ ലാലേട്ടാ… മിത്രങ്ങള്‍ അസ്വസ്ഥരാണ്’ എന്നു കമന്റ്; മോഹന്‍ലാലിന്റെ കമന്റ് ബോക്‌സില്‍ ആറാടി ആരാധകര്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ 9 വർഷം പൂർത്തിയാക്കി. മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തി. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ഇതിന് പിന്നാലെ കമന്‍റ് ബോക്സില്‍ പലതരം അഭിപ്രായങ്ങള്‍ വന്നു. നവകേരളം പടുത്തുയർത്തി നാടിന്റെ നന്മയ്ക്കായി എന്നും നിലകൊണ്ട കേരളത്തിന്റെ അഭിമാനമായ സഖാവാണ് പിണറായിയെന്നും കേരളത്തിന്റെ ക്യാപ്റ്റന് പിറന്നാൾ ആശംസകൾ എന്നും കമന്‍റുകളുണ്ട്. മിത്രങ്ങൾ അസ്വസ്ഥരാണ്. ഇതേ വേണോ ലാലേട്ടാ..എന്നും ചോദ്യമുണ്ട്.

1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964 ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗമായി. വിദ്യാർഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്വൈഎഫ് സംസ്‌ഥാന പ്രസിഡന്റായി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്‌റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗവുമായി. 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.