KeralaNEWS

വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ്

കോട്ടയം/തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുന്‍പായി പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ് എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പം എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.വിന്‍സന്റ് പ്രതികരിച്ചു.

‘വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നു. റെയില്‍ റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കണമെന്ന കരാര്‍ പോലും ഇതുവരെ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല,’ എം.വിന്‍സന്റ് ചൂണ്ടിക്കാട്ടി.

Signature-ad

ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രതികരിച്ചു. ഒരു കല്ലു മാത്രം ഇട്ടു എന്ന സിപിഎമ്മിന്റെ പ്രചരണം പച്ചക്കള്ളം. നാട്ടുകാര്‍ക്ക് അക്കാര്യം അറിയാം. 2004 ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തിനായി ശ്രമം തുടങ്ങി. ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സര്‍ക്കാരിന് ഭയമാണ്. അതാണ് പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതാക്കളെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്, ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഉത്സവ പ്രതീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക. 10.30ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്‌കായെ ബര്‍ത്തിലെത്തി സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍ അനില്‍, അദാനി ഗ്രൂപ്പ് മേധാവികളായ ഗൗതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

 

 

Back to top button
error: