Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

ഭീകരരുടെ പരിശീലനക്കളരി; റഷ്യയും ബംഗ്ലാദേശുംകടന്ന് യൂറോപ്പ് വരെ നീളുന്ന കണ്ണി; ഹൈ-ടെക് തന്ത്രങ്ങള്‍ നല്‍കാന്‍ സൈനിക മേധാവികള്‍; അഞ്ചിലേറെ സജീവ ട്രെയിനിംഗ് ക്യാമ്പുകള്‍; ഭീകര നേതാക്കള്‍ക്ക് കമാന്‍ഡോ സംരക്ഷണം; പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാകുന്നത് ഇങ്ങനെയൊക്കെ

ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഒരിക്കല്‍കൂടി ലോകത്തിന്റെ വിമര്‍ശനങ്ങളിലേക്കു വന്ന് പാകിസ്താനിലെ ‘ടെറര്‍ നെറ്റ് വര്‍ക്ക്’. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇന്റലിജന്‍സാണ് കശ്മീരും റഷ്യയും ബംഗ്ലാദേശും പിന്നിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ നീളുന്ന ഭീകരരുടെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണു പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ്, ഖൈബര്‍ പക്തുണ്‍ക്വ, വസീറിസ്താന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിങ്ങനെ രാജ്യത്തുടനീളമുള്ള ഭീകര ട്രെയിനിംഗ് ക്യാമ്പകളുടെ പട്ടികയും ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുണ്ട്.

ലക്ഷറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, അതീവ അപകടകാരികളായ ഐസിസ്-ഖൊറാസാന്‍ എന്നിവരുടെ ക്യാമ്പുകളില്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നത് പാക് സൈന്യത്തില്‍ തന്ത്രപ്രധാന പങ്കുവഹിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. സൈന്യമെന്ന നിലയില്‍ വികസിക്കാന്‍ ഭീകരരെ പ്രാപ്തരാക്കുന്നതും ഇവരാണ്. ആണവശക്തിയുള്ള രാജ്യമെന്ന നിലയിലും പാകിസ്താന് ഭീകരര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.

Signature-ad

പാകിസ്താന്‍ ഭീകരവാദികള്‍ക്കു പണം നല്‍കേണ്ടിവന്നിട്ടുണ്ടെന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതോടെയാണ് ആഗോള ഭീകരതയ്ക്കു പാകിസ്താന്‍ നല്‍കുന്ന സംഭാവനകള്‍ എത്രയെന്ന് ഇന്ത്യ വിശദമാക്കുന്നത്. ഇന്ത്യ നയതന്ത്രപരമായി പാകിസ്താനെ ഒറ്റപ്പെടുത്താനാണു ശ്രമിക്കേണ്ടതെന്നു മുന്‍ ബംഗ്ലാദേശ് അംബാസഡര്‍ വീണ സിക്രിയും ചൂണ്ടിക്കാട്ടുന്നു.

2018ല്‍ നവാസ് ഷെരീഫും മുംബൈ ഭീകരാക്രമണത്തിലെ ലഷ്‌കറെ പങ്കാളിത്തം വ്യക്തമാക്കിയിരുന്നു. ജമ്മു-കശ്മീരില്‍ ഇന്ത്യക്കെതിരേ ആക്രമണം നടത്തുന്ന ഭീകരര്‍ക്കു പാക് സൈന്യം പരിശീലനം നല്‍കിയിരുന്നെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി. മൂന്നു ദശാബ്ദമായി പാകിസ്താനാണ് ആഗോള ഭീകരതയുടെ ഹബ്.

അഫ്ഗാനിസ്താനില്‍ ഐഎസ്‌ഐയുടെ പിന്തുണയോടെയാണു അഫ്ഗാന്‍ താലിബാനും ഹഖാനി നെറ്റ് വര്‍ക്കും പ്രവര്‍ത്തിക്കുന്നത്. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെയുണ്ടായ ബോംബിംഗിലും ഇരു സംഘടനകള്‍ക്കും പങ്കുണ്ട്. 2011ല്‍ യുഎസ് എംബസിക്കു നേരെയും ആക്രമണമുണ്ടായി.

റഷ്യയില്‍ 2024ല്‍ കണ്‍സേര്‍ട്ട് ഹാള്‍ ആക്രമണത്തില്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. ഭീകരര്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കുന്നതില്‍ പാകിസ്താനു പങ്കുണ്ടെന്നും പിന്നാലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സിസ്റ്റാനിലും ബലൂചിസ്താനിലുള്ള ഇറാനിയന്‍ സൈന്യത്തിനു നേരെയും പാകിസ്താന്‍ ആസ്ഥാനമായ സുന്നി ഭീകരവാദികളായ ജെയ്ഷ് ഉള്‍-അദില്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ച് ഇറാനും തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

2005ലെ ലണ്ടന്‍ ബോംബിംഗില്‍ പങ്കെടുത്തവര്‍ക്ക് പാകിസ്താനിലാണു പരിശീലനം ലഭിച്ചത്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിയുമ്പോഴാണു അല്‍ക്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചത്. ലാദന്‍ പാകിസ്താനില്‍ ഇല്ലെന്നു തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്പോഴാണു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെത്തുടര്‍ന്ന് അര്‍ധരാത്രി പാകിസ്താനിലെ ലാദന്റെ വീടു റെയ്ഡ് ചെയ്ത് വധിച്ചത്. ലാദനുള്ള എല്ലാ സഹായവും നല്‍കിയിരുന്നത് പാക് സൈന്യമായിരുന്നു എന്നും കണ്ടെത്തിയിരുന്നു. പാകിസ്താന്‍ മിലിട്ടറി അക്കാദമിക്കു സമീപമായിരുന്നു ലാദന്‍ താമസിച്ചിരുന്ന വീട്.

ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരര്‍ക്കു പരിശീലനം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നു രേഖകള്‍ പറയുന്നു. ധാക്കയിലെ ഗുല്‍ഷാന്‍ കഫേ ആക്രമണത്തിനു പിന്നില്‍ ഈ സംഘടനയാണ്. 20 പേരെയാണ് അന്നു കൊലപ്പെടുത്തിയത്. ജെഎംബിക്കു പണം നല്‍കിയെന്നു കണ്ടെത്തിയതോടെ പാകിസ്താന്‍ നയതന്ത്രജ്ഞരെ ബംഗ്ലാദേശ് പുറത്താക്കിയിരുന്നു. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാംപിലെ 40 റോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്കു ഐഎസ്‌ഐ പരിശീലനം നല്‍കിയെന്നും പുറത്തുവന്നിരുന്നു. ഗള്‍ഫ് രാജങ്ങളിലുള്ള എന്‍ജിഒകള്‍ വഴിയാണ് ജെഎംബിക്കു പണം ലഭിക്കുന്നത്. ഇവര്‍ക്കു പശ്ചിമബംഗാളിലും കേരളത്തിലുമടക്കം സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നു പറയുന്നു.

ലഷ്‌കറെ തോയ്ബ, ജമാഅത്ത്ഉദ് ദവ മേധാവവി ഹാഫിസ് സയീദിന്റെ സുരക്ഷ കഴിഞ്ഞ ദിവസം കൂട്ടിയതും പാകിസ്താന്‍ തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നതിന്റെ തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ലാഹോറിലെ മൊഹല്ല ജോഹറിലെ വസതിക്കു സമീപവും കൂടുതല്‍ സൈനികരെ വിന്യസിച്ചു. നിരവധി പാകിസ്താനികള്‍ താമസിക്കുന്ന സ്ഥലത്തിനു സമീപമാണ് സയീദിനെ പാകിസ്താന്‍ താമസിപ്പിച്ചിരിക്കുന്നത്.

ഇയാള്‍ പാകിസ്താനില്‍ തടവിലാണെന്നാണു പറയുന്നതെങ്കിലും അത് ലോക രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. അസാധാരണമായ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ ഇയാളുടെ വസതിക്കു സമീപം കണ്‍ട്രോള്‍ റൂമും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററിലേറെ ദൂരം കൂടുതല്‍ ക്യാമറകള്‍ എത്തിച്ചിട്ടുണ്ടെന്നാണു വിവരം. 2008ലെ മുംബൈ ആക്രമണത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്ന തീവ്രവാദി കൂടിയാണ് ഈ എഴുപത്തേഴുകാരന്‍. ഭീകരാക്രമണങ്ങള്‍ക്കു പണം നല്‍കിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാളെ 46 വര്‍ഷത്തേക്കു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണു പാക് വിശദീകരണം. ഇന്ത്യയിലെ ലോറന്‍സ് ബിഷ്‌ണോയ് സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം ഹാഫിസ് സയീദിന്റെ ചിത്രം പുറത്തുവിട്ട് അദ്ദേഹത്തെ വധിക്കുമെന്ന് അറിയിച്ചിരുന്നു.

Back to top button
error: