
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് നാഗ്പുരില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്.
പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്‌ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.

ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പെങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.
കഴിഞ്ഞ പത്ത് ദിവസത്തില്‍ റിജാസിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടാമത്തെ എഫ്ഐആര്‍ ആണിത്. ഏപ്രില്‍ 29ന് കൊച്ചിയില്‍ ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന് റിജാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന ഭീകരരുടെ വീടുകള്‍ തകര്‍ത്ത നടപടിക്കെതിരെയായിരുന്നു റിജാസ് പ്രതിഷേധിച്ചത്.
2023ല്‍ കളമശ്ശേരി സ്ഫോടനക്കേസ് റിപ്പോര്‍ട്ട് ചെയ്യന്നതിനിടെയും റിജാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. 18 വയസുള്ള ഒരു ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കുടകിലേക്ക് പോകുന്ന വഴിയും റിജാസിനെ പൊലീസ് തടഞ്ഞിരുന്നു. റിജാസ് നിരന്തരം പൊലീസിനാല്‍ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കള്‍ തന്നെ പല തവണയായി പറഞ്ഞിരുന്നു.