Breaking NewsIndiaLead NewsNEWSWorld

‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ ബാധിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു മറുപടിയായി പാകിസ്താനിലേക്കു ജലം നല്‍കുന്ന ഇന്‍ഡസ് വാലി കരാറില്‍നിന്നു പിന്‍വാങ്ങുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കകം പാകിസ്താനിലെ ചെനാബ് നദി വറ്റിവരണ്ടെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ദൃശ്യങ്ങളെ ആസ്പദമാക്കി ടൈംസ് നൗവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനില്‍ കൃഷിക്കുള്‍പ്പെടെ ജലസേചനത്തിനു വ്യാപമായി ഉപയോഗിക്കുന്നതു ചെനാബ് നദിയിലെ വെള്ളമാണ്. ഉടമ്പടി പ്രകാരം ചെനാബിലെ ജനം പാകിസ്താന് അവകാശപ്പെട്ടതാണ്. ഇതിലെ ജലം നിരവധി കനാലുകള്‍വഴി രവി നദിയിലേക്കും പ്രവേശിക്കുന്നുണ്ട്.

Signature-ad

ഇന്‍ഡസ്, ഝലം നദികള്‍ക്കൊപ്പം പ്രധാനപ്പെട്ട പടിഞ്ഞാറന്‍ നദിയാണു ചെനാബ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സെയ്ല്‍കോട്ടില്‍ ചെനാബ് നദിയുടെ ഭാഗം വരണ്ടുണങ്ങിയെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ കാണിക്കുന്നത്. ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ടിലൂടെ വെള്ളം ക്രമീകരിച്ചാണ് ഇന്ത്യ നദിയിലേക്കുള്ള ഒഴുക്കു തടസപ്പെടുത്തിയതെന്നാണു കരുതുന്നത്.

ഈ ഡാമിന്റെ നിര്‍മാണം നേരത്തെയും പാകിസ്താനുമായുള്ള തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. 2008ലാണ് അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇന്‍ഡസ് വാലി വെള്ളക്കരാറിനെ ബാധിക്കുമെന്ന തര്‍ക്കവും അന്നു പാകിസ്താന്‍ ഉന്നയിച്ചിരുന്നു. അണക്കെട്ടിന്റെ നിര്‍മാണത്തിലൂടെ 900 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യ നിര്‍മിക്കുന്നത്. 144.5 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന് ഭൂഗര്‍ഭ പവര്‍ഹൗസുമുണ്ട്. നിലവില്‍ പാകല്‍ദുല്‍, ക്വാര്‍, കിറു, കിര്‍തായ് 1, 2, ബര്‍സാര്‍, റാറ്റില്‍ എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

ഏപ്രില്‍ 26നു നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ആദ്യമെടുത്ത നടപടി പാകിസ്താനുമായുള്ള ജല കരാര്‍ റദ്ദാക്കുകയായിരുന്നു. ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ കരാര്‍ റദ്ദാക്കിയതിന്റെ പേരില്‍ ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാനുള്ള നീക്കത്തിനിടെയാണു പുതിയ വിവരങ്ങളും പുറത്തുവന്നത്.

ആക്രമണം നടന്ന ഏപ്രില്‍ 26, 29 തീയതികളില്‍ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോഴത്തെ സൂചനകള്‍ നല്‍കുന്നത്. നദിയിലേക്കുള്ള ജലപ്രവാഹം കുറഞ്ഞതിന്റെ സൂചനയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ചെനാബ് നദിയിലേക്കുള്ള ജലപ്രവാഹം ഒരാഴ്ച നിയന്ത്രിച്ചാല്‍തന്നെ അതു പാകിസ്താനിലെ, പ്രത്യേകിച്ചു പഞ്ചാബിലെ കൃഷിയെ ബാധിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. കടുക്, റാബി എന്നിവയില്‍ 50 ശതമാനംവരെ ഇടിവുണ്ടാകും. കോട്ടണ്‍, നെല്ല് എന്നിവയുടെ കൃഷിയെയും ബാധിക്കും. സ്ഥിരമായി വെള്ളം തടയുന്നതിനു സമയമെടുത്തേക്കാം. പക്ഷേ, നിയന്ത്രണങ്ങള്‍ പാകിസ്താനിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ലെന്ന് പാകിസ്താനിലെ കൃഷിയെക്കുറിച്ചു നിരീക്ഷിക്കുന്നവര്‍ പറയുന്നു.

ആക്രമണം നടന്നതിനു പിന്നാലെ വാട്ടര്‍ റിസോഴ്‌സ് സെക്രട്ടറി ദേബശ്രീ മുഖര്‍ജി പാകിസ്താന് എഴുതിയ കത്തിലാണ് അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ നിയന്ത്രിക്കാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുന്നെന്നു വ്യക്തമാക്കിയത്. ഇന്ത്യക്ക് കരാറിന്‍മേലുള്ള പൂര്‍ണ അവകാശമുപയോഗിച്ചാണ് ഈ നടപടിയെടുക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ജനസംഖ്യ, ക്ലീന്‍ എനര്‍ജി സാധ്യതകള്‍ വികസിപ്പിക്കല്‍ മറ്റു മാറ്റങ്ങള്‍ എന്നിവ കണക്കാക്കിയാണു കരാറിലെ കാര്യങ്ങള്‍ പുനപരിശോധിക്കുന്നതെന്നും കത്തില്‍ പറയുന്നു.

അട്ടാരിയിലെ ഇന്ത്യ-പാക് പാതയടയ്ക്കുന്നതിനൊപ്പം നിരവധി നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. കരാര്‍ റദ്ദാക്കുന്നതിനെതിരേ രൂക്ഷമായിട്ടാണ് പാകിസ്താന്‍ പ്രതികരിച്ചത്. അതിര്‍ത്തിയില്‍ പ്രകോപനവും ആരംഭിച്ചിരുന്നു.

Back to top button
error: