KeralaNEWS

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു; നിപ ബാധിച്ചത് വീട്ടില്‍നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.

Signature-ad

വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.

അതേസമയം, നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: