Breaking NewsIndiaLead NewsNEWSWorld

ബാഗ്ലിഹാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാകിസ്താനിലേക്ക് ജലം കുത്തിയൊഴുകുന്നു; ചെനാബില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും; ഇന്ത്യയുടെ വാട്ടര്‍ സ്‌ട്രൈക്ക് എന്നു വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടര്‍ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്നു ചെനാബ് നദിക്കു കുറുകെ നിര്‍മിച്ച ബാഗ്ലിഹാര്‍, സാലം അണകളുടെ ഷട്ടറുകള്‍ ഒറ്റയടിക്കു തുറന്നു. ഇതോടെ പാകിസ്താനിലേക്കു വെള്ളം കുത്തിയൊഴുകാനും തുടങ്ങി.

ഭീകരാക്രമണത്തിനു പിന്നാലെ അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി ഇന്ത്യ ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്കു തടഞ്ഞിരുന്നു. ഇപ്പോള്‍ വെള്ളം നിറയാന്‍ തുടങ്ങിയതോടെ എല്ലാ ഷട്ടറുകളും ഒറ്റയടിക്കു തുറക്കുകയാണുണ്ടായത്. സാധാരണ ഗതിയില്‍ പുഴയിലെ ജലനിരപ്പു ക്രമീകരിച്ചുകൊണ്ടു മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താറുള്ളൂ.

Signature-ad

ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാര്‍ അണക്കെട്ട്, വടക്കന്‍ കശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുത അണക്കെട്ട് എന്നിവയിലൂടെ പാകിസ്ഥാലേക്കുള്ള ജലം നിയന്ത്രിക്കാന്‍ കഴിയും. നേരത്തേ ഇവയുടെ ഷട്ടറുകള്‍ താഴ്ത്തിയത് പാകിസ്താനിലേക്കുള്ള ജലവിതരണം ഗണ്യമായി താഴ്ത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നദി മുറിച്ചു കടക്കാവുന്ന തരത്തിലേക്ക് ഇവിടുത്തെ ജലവിതാനം താഴ്ന്നു. ഇപ്പോള്‍ പെട്ടെന്നു ജലനിരപ്പ് ഉയരുന്നതും പാകിസ്താനിലെ കൃഷിക്കു ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തുന്നത്.

പാകിസ്താനില്‍ കൃഷിക്കുള്‍പ്പെടെ ജലസേചനത്തിനു വ്യാപമായി ഉപയോഗിക്കുന്നതു ചെനാബ് നദിയിലെ വെള്ളമാണ്. ഉടമ്പടി പ്രകാരം ചെനാബിലെ ജനം പാകിസ്താന് അവകാശപ്പെട്ടതാണ്. ഇതിലെ ജലം നിരവധി കനാലുകള്‍വഴി രവി നദിയിലേക്കും പ്രവേശിക്കുന്നുണ്ട്. ഇന്‍ഡസ്, ഝലം നദികള്‍ക്കൊപ്പം പ്രധാനപ്പെട്ട പടിഞ്ഞാറന്‍ നദിയാണു ചെനാബ്.

ഏപ്രില്‍ 26നു നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ആദ്യമെടുത്ത നടപടി പാകിസ്താനുമായുള്ള ജല കരാര്‍ റദ്ദാക്കുകയായിരുന്നു. ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ കരാര്‍ റദ്ദാക്കിയത് വന്‍ന വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

ചെനാബ് നദിയിലേക്കുള്ള ജലപ്രവാഹം ഒരാഴ്ച നിയന്ത്രിച്ചാല്‍തന്നെ അതു പാകിസ്താനിലെ, പ്രത്യേകിച്ചു പഞ്ചാബിലെ കൃഷിയെ ബാധിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. കടുക്, റാബി എന്നിവയില്‍ 50 ശതമാനംവരെ ഇടിവുണ്ടാകും. കോട്ടണ്‍, നെല്ല് എന്നിവയുടെ കൃഷിയെയും ബാധിക്കും. സ്ഥിരമായി വെള്ളം തടയുന്നതിനു സമയമെടുത്തേക്കാം. പക്ഷേ, നിയന്ത്രണങ്ങള്‍ പാകിസ്താനിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ലെന്ന് പാകിസ്താനിലെ കൃഷിയെക്കുറിച്ചു നിരീക്ഷിക്കുന്നവര്‍ പറയുന്നു.

ആക്രമണം നടന്നതിനു പിന്നാലെ വാട്ടര്‍ റിസോഴ്‌സ് സെക്രട്ടറി ദേബശ്രീ മുഖര്‍ജി പാകിസ്താന് എഴുതിയ കത്തിലാണ് അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ നിയന്ത്രിക്കാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുന്നെന്നു വ്യക്തമാക്കിയത്. ഇന്ത്യക്ക് കരാറിന്‍മേലുള്ള പൂര്‍ണ അവകാശമുപയോഗിച്ചാണ് ഈ നടപടിയെടുക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ജനസംഖ്യ, ക്ലീന്‍ എനര്‍ജി സാധ്യതകള്‍ വികസിപ്പിക്കല്‍ മറ്റു മാറ്റങ്ങള്‍ എന്നിവ കണക്കാക്കിയാണു കരാറിലെ കാര്യങ്ങള്‍ പുനപരിശോധിക്കുന്നതെന്നും കത്തില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: