Breaking NewsIndiaLead NewsLIFEMovieNEWSNewsthen SpecialSocial MediaTRENDINGWorld

പാകിസ്താനി ഉള്ളടക്കങ്ങള്‍ നീക്കണം; നെറ്റഫ്‌ളിക് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു നിര്‍ദേശം നല്‍കി ഇന്ത്യ; അക്രമത്തിനു പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും പാടില്ല: ആബിദ പര്‍വീണിന്റെയും ഫത്തേ അലിഖാന്റെയും പാട്ടുകള്‍ക്കും കോക്ക് സ്റ്റുഡിയോയ്ക്കും വിലക്ക്

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നുള്ള ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്, 2021-നെ പരാമര്‍ശിച്ചാണ് ഈ ഉപദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം ഒഴിവാക്കാനും ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, അക്രമത്തിന് പ്രേരിപ്പിക്കുകയോ പൊതുസമാധാനം തകര്‍ക്കുകയോ ചെയ്‌തേക്കാവുന്ന ഉള്ളടക്കവും ഒഴിവാക്കണം. പണംനല്‍കിയോ അല്ലാതെയോ കാണാവുന്ന സിനിമകള്‍, വെബ് സീരീസുകള്‍, പാട്ടുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒടിടി കമ്പനികള്‍ക്ക് അവ ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്.

Signature-ad

സീ5 പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന പാകിസ്താനി സിനിമകള്‍ക്കും സീരീസുകള്‍ക്കും ഇന്ത്യയില്‍ വന്‍ സ്വീകാര്യതയുണ്ട്. ബോല്‍, ഖുദാ കേ ലിയേ, കേക്ക്, ലാല്‍ കബൂത്തര്‍ എന്നീ സിനിമകളും ഇന്ത്യയില്‍ പോപ്പുലറായിരുന്നു. ആമസോണ്‍ പ്രൈം, യൂട്യൂബ് എന്നിവയിലും ഈ സിനിമകള്‍ ലഭ്യമാണ്്. സ്‌പോട്ടിഫൈ, ആപ്പിള്‍, യൂട്യൂബ് മ്യൂസിക്ക് എന്നിവയിലൂടെ ആതിഫ് അസ്ലം, അലി സഫാര്‍, ആബിദ പര്‍വീണ്‍, അലി സേതി, റഹത് ഫത്തേ അലിഖാന്‍ എന്നിയുടെ പാട്ടുകളും വമ്പിച്ച പ്രചാരം നേടിയിരുന്നു. കോക്ക് സ്റ്റുഡിയോ പാകിസ്താനും ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്.

പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെ ബഹവല്‍പൂര്‍ മേഖലയിലെയും നിരവധി ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ തീരുമാനം. അതിനിടെ പാകിസ്താനെതിരെ വീണ്ടും ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങള്‍ ഇന്ത്യ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം ‘എക്‌സി’ലൂടെ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

ബുധനാഴ്ച രാത്രി വൈകിയും ഇന്ന് രാവിലെയുമായി ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്‍ ശ്രമങ്ങള്‍ വിഫലമാക്കിയതായി ഇന്ത്യ വ്യക്തമാക്കി. പാക് സേന ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: