
എറണാകുളം: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.
സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. സന്ധ്യയ്ക്കു മാനസിക ദൗര്‍ബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു.

വൈകിട്ട് മൂന്നരയോടെ അമ്മ മറ്റക്കുഴിയിലെ വീട്ടില്‍ നിന്ന് തിരുവാങ്കുളത്തുള്ള അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടുന്നു. വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോകുന്നു. ഏഴു മണിയോടെ അമ്മ വീട്ടില്‍ വന്നു കയറുമ്പോള്‍ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയില്‍ വച്ച് കാണാതായെന്ന് മറുപടി.
വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്ന് പരസ്പര വിരുദ്ധമായ മറുപടികള്‍. എട്ടു മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിക്കുന്നു. അവര്‍ അന്വേഷണമാരംഭിക്കുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ, മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നു. അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ പിതാവും സ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി നാട്ടുകാര്‍. അമ്മയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് അയല്‍ക്കാര്‍.
ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തുന്നു. ആഴമുള്ള സ്ഥലമായതിനാല്‍ സ്‌കൂബ ടീമിനെ വിളിക്കാന്‍ തീരുമാനം. രാത്രി 12.45ഓടെ ആലുവയില്‍ നിന്നുള്ള യു.കെ. സ്‌കൂബ ടീം എത്തുന്നു. ഒരു മണിയോടെ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നു. വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചില്‍ തുടരുന്നു. വെള്ളത്തിനടയില്‍ കിടക്കുന്ന മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളി. വെളുപ്പിനെ 2 മണിയോടെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമും രംഗത്ത്. അവര്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ സമയത്തു തന്നെ ആലുവയില്‍ നിന്നുള്ള സ്‌കൂബ സംഘത്തിന്റെ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.
അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യവേ മൂന്നു വയസുകാരിയെ കാണാതായി
കുട്ടിയുമായി അമ്മ സഞ്ചരിച്ചതിനെക്കുറിച്ചുള്ള അനുമാനം ഇങ്ങനെയാണ്. 3.30ഓടെ തിരുവാങ്കുളത്തു നിന്ന് ബസില്‍ കയറി ആലുവയിലേക്ക്. ആലുവയില്‍ ഇറങ്ങിയ ശേഷം ഓട്ടോയില്‍ കുറുമശേരിയിലേക്ക്. അവിടെ നിന്ന് ബസില്‍ മൂഴിക്കുളത്തേക്ക്. അവിടെ വരെ കുട്ടിയുമായി എത്തിയ അമ്മയുടെ സിസി ടിവി ദൃശ്യങ്ങള്‍. തിരികെ കുട്ടിയില്ലാതെ മൂഴിക്കുളത്തു നിന്ന് കുറുമശേരിയിലേക്ക്. പാലത്തിന്റെ ഭാഗത്തു നിന്ന് നടന്നാണോ വാഹനത്തിലാണോ വന്നത് എന്നത് ഉറപ്പില്ല. കുറുമശേരിയില്‍ നിന്ന് വൈകിട്ട് ആറരയോടെ ഓട്ടോയില്‍ ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക്.