Breaking NewsIndiaLead NewsNEWSNewsthen SpecialWorld

തീകൊണ്ടു കളിക്കുന്ന സൈന്യത്തലവന്‍മാര്‍; വിഷലിപ്ത നിലപാടില്‍ ഛിന്നഭിന്നമായ രാജ്യം; പഹല്‍ഗാം ലക്ഷ്യമിടുന്നത് പാക് അധികാര കസേരകള്‍? ജനറല്‍ അയൂബ് ഖാന്‍ മുതല്‍ അസിം മുനീര്‍വരെ; മതവും വെറുപ്പും കൂട്ടിയിണക്കി തകര്‍ത്തത് സ്വന്തം ജനങ്ങളെ; ആവര്‍ത്തിക്കുന്നത് ചരിത്രം

ന്യൂഡല്‍ഹി: പേരിനു ജനാധിപത്യം നിലനില്‍ക്കുന്ന പാകിസ്താനെ ഛിന്നഭിന്നമാക്കി നിലനിര്‍ത്തുന്നതില്‍ പാക്‌സൈനിക മേധാവികളുടെ പങ്ക് വളരെ വലുതാണ്. ഏറ്റവുമൊടുവില്‍ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീര്‍ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗമാണ് പഹല്‍ഗാം ആക്രമണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍. എപ്പോഴൊക്കെ പാക് സൈന്യം ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ കെടുതികള്‍ അനുഭവിച്ചിരുന്നത് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഭീകര വാദത്തിനും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും രാജ്യത്തെ അട്ടിമറിച്ച് എന്നും നിര്‍ണായക സ്ഥാനത്തു നില്‍ക്കാനുമുള്ള സൈനിക മേധാവികളുടെ ശ്രമങ്ങളും ഇതാദ്യമല്ല പാകിസ്താനെ തകര്‍ത്തു കളഞ്ഞിട്ടുള്ളത്. ഇന്ത്യയുമായി എന്നൊക്കെ പ്രശ്‌നങ്ങളുണ്ടായോ, അപ്പോഴൊക്കെ ജനാധിപത്യ സമൂഹവും പാകിസ്താനിലെ പൊതു സമൂഹവും ആവശ്യപ്പെട്ടിരുന്നത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്. എന്നാല്‍, അതിമോഹികളായ സൈനിക ജനറല്‍മാര്‍ അതിനെയെല്ലാം അട്ടിമറിച്ചിട്ടുമുണ്ട്.

1965ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ കാരണക്കാരന്‍ യഥാര്‍ഥത്തില്‍ ജനറല്‍ അയൂബ് ഖാന്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ജനറല്‍ യഹ്യ ഖാനും 1971ലെ യുദ്ധത്തിലേക്കും പാക് സൈന്യത്തിന്റെ ദയനീയ പരാജയത്തിലേക്കും നയിച്ചു. പിന്നാലെ ജനറല്‍ സിയ ഉള്‍-ഹഖ് ആണു പാകിസ്താനെ സമാനതകളില്ലാത്ത പ്രശ്‌നങ്ങളിലേക്കു നയിച്ചത്. ഭൂട്ടോ കുടുംബത്തെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവായിരുന്ന പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും വധിച്ചു.

Signature-ad

‘ആയിരക്കണക്കിനു മുറിവുകളുണ്ടാക്കി ഇന്ത്യയെ ചോരവാര്‍ന്നു മരിക്കാന്‍വിടു’മെന്ന പ്രകോപനപരമായ പ്രസ്താവന ഹഖിന്റെ വകയായിരുന്നു. ഭൂട്ടോയെ വധിച്ച് 1978ല്‍ അധികാരത്തിലേറിയ ഹഖ്, പാകിസ്താനെയും പാക് സൈന്യത്തെയും ഇസ്ലാമികവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാക് സൈന്യത്തെ ഇത്രത്തോളം വിഷലിപ്തമാക്കുന്നതില്‍ ഹഖിന്റെ പങ്ക് ചില്ലറയല്ല. ഇന്ത്യയെപ്പോലെ ആധുനിക നിലപാടിലേക്കു നീങ്ങേണ്ടിയിരുന്ന ഒരു രാജ്യത്തെ വിഷംകുത്തിവച്ച് പിന്നിലേക്ക് നടത്താനായിരുന്നു അയാളുടെ താത്പര്യം.

1988ല്‍ ദുരൂഹമായ വിമാനാപകടത്തില്‍ മരിക്കുന്നതുവരെ ഹഖ് ആ രാജ്യത്തെ മുച്ചൂടും മുടിച്ചു. പഞ്ചാബിലെ വെടിവയ്പടക്കം ഹഖ് ഇന്ത്യയെ തകര്‍ക്കാന്‍ മുന്നോട്ടുവച്ച തന്ത്രങ്ങള്‍ ഫലം കാണുന്നതിനുമുമ്പേ ഹഖിന്റെ ചിതയൊരുങ്ങിയതു മിച്ചം! എന്നാല്‍, യുവാക്കളായ പാക് സൈനിക ഉദ്യോഗസ്ഥര്‍ക്കിടയിലും ചാര സംഘടയായ ഐഎസ്‌ഐയിലും ഇന്ത്യ വിരുദ്ധ വിഷം കുത്തിവയ്ക്കാനും വളര്‍ത്താനും ഹഖിനു കഴിഞ്ഞു. ഇന്ത്യക്കെതിരേ ജമ്മുകശ്മീരില്‍ നിഴല്‍യുദ്ധങ്ങള്‍ക്ക് തുടക്കമിട്ടതും ഹഖിന്റെ കാലത്താണ്. പിന്നീടുള്ള മൂന്നരപ്പതിറ്റാണ്ട് ഇന്ത്യക്ക് എന്നും തലവേദയായി മാറിയതും ഭീകരരെയും സൈനികരെയും മാറിമാറി നിയോഗിച്ചുള്ള ഒളിയുദ്ധങ്ങളായിരുന്നു. ഇന്ത്യയുടെ സുരക്ഷാ മേഖലയെയും അവര്‍ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തി.

പിന്നീട് കുറേക്കാലം പാകിസ്താന്‍ ജനാധിപത്യം അനുഭവിച്ചെങ്കിലും അതും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷാറഫിന്റെ കീഴിലായിരുന്നു. സൈന്യംതന്നെയാണ് അന്നും കാര്യങ്ങള്‍ തീരുമാനിച്ചത്. 1980കളില്‍ സിയാച്ചിനില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ‘ചൂട്’ മുഷാറഫ് അറിഞ്ഞിട്ടുണ്ട്. ഇതിനുശേഷമം ഒരു ദശാബ്ദം കഴിഞ്ഞു മുഷാറഫ് തന്നെയാണു കാര്‍ഗില്‍ യുദ്ധത്തിനു തുടക്കമിട്ടതും. വീണ്ടും ഇന്ത്യയില്‍നിന്ന് കനത്ത തിരിച്ചടി കിട്ടിയതോടെയാണു പാകിസ്താനെ ‘ഉത്തരവാദിത്വ’ രാജ്യമാക്കുമെന്നു മുഷാറഫ് പറഞ്ഞത്.

പക്ഷേ, അതിനുശേഷവും 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തിലും പാക് സൈന്യത്തിന്റെ പങ്ക് കണ്ടെത്തി. മുഷാറഫിന്റെ വീഴ്ചയ്ക്കുശേഷം ഒരു പരാജയപ്പെട്ട രാജ്യമായി പാകിസ്താന്‍ മാറുമെന്നു നിരീക്ഷകര്‍ കരുതിയിരുന്ന സമയത്താണു ചൈനയുടെ നിഴലായിമാറി ആ രാജ്യം വീണ്ടും പിടിച്ചുനിന്നത്.

1986ല്‍ സൈന്യത്തി എത്തിയത ജനറല്‍ അസിം മുനീറും ജനറല്‍മാരുടെ പട്ടികയില്‍ എത്തി. സിയ ഉള്‍ഹഖിന്റെ മരണത്തിനുശേഷം അസിം പാക് സൈന്യത്തിലെ നിരവധി നിര്‍ണായക സ്ഥാനങ്ങളില്‍ മുനീര്‍ എത്തി. ഐഎസ്‌ഐ ഡയറക്ടര്‍-ജനറല്‍, ഗുജ്‌രാന്‍വാല കോര്‍പ്‌സ് കമാന്‍ഡര്‍ എന്നീ പദവികള്‍ക്കുശേഷം 2022 നവംബറില്‍ പാക് സൈനിക മേധാവിയുമായി.

എന്നാല്‍, അതുവരെയുണ്ടായിരുന്ന ഇന്ത്യ വിരുദ്ധ നിലപാടിനപ്പുറം മുനീറിന് ബലൂച് പോരാളികളെയും പാകിസ്താന്‍ വിരുദ്ധ താലിബാന്‍ ഭീകരരെയും നേരിടേണ്ടിവന്നു. ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറിയ പാക് സൈന്യത്തിന് ഇത് ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല. ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നു ജനങ്ങളുടെയും ഭീകരവാദികളുടെയും ശ്രദ്ധ തിരിക്കാനുള്ള ഒറ്റമൂലിയായിട്ടാണ് അടുത്തിടെ മുനീറിന്റെ പ്രസംഗമെന്നാണു വിലയിരുത്തുന്നത്. വിദേശത്തുള്ള പാക് പൗരന്‍മാരോടെന്ന നിലയില്‍ മുനീര്‍ നടത്തിയ പ്രസംഗം വാസ്തവത്തില്‍ പാക് ഭീകരര്‍ക്കു അവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു. അവിടെയും മതത്തെ മുഖ്യ സ്ഥാനത്തുകൊണ്ടുവയ്ക്കാന്‍ മുനീറിനു കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും ഒരിക്കലും ഒന്നിച്ചുപോകില്ലെന്നും ദ്വിരാഷ്ട്ര വാദംതന്നെ ഹിന്ദു- മുസ്ലിം വ്യത്യാസത്തിന്റെ പേരിലായിരുന്നെന്നും മുനീര്‍ പറഞ്ഞുവച്ചു.

മുനീര്‍ ഇന്ത്യക്കു തലവേദനയാകുന്നതിനൊപ്പം ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനും തീവ്രവാദികള്‍ക്കു തീപകരുന്ന പ്രസ്താവനകള്‍ ഇറക്കുന്നു. ബഹാവല്‍പുരിലും മുറീദിലും ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര തിരിച്ചടി നേരിടുന്ന പാക് ജിഹാദികള്‍ക്കുള്ള സന്ദേശങ്ങളായിരുന്നു ഇതില്‍ പലതും. കശ്മീര്‍ ജനത ജനാധിപത്യത്തിന്റെ സുഖം അറിഞ്ഞുവരുമ്പോഴായിരുന്നു ഏറ്റവുമൊടുവിലത്തെ ആക്രമണവും.

പഹല്‍ഗാമിലെ ആക്രമണം പാകിസ്താനിലെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള ശ്രദ്ധ തിരിക്കലായിട്ടു കണക്കാക്കുന്നവരുമുണ്ട്. ബലൂചിലെ വിമത സൈന്യവുമായി ഇപ്പോള്‍തന്നെ പാക് സൈന്യം ക്ഷീണിച്ച സ്ഥിതിയിലാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് അധികാരത്തില്‍ ശ്രദ്ധ നേടുന്നതിനുള്ള നീക്കംതന്നെയാണു മുനീര്‍ നടത്തിയിരിക്കുന്നതും. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള ഏതൊരു പ്രശ്‌നവും പാക് സൈന്യത്തെയും മുന്‍നിരയിലേക്കു കൊണ്ടുവരും. ഇതു മുതലെടുത്ത് അധികാരം പിടിക്കാനുള്ള നീക്കവും മുനീറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

എന്നാല്‍, 1988നുശേഷം ഇന്ത്യയുടെ നിലപാടുകള്‍ ഏറെ ശ്രദ്ധയോടെയാണെന്നതാണ് ഒരു വ്യത്യാസം. ഉത്തരവാദിത്വമുളള വളര്‍ന്നുവരുന്ന രാജ്യത്തിന്റെ എല്ലാ പക്വതയും ഇതുവരെയുള്ള നിലപാടുകളില്‍ ഇന്ത്യ പുലര്‍ത്തുന്നു. എന്താണെങ്കിലും ജനറല്‍ മുനീര്‍ അദ്ദേഹത്തിന് അണയ്ക്കാന്‍ കഴിയാത്ത തീകൊളുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതിന്റെ ഭാവിയെന്തെന്ന് അറിയണമെങ്കില്‍ കാത്തിരിക്കേണ്ടിവരും.

 

Back to top button
error: