CrimeNEWS

ഗൂഗിള്‍ ജീവനക്കാരന്‍ ചമഞ്ഞ് മാട്രിമോണിയല്‍ തട്ടിപ്പ്; യുവതിയില്‍നിന്നു തട്ടിയെടുത്തത് 27.4 ലക്ഷം

മുംബൈ: ഗൂഗിള്‍ ജീവനക്കാരനെന്ന് ചമഞ്ഞ് മാട്രിമോണി സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ കയ്യില്‍ നിന്നും 27.4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നിഖില്‍ ദീപക് ദാല്‍വി എന്ന യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

‘രണ്ട് വര്‍ഷം മുമ്പ് ഒരു സ്വകാര്യ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദാല്‍വി യുവതിയെ പരിചയപ്പെടുന്നത്, കാലക്രമേണ ഇരുവരും പതിവ് ചാറ്റുകളിലൂടെയും കോളുകളിലൂടെയും പരസ്പരം അടുത്തു.താന്‍ മുംബൈയിലെ ഘാട്‌കോപ്പറിലാണ് താമസിക്കുന്നതെന്നും ഗൂഗിളിലാണ് ജോലി ചെയ്യുന്നതെന്നും ഒരു കോടി രൂപയാണ് വാര്‍ഷിക പാക്കേജെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്” പൊലീസ് പറയുന്നു. ഗ്രാമത്തിലെ വീടിനടുത്തുള്ള റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട അടിയന്തര ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി സ്ത്രീയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് കാരണം തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും ദാല്‍വി യുവതിയോട് പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി തന്റെ അക്കൗണ്ടില്‍ 78 ലക്ഷത്തിലധികം രൂപ ബാലന്‍സ് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും ഒരു ഗൂഗിള്‍ ജീവനക്കാരന്റെ ഐഡിയും കാണിച്ചു. ഇത് വിശ്വസിച്ച യുവതി നിഖിലിന്റെ അക്കൗണ്ടിലേക്ക് 70,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.

Signature-ad

തുടര്‍ന്നുള്ള മാസങ്ങളില്‍ 21 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി യുവതി പ്രതിക്ക് പണം അയച്ചു. യുവതിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ നിഖില്‍ പൂനെയിലുള്ള യുവതിയുടെ മാതാപിതാക്കളെ പോലും സന്ദര്‍ശിച്ചിരുന്നു. ഈ സംഭവത്തോടെ യുവതിക്ക് നിഖിലിനെ കൂടുതല്‍ വിശ്വാസമായി. ജനുവരിയില്‍ നവി മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് യുവതിക്ക് സംശയമായത്. പ്രസ്തുത സ്ത്രീയില്‍ നിന്നും നിഖില്‍ പണം കൈപ്പറ്റിയിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്നും സ്ത്രീ പറഞ്ഞു. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ദാല്‍വിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദാല്‍വി നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒരു കേസില്‍ നവി മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് തയ്യാറെടുക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: