Breaking NewsIndiaLead NewsLIFENEWSNewsthen SpecialSportsTRENDING

കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!

ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്.

‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Signature-ad

Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ ബാധിക്കും

അവധിക്കാലം ആഘോഷിക്കാനും ഐസ്‌ക്രീമും മട്ടണ്‍ ബിരിയാണിയും കഴിക്കാനും സമപ്രായക്കാര്‍ പോകുമ്പോള്‍ വൈഭവ് അതെല്ലാം തന്റെ ലക്ഷ്യത്തിനുവേണ്ടി മാറ്റിവച്ചു. ഇഷ്ടഭഷണമായ മട്ടണും പിസയും വേണ്ടെന്നുവച്ചു. ചിട്ടയായി പരിശീലനം നടത്തി. ഇഷ്ട ഹീറോയുടെ ബാറ്റിങ് ഷോട്ടുകള്‍ പലകുറി കണ്ടു. പ്രത്യേകിച്ച് സിക്‌സര്‍ ഷോട്ടുകള്‍. ഈ ദൃഢനിശ്ചയമാണ് വൈഭവിനെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമാക്കിയത്.

പക്ഷേ, ക്രിക്കറ്റ് ഒരു കുട്ടിയുടെ ഭാവിയാകുമോ എന്നു സംശയിച്ച കാലത്ത് സ്വന്തം കൃഷിഭൂമി വിറ്റ് റിസ്‌ക് എടുക്കാന്‍ തയാറായ അച്ഛനുകൊടുക്കണം ആ ‘നൂറു’മാര്‍ക്ക്. വൈഭവ് സൂര്യവംശി ജയ്പൂരില്‍ തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിന് ആത്മസമര്‍പ്പണം അല്ലാതെ മറ്റൊന്നുമില്ല. ബിഹാറിലെ താജ്പുരില്‍ ജനിച്ച വൈഭവ് മൂന്നാം വയസില്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം വ്യക്തമാക്കി. താജ്പുറില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപുറിലേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശീലനത്തിന് പിതാവ് സഞ്ജീവിനൊപ്പം പുറപ്പെട്ടു. പുലര്‍ച്ചെ നാലുമണിക്ക് അമ്മ അവര്‍ക്കുള്ള ഭക്ഷണം തയാറാക്കി കൊടുത്തുവിടും.

ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശീലനത്തിന് പോകുന്നതിനാല്‍ 100 ഓവറുകളാണ് ആ പോകുന്ന ദിവസങ്ങള്‍ അവന്‍ നേരിട്ടത്. ആഭ്യന്തര തലത്തില്‍ നിന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തി. അവിടെയും വിസ്മയ ബാറ്റിങ്. 58 പന്തില്‍ 100 റണ്‍െസടുത്തു. അങ്ങനെ പതിയെ ബിഹാറില്‍ നിന്ന് ദേശീയ തലത്തിലേക്ക്, ഐപിഎല്‍ താരലേലത്തില്‍ ഈ പയ്യനെ ടീമിലെടുക്കുമ്പോള്‍ പലരും അതിശയിച്ചു. ഒരുകോടി പത്തുലക്ഷം രൂപയ്ക്കാണ് റോയല്‍സ് പയ്യന്‍സിനെ കിറ്റിലാക്കിയത്. ചെലവാക്കിയ കാശിന് വൈഭവ് പണിയെടുത്തുകാണിച്ചു.

അക്കാര്യത്തില്‍ അത്ഭുതമൊന്നും ഇല്ലെന്ന് മുമ്പ് കോച്ച് മനീഷ് ഓജയും പറഞ്ഞിരുന്നു. ബിഹാറിലെ സമസ്തിപുരിലുള്ള ഒരു സ്ഥലത്തു ശാന്തനായിരുന്ന് വൈഭവിന്റെ പ്രകടനം കണ്ടതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരണത്തിനു മുതിര്‍ന്നതുതന്നെ.

‘അവന് ഒരിക്കല്‍ പോലും ഒരു ഷോട്ട് എടുക്കേണ്ടത് എങ്ങനെയെന്നു രണ്ടാമതു പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ അര്‍പ്പണബോധത്തോടെ പടിച്ചെടുക്കും. അവന്‍ നല്ലൊരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടാണ് അവനു പരീക്ഷണങ്ങള്‍ ജയിക്കാന്‍ കഴിയുന്നത്’- ഓജ പറഞ്ഞു.

90 മീറ്റര്‍ ദൂരത്തില്‍ സിക്‌സറുകള്‍ പറത്തുന്നതുകണ്ടു സ്‌റ്റേഡിയം വാപൊളിച്ചിരുന്നെങ്കിലും അതൊരിക്കലും ഓജയ്‌ക്കൊരു പുതിയ കാര്യമല്ല. വര്‍ഷങ്ങളായി അവനെ കാണുന്ന ഒരാളെന്ന നിലയില്‍ ഒട്ടും അമ്പരപ്പില്ല. 2018ല്‍ ആണു വൈഭവിനെ ഓജ ആദ്യമായി കാണുന്നത്. അച്ഛനാണു തന്റെ പക്കല്‍ എത്തിച്ചത്. ആദ്യ ദിവസം അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു കണ്ടില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ തേടിയെത്തി. എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു വിളിക്കുകയായിരുന്നു. പത്തര വയസുള്ളപ്പോള്‍തന്നെ വൈഭവിന്റെ കഴിവുകള്‍ അസാധ്യമായിരുന്നു. 2022ല്‍ ഓജ കോച്ചിംഗ് സെന്റര്‍ നടത്തിയ ടൂര്‍ണമെന്റിലാണ് അവനിലെ അസാധാരണത്വം പുറത്തുവന്നത്.

‘ഞാനാണു മത്സരം സംഘടിപ്പിച്ചത്. എന്റെ അക്കാദമിയില്‍നിന്നുള്ള കുട്ടികളും അണ്ടര്‍ 19ല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരടക്കമുള്ള മറ്റു ടീമുകളുമാണു മാറ്റുരച്ചത്. വൈഭവ് അന്നു 118 റണ്‍സ് എടുത്തു. അന്നു വൈഭവ് അടിച്ച സിക്‌സറുകള്‍ 65 യാര്‍ഡ് ബൗണ്ടറിലൈനും കടന്നു പിന്നെയും 30 യാര്‍ഡ് പോയി. അവന്റെ കരുത്തും ടൈമിംഗും ഗംഭീരമായിരുന്നു. അന്നുതന്നെ ഞാന്‍ മനസില്‍ കരുതിയതാണ്- ഇവന്‍ അസാധ്യ ചെറുപ്പക്കാരനാണെന്ന്’ ഓജ പറയുന്നു.

എങ്ങനെയാണു 14 കാരന് ഇത്രയും കരുത്തില്‍ പന്ത് അടിക്കാന്‍ കഴിയുക? കാണികള്‍ക്കൊപ്പം എല്ലാവരും മനസില്‍ കരുതുന്ന ചോദ്യമായിരിക്കും ഇത്. ‘ഇത് സാധ്യമാണ്. പവര്‍ ഹിറ്റിംഗിന്റെ കാര്യത്തില്‍ ആദ്യം വേണ്ട് ആത്മവിശ്വാസവും കംഫര്‍ സോണുമാണ്. അവന്റെ ആദ്യകാല പരിശീലനം മുതല്‍ ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കി. അവന്‍ കുട്ടിയായിരുന്നപ്പോള്‍ ബൗളിംഗ് മെഷീനുകള്‍ വേഗത്തിലാണു പന്തെറിഞ്ഞത്. ബൗണ്‍സും കൂടുതലായിരുന്നു. അതിലൂടെ അവനു ടൈമംഗിലും ടെക്‌നിക്കിലും പരിശീലനം നല്‍കി. ബാറ്റ് ഉയര്‍ത്തുക, പന്തിനെ ലൈനില്‍ നേരിടുക, അപ്പോള്‍ പരമാവധി പവര്‍ ലഭിക്കും.

ചില കുറുക്കുവഴികളും അതിനായി പരിശീലിച്ചു. പുള്‍, ബാക്ക്-ഫുട്ട് പഞ്ച്, ലിഫ്റ്റ് എന്നിവ പരിശീലനത്തിന്റെ ഭാഗമാക്കി. അവന്റെ ബാക്ക് ലിഫ്റ്റും കൈകളുടെ എക്‌സ്റ്റന്‍ഷനും നോക്കൂ. അഭിഷേക് ശര്‍മയൊക്കെ ബാറ്റ് ചെയ്യുന്നതുപോലെ കൈകള്‍ പരമാവധി നിവര്‍ത്താന്‍ അവനു കഴിയുന്നുണ്ട്. അത് മികച്ച കരുത്ത് ബാറ്റിലേക്ക് എത്തിക്കും. അവന്റെ ഇഷ്ടത്തിനു കളിക്കാനാണു വിട്ടിരുന്നത്. ഒരിക്കലും പരമ്പരാഗത ശൈലിയില്‍ കളിയാരംഭിക്കണമെന്ന് ഒരിക്കലും മറഞ്ഞില്ല’- ഓജ കൂട്ടിച്ചേര്‍ത്തു.

വൈഭവിന്റെ ട്രെയിനിംഗും കഠിനമായിരുന്നു. ഇടയ്ക്ക് അവന്റെ അച്ഛന്‍ നെറ്റ്‌സില്‍ ബോള്‍ എറിയുന്നവര്‍ക്കുള്ള ഭക്ഷണംകൂടി കൊണ്ടുവരുമായിരുന്നു. അക്കാലത്തുതന്നെ അവന്‍ 300-350 ബോളുകള്‍ ദിവസവും കളിക്കുമായിരുന്നു. അടിസ്ഥാന സ്‌കില്ലുകളായ ഫ്രണ്ട് ഫുട്ട് ഡ്രൈവുകള്‍, സ്‌റ്റെപ്പ-ഔട്ടുകള്‍, കട്ട് ഷോട്ടുകള്‍, പുള്‍ ഷോട്ടുകള്‍ എന്നിവയും എന്നും പരിശീലിപ്പിച്ചു. റോബോട്ടുകളെ ഉപയോഗിച്ചുള്ള ബൗളിംഗുകള്‍ കൂടുതല്‍ കൃത്യതയുള്ളതായിരിക്കും. ഇതിനൊപ്പം ലൈവ് ബൗളിംഗും ഫീല്‍ഡിംഗില്‍ മാറ്റം വരുത്തിയുള്ള പരിശീലനവും എന്നുമുണ്ടായി.

കളിക്കുമുമ്പു ഓജയുമായി സംസാരിച്ചു. തലേന്ന് രാവിലെ പത്തരയോടെയാണു സംസാരിച്ചത്. ഞങ്ങള്‍ കുറച്ച് നിര്‍ണായക കാര്യങ്ങളാണു സംസാരിച്ചത്. ഇതിനു മുമ്പുള്ള കളിയില്‍ വൈഭവ് അല്‍പം തിരക്കു കാണിച്ചു. എല്ലാ പന്തുകളിലും കളിക്കാന്‍ ശ്രമിച്ചു. എന്റെ ഉപദേശം ലളിതമായിരുന്നു. പക്ഷേ, അവനെ സംബന്ധിച്ചു നിര്‍ണായകവും. ഇതൊരു പവര്‍ പ്ലേ ആണെന്നോ, നീ അതിനനുസരിച്ചു കളിക്കണമെന്നോ ഇല്ല. സാധാരണ പോലെ കളിക്കൂ. അടിച്ചാല്‍ ഏതുബോളും ബൗണ്ടറി കടന്നോളും എന്നും ഉപദേശിച്ചു. ക്ഷമയോടെ നില്‍ക്കുക. ഓരോ ബോളിന്റെയും രീതിക്ക് അനുസരിച്ചു കളിക്കുക. പിന്നെ നിന്റെ കഴിവുകളില്‍ വിശ്വസിക്കുക- ഇതായിരുന്നു ഉപദേശം.

യശ്വസി ജെയ്‌സ്‌വാളിനെപ്പോലുള്ളവരുടെ കളികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യശസ്വിയുടെ ഫുട്‌വര്‍ക്കുകള്‍ ബൗളര്‍മാരുടെ ഊഹം തെറ്റിക്കുന്നതായിരുന്നു. യശ്വസിയെ പിന്തുടരാന്‍ തന്നെയായിരുന്നു പ്രാഥമിക നിര്‍ദേശം. ലൂസ് ബോളുകള്‍ ലഭിക്കുന്നില്ലെങ്കില്‍ മാറ്റിമാറ്റി സ്‌ട്രൈക്ക് ചെയ്യുക. ഒരിക്കലും മുന്‍കൂട്ടിയുള്ള തീരുമാനത്തിന് അനുസരിച്ചു ബാറ്റ് ചെയ്യരുത്. സാഹചര്യത്തിന് അനുസരിച്ചു മാറ്റണമെന്നും ഓജ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ അവന്റെ പ്രകടനം കണ്ട താന്‍ ‘ആകാശത്താ’ണെന്നും ഓജ പറഞ്ഞു.

റെക്കോര്‍ഡുകളുടെ ചാകര

മിന്നല്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുതളുടെ ചാകര തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്സിയില്‍ വൈഭവ് സൂര്യവംശി തീര്‍ത്തിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിക്കാണ് ഇടംകൈയന്‍ ബാറ്റര്‍ അവകാശിയായത്.

30 ബേളില്‍ സെഞ്ച്വറി കുറിച്ച വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2013ല്‍ പൂനെ വാരിയേഴ്സുമായുള്ള കളിയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടിയായിരുന്നു ഗെയ്ലിന്റെ ഐതിഹാസിക പ്രകടനം. 35 ബോളില്‍ സെഞ്ച്വറിയുമായി ഈ റെക്കോര്‍ഡിനു തൊട്ടുപിന്നില്‍ എത്തിയിരിക്കുകയാണ് 14 കാരനായ വൈഭവ്.

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന വമ്പന്‍ റെക്കോര്‍ഡിനും വൈഭവ് അവകാശിയായി. നേരത്തേ 37 ബോളില്‍ സെഞ്ച്വറി നേടിയ മുന്‍ താരം യൂസുഫ് പഠാന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തന്നെ കളിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടം. അന്നു മുംബൈ ഇന്ത്യന്‍സിനെയാണ് യൂസുഫ് കശാപ്പ് ചെയ്തത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒരു ബൗളറെയും കഴിഞ്ഞ മല്‍സരത്തില്‍ വൈഭവ് വെറുതെവിട്ടില്ല. ഇന്ത്യക്കു വേണ്ടി 105 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ വരെ കൗമാര താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അദ്ദേഹത്തിന്റെ ഒരോവറില്‍ വൈഭവ് വാരിക്കൂട്ടിയത് 28 റണ്‍സാണ്. മൂന്നു ഫോറും രണ്ടു സിക്സറുകളുമുള്‍പ്പെടെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: