
ബംഗളുരു: അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്റെ ഒരു ആത്മവിശ്വാസവുമില്ലാതെ ഇക്കുറി കളിക്കാനിറങ്ങിയ ചെന്നൈ ഐപിഎല്ലിന്റെ പ്ലേഓഫ് കാണില്ല. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്‌സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു.
2008, 2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

ഹോം ഗ്രൗണ്ടിന്റെ ആധിപത്യം മുതലെടുക്കാനായില്ലെന്നതും കുറച്ചുകൂടി മെച്ചപ്പെട്ട സ്‌കോര്‍ നേടാനായില്ലെന്നതുമാണ് തോല്‍വിക്ക് കാരണമായി ധോണി ചൂണ്ടിക്കാട്ടിയത്. ചഹലിന്റെ ഹാട്രികാണ് കളി പഞ്ചാബിന്റെ വരുതിയിലാക്കിയതെന്നും തുടരെ നാലുവിക്കറ്റ് വീണത് തിരിച്ചടിയായെന്നും താരം സമ്മതിച്ചു. പഞ്ചാബിന്റെ ക്യാച്ചുകളെടുക്കുന്നതില്‍ പിഴവ് സംഭവിച്ചുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഒന്‍പത് ഫോറും നാലു സിക്‌സുമടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സാം കറനെ പുകഴ്ത്താനും ധോണി മറന്നില്ല. കറന്‍ ഒരു പോരാളിയാണെന്നും ധോണി പ്രശംസിച്ചു.
ചെന്നൈയുടെ ടീം ലേലം മുതല്‍ പാളിയെന്നു കഴിഞ്ഞ ദിവസം ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ളെെമിംഗ് പറഞ്ഞിരുന്നു. ‘താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലേലത്തിന്റെ സമയം നിര്‍ണായകമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സാധ്യമായില്ല. ഇതൊരു റോക്കറ്റ് സയന്‍സ് അല്ല, കളിയാണ്. അക്കാര്യവും വിമര്‍ശിക്കുന്നവര്‍ ഓര്‍മിക്കണം’- ഫ്‌ളെമിംഗ് പറഞ്ഞു. ഞങ്ങളുടെ നിര്‍ണായക കളിക്കാര്‍ക്കു പരിക്കു പറ്റി. ഒരു ഗെയിം പ്ലാന്‍ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടി. ഞങ്ങളുടെ കൈകാല്‍ മുറിക്കുന്നതിനു തുല്യമായിരുന്നു താരങ്ങളുടെ പരിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിനോടു സലാം പറഞ്ഞ അശ്വിനെ 9.75 കോടിക്കു വാങ്ങിയതാണ് ആദ്യ പരാജയം. 2021 മുതല്‍ അശ്വിന്റെ ക്രിക്കറ്റ് കരിയര്‍ അത്ര മികച്ചതല്ല. 57 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു വീഴ്ത്താനായത് 42 വിക്കറ്റുകള്‍ മാത്രം. 39.7 എന്ന വളരെ മോശം ശശരാശരിയിലും 30.8 സ്ട്രൈക്ക് റേറ്റിലുമാണിത്. ബൗളിംഗില്‍ ആധിപത്യം കൊണ്ടുവരാനോ വൈവിധ്യം പുലര്‍ത്താനോ കഴിയുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ എളുപ്പത്തിലാണ് അദ്ദേഹത്തില്‍നിന്ന് റണ്‍സ് കണ്ടെത്തുന്നത്. കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റുകളാണു വീഴ്ത്തിയത്. അശ്വിനു പകരം വെടിക്കെട്ട് ബാറ്റ്‌സ്മാനെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ടീമിനു കരുത്താകുമായിരുന്നു.
അതുപോലെതന്നെ 18 കോടിക്കു ജഡേജയെ നിലനിര്‍ത്തിയതും കണക്കുകൂട്ടല്‍ തെറ്റിച്ചു. അതിവേഗം സ്‌കോര്‍ ചെയ്യേണ്ട കളിയില്‍ ടെസ്റ്റിനു സമാനമായ ഇഴച്ചിലാണു ജഡേജയുടെ ബാറ്റിംഗ്. 125.7 എന്ന മോശം സ്ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 166 റണ്‍സാണ്. ബൗളിംഗിലും അദ്ദേഹം 8.23 ഇക്കോണമി റേറ്റില്‍ 31.3 ശരാശരിയില്‍ ആറുവിക്കറ്റുകളാണ് ഏഴുകളിയില്‍നിന്നു വീഴത്തിയത്.
ടി20 സ്‌പെഷലിസ്റ്റുകളെയാണു കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. സാം കറന്‍, ജാമി ഒവേര്‍ട്ടന്‍, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെയാണ പകരം ടീമിലെത്തിച്ചത്. മറ്റു ഫ്രാഞ്ചൈസികള്‍ വെടിക്കെട്ടു താരങ്ങളെ കൊണ്ടുവന്നപ്പോള്‍ ഒരാളെപ്പോലും ചെന്നൈയ്ക്കു സ്വന്തമാക്കാനായില്ല. കഴിഞ്ഞ കളിയില്‍ ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന പലരും മറ്റു ടീമുകളിലെത്തി മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നുണ്ട്.
ശ്രേയസ് അയ്യരുടെയും പ്രഭ്‌സിമ്രന്‍ സിങിന്റെയും 72 റണ്‍സ് കൂട്ടുകെട്ടാണ് പഞ്ചാബിന് വിജയം എളുപ്പമാക്കിയത്. മധ്യഓവറുകളില്‍ പരുങ്ങിയെങ്കിലും പഞ്ചാബ് താളം വീണ്ടെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ പഞ്ചാബ് രണ്ടാമതെത്തി. ആറു ജയത്തോടെ 13 പോയിന്റുകളാണ് പഞ്ചാബിനുള്ളത്. ചെന്നൈയാവട്ടെ നാലു പോയിന്റുമായി പട്ടികയില്‍ ഏറ്റവും അവസാനക്കാരുമാണ്. മേയ് മൂന്നിന് ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഞായറാഴ്ച ധരംശാലയില്‍വച്ച് ലക്‌നൗവിനെ പഞ്ചാബും നേരിടും.