NEWSSocial Media

വിഴിഞ്ഞവും സര്‍ സി.പി.യും പിന്നെ വിനയനും

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ ചാരുദാര്‍ഥ്യത്തിലാണ് കേരളവും ഇന്ത്യാ മഹാരാജ്യവും. ഈ അവസരത്തില്‍ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദവ്യക്തിത്വങ്ങളില്‍ ഒരാളായ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും േകരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധം വിശദീകരിക്കുകയാണ് സിനിമാ സംവിധായകന്‍ വിനയന്‍. തന്റ ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

Signature-ad

രാജ്യത്തെ ഏക ആഴക്കടല്‍ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ പിതൃത്വത്തെ പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ ആണല്ലോ ഇന്നു മുഴങ്ങിക്കേക്കുന്നത് ?
പന്ത്രണ്ടാം നൂറ്റാണ്ടിനൂ ശേഷം വിസ്മൃതിയിലായി തകര്‍ന്നു പോയ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യവും സാദ്ധ്യതയും പിന്നീട് ആദ്യമായി സ്വപ്നം കണ്ട ഭരണാധികാരി ആര്?
ആരെ ഒക്കെ ആണ് ഈ അവസരത്തില്‍ സ്മരിക്കേണ്ടത്?
ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആ പദ്ധതിക്കായി ആദ്യമായി അദാനിയുമായി എഗ്രിമെന്റ് ഇട്ട് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയും, വിഴിഞ്ഞം പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍കി വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഈ പദ്ധതിയെയും ചേര്‍ത്തുപിടിച്ച നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുന്ന ഈ വേളയില്‍ സ്മരിക്കപ്പെടേണ്ടവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നവരും ആണ്.

‘1991’ ല്‍ ഈ തുറമുഖ പദ്ധതിക്ക് പ്രാരംഭ തയ്യാറെടുപ്പുകള്‍ നടത്തിയ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനും, പിന്നീട് അതുമായി മുന്നോട്ടുപോയ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ. കെ നായനാരും, അതിന് വേണ്ടി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിവച്ച മുഖ്യമന്ത്രി ശ്രീ
എകെ ആന്റണിയും, പിന്നീട് ‘2006’ല്‍ വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി പരിശ്രമിച്ച മുഖ്യമന്ത്രി ശ്രീ വി.എസ് അച്യുതാനന്ദനുമൊക്കെ ഈ തുറമുഖ ഉദ്ഘാടന വേളയില്‍ സ്മരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. പക്ഷെ അതിനുമൊക്കെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1946ല്‍ ഈ പദ്ധതി ആദ്യമായി സ്പ്നം കണ്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു. ജനാധിപത്യത്തിന് ഒരു വിലയും കൊടുക്കാത്ത തികഞ്ഞ സ്വേച്ഛാധിപതിയായിരുന്നതിന്റെ പേരില്‍ മൂക്കു മുറിച്ച് ഈ നാട്ടില്‍ നിന്നും ഓടിച്ച ഒരാള്‍… സി പി. രാമസ്വാമി അയ്യര്‍
എന്ന അന്നത്തെ ദിവാന്‍…ജനാധിപത്യവിരുദ്ധനും, സ്വേച്ഛാധിപതിയുമായ സര്‍ സിപി യെ നാട്ടില്‍ നിന്നും ഓടിച്ചതില്‍ ആഹ്‌ളാദിച്ചിരുന്ന ആ തലമുറയുടെ പിന്തുടര്‍ച്ചക്കാരനാണ് ഞാനും. പക്ഷേ ആ തെറ്റുകളുടെ പേരില്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെല്ലാം തമസ്‌കരിക്കപ്പെടണോ?
അങ്ങനെ ആയാല്‍ അത് ചരിത്രത്തിന്റെ സത്യസന്ധമായ രേഖപ്പെടുത്തലാകുമോ?
യഥാര്‍ത്ഥത്തില്‍ സര്‍ സി. പി യുടെ സ്വേച്ഛാധിപത്യത്തെ പറ്റിയും തൊഴിലാളി വിരുദ്ധ പ്രവര്‍ത്തികളെ പറ്റിയും ചില യോഗങ്ങളില്‍ പ്രസംഗിക്കാനായിട്ടാണ് ചെറുപ്പത്തില്‍ ഞാന്‍ സി.പി യെ പറ്റി പഠിക്കാന്‍ ശ്രമിച്ചത്.
പക്ഷേ! ആ സ്വേച്ഛാധിപതി ഒരു വികസന നായകന്‍ കൂടിയായിരുന്നു, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു, എന്നൊക്കെ അറിഞ്ഞപ്പോള്‍ മനസ്സില്‍ ഉറഞ്ഞുകൂടിയ വെറുപ്പ് കുറഞ്ഞു എന്നതാണ് സത്യം.
‘1946 ല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സര്‍വ്വേക്കായി വിദേശത്തു നിന്നും വന്ന എഞ്ചിനീയര്‍മാരുടെ കൂടെ തന്നേ പറഞ്ഞയച്ച സി.പി യെ പറ്റി അന്ന് എഞ്ചിനീയര്‍ ആയിരുന്ന ഇപ്പോ 102 വയസ്സ് പിന്നിട്ട ജി. ഗോവിന്ദമേനോന്റെ ഇന്റര്‍വ്യൂ കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പിന്നീട് ഞാനതിനേപ്പറ്റി വായിച്ചു പഠിക്കാന്‍ ശ്രമിച്ചു..’കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനസ്സായിരുന്നു
സി.പി യുടെത്. വിഴിഞ്ഞം തിരുവിതാംകുറിന്റെ സിംഗപ്പൂരായി മാറുമെന്ന് ചിത്തിരതിരുനാള്‍ മഹാരജാവിനോട് സി പി രാമസ്വാമി അയ്യര്‍ പറഞ്ഞിരുന്നതായി ജി ഗോവിന്ദമേനോന്‍ പറയുന്നു..പക്ഷേ ആ റിപ്പോര്‍ട്ട് കിട്ടി സമര്‍പ്പിക്കുന്നതിന് മുമ്പ് സി.പി നാട് വിടേണ്ടിവന്നു.’ എന്നത് ചരിത്ര സത്യം..
പിന്നീട് ട്രാവന്‍കൂറും, തിരുകൊച്ചിയും എല്ലാം ചേര്‍ന്ന് കേരളമായപ്പോള്‍
കൊച്ചി തുറമുഖത്തെ വെല്ലുവിളിച്ച് മറ്റൊരു തുറമുഖം വേണ്ട എന്ന അഭിപ്രായത്തില്‍ വിഴിഞ്ഞം തുറമുഖം പദ്ധതി മാറ്റിവയ്ക്കപ്പെടുകയായിരുന്നു.
ഇതു മാത്രമല്ല സ്വേച്ഛാധിപതി എങ്കിലും ഭരണാധികാരി എന്ന നിലയില്‍ സര്‍ സി.പിയുടെ വികസന പദ്ധതി മറ്റനവധിയുണ്ട്.
പള്ളിവാസല്‍,പീച്ചിപ്പാറ തുടങ്ങിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍,
എഫ്.എ.സി.ടി, തിരുവിതാംകൂര്‍ സിമന്റ് ഫാക്ടറി, ടൈറ്റാനിയം, ട്രാവന്‍കൂര്‍ റയോണ്‍സ്, ആലുവ അലൂമിനിയം ഫാക്ടറി ഇന്നത്തെ
കേരള സര്‍വകലാശാല ആയ പഴയ തിരുവിതാംകൂര്‍ സര്‍വ്വകലാശാല തുടങ്ങിയവയൊക്കെ സി.പിയുടെ കാലത്ത് തുടങ്ങിയവയാണ്.
സി.പി യുടെ കാലത്ത് ഉണ്ടാക്കിയ റോഡുകളും,പാലങ്ങളും, വലിയകെട്ടിടങ്ങളുമെല്ലാം ഇന്നും യാതൊരു കേടുപാടുകളും കൂടാതെ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു എന്ന കാര്യം അദ്ദേഹത്തെ വിമര്‍ശിക്കുന്ന ആര്‍ക്കും നിഷേധിക്കാനാകില്ല..
എല്ലാത്തിനും തികഞ്ഞ പൂര്‍ണ്ണത വേണം അഴിമതി പാടില്ല എന്ന കര്‍ശന നിലപാടെടുത്തിരുന്ന ഭരണാധികാരി ആയിരുന്നു സര്‍ സിപി
വിഴിഞ്ഞം തുറമുഖ പദ്ധതി ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ആരാണ് ഇതിന്റെ പിതാവ് എന്നൊക്കെയുള്ള വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വായിച്ചു പതിഞ്ഞ ചില കാര്യങ്ങള്‍ ചുമ്മാ എഴുതി എന്നെ ഉള്ളൂ. അല്ലാതെ നാളെ ഉദ്ഘാടന വേളയില്‍ ‘1946ലെ കാര്യം സ്മരിക്കപ്പെടണമെന്നല്ല ഞാന്‍ പറയുന്നത്. എത്ര വലിയ കുറ്റവാളി എന്നു കരുതിയാലും ആ കുറ്റവാളി ചെയ്ത നല്ല കാര്യമുണ്ടെങ്കില്‍ അതും കൂടി പറയുമ്പോള്‍ അല്ലേ ചരിത്രവായന സത്യസന്ധമാകൂ എന്ന് വീണ്ടും,വീണ്ടും മനസ്സ് ചോദിക്കുന്നു. ആ കാലത്ത് ഉണ്ടായ വ്യവസായ സ്ഥാപനങ്ങളേക്കാള്‍
എത്ര ശതമാനം കൂടുതല്‍ പിന്നീട് ഉണ്ടായി.? പാവപ്പെട്ട കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, ഇന്ത്യയില്‍ ആദ്യമായി സൗജന്യമായ നിര്‍ബന്ധിത വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവയൊക്കെ പുരോഗമന ചിന്തയോടെ ആ കാലത്ത് ആരംഭിച്ചിട്ടുണ്ടെങ്കില്‍ കേരളം ഇന്നത്തെ കേരളം ആയതില്‍ അവര്‍ക്കൊക്കെ വലിയ പങ്കില്ലേ..?
ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷം മുമ്പുള്ള ചില കാര്യങ്ങളാണ് പറഞ്ഞത് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

 

Back to top button
error: