Breaking NewsKeralaLead NewsLIFETravel

ടോള്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ വിരട്ടി: അങ്കമാലി- മണ്ണുത്തി ദേശീയപാതയില്‍ ഇരുണ്ടുവെളുത്തപ്പോള്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു! ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേരിട്ടു തയാറാക്കിയ റിപ്പോര്‍ട്ട് ആവിയായി; നിര്‍ത്തലാക്കിയ ടോള്‍ പുനസ്ഥാപിച്ച് കളക്ടര്‍ തടിതപ്പി; വീണ്ടും മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കാം

തൃശൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവു നിര്‍ത്താന്‍ ഉത്തരവിട്ട ജില്ല കളക്ടര്‍ ഇരുണ്ടു വെളുത്തപ്പോള്‍ മലക്കം മറിഞ്ഞു. ചാലക്കുടി ഡിവൈഎസ് പി, ആര്‍ടിഒ, തഹസീല്‍ദാര്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പേരാമ്പ്ര, മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ഫ്‌ളാഗ് മാനെ നിയമിച്ചില്ലന്നതുമടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടോള്‍പിരിവ് നിര്‍ത്തിവയ്പിച്ചത്.

22നു നടന്ന യോഗത്തിലെ നിര്‍ദേശപ്രകാരം പ്രധാന റോഡില്‍നിന്ന് സര്‍വീസ് റോഡുകളിലേക്കു പ്രവേശിക്കുന്നയിടങ്ങളില്‍ വീതികൂട്ടിയില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചില്ല, മതിയായ വെളിച്ചം, ആവശ്യത്തിനു മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചില്ലെന്നു പരിശോധന സംഘം റിപ്പോര്‍ട്ട് ചെയ്‌തെന്നു പിരിവു നിര്‍ത്തിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Signature-ad

ഇന്നലെ വൈകീട്ട് ഇറങ്ങിയ ഉത്തരവില്‍ ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടറുടെ കത്ത്, പൊതുമരാമത്ത് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നെന്നാണു പറയുന്നത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടിയെടുത്തെന്നും ബ്ലിങ്കര്‍ ലൈറ്റുകളും ഡൈവേര്‍ഷന്‍ ഏരിയകളുടെ വീതികൂട്ടുന്നതടക്കമുള്ളവ നടപ്പാക്കി വരുന്നെന്നും ചൂണ്ടിക്കാട്ടി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ അപേക്ഷിച്ചെന്നും പ്രശ്‌നപരിഹാരത്തിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഉത്തരവു പിന്‍വലിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

കളക്ടറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ നേരിട്ടെത്തി പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സര്‍ക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അട്ടിമറിച്ചെന്നാണ് ആരോപണം. ടോള്‍ പിരിവു നിര്‍ത്തിയതിനു പിന്നാലെ ഉത്തരവു മരവിപ്പിക്കാന്‍ ടോള്‍ കമ്പനി പ്രധാനമന്ത്രിയുടെ ഓഫീസിനെയടക്കം ബന്ധപ്പെട്ടു. ടോള്‍പിരവു നിര്‍ത്താനുള്ള ഉത്തരവിടാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്നും ഉത്തരവു പിന്‍വലിക്കണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചെന്നും സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരിനു മുന്നിലും ഇക്കാര്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇന്നലെ രാത്രിമുതല്‍ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന നടപടിയാണ് ഇന്നലെ വൈകീട്ടു ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇടതുസര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ജനങ്ങളുടെ ന്യായമായ ആവശ്യത്തില്‍നിന്ന് ജില്ല ഭരണകൂടത്തിനു പിന്‍വാങ്ങേണ്ടിവന്നതെന്നും ഇന്നലെയുണ്ടായ സാഹചര്യത്തില്‍നിന്ന് ഒരു വ്യത്യാസവും നിലവിലില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ല മജിസ്‌ട്രേറ്റിന്റെ അധികാരമുപയോഗിച്ച് പിരിവു നിര്‍ത്തിവയ്പിക്കാന്‍ കളക്ടര്‍ക്ക് അധികാരമുണ്ട്. കരാര്‍ കമ്പനിക്കു ദേശീയപാത അതോറിട്ടുമായിട്ടാണു കരാര്‍. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. ടോള്‍ കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാകാതിരിക്കാനുള്ള സര്‍ക്കാരിന്റെ ജാഗ്രതയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പാലിയേക്കര ടോള്‍ പിരിവ്
നിര്‍ത്തിയ ഉത്തരവ് റദ്ദാക്കി

തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവു നിര്‍ത്തിവച്ച ഉത്തരവ് ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പിന്‍വലിച്ചു. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ടു ദേശീയ പാത അധികൃതര്‍ ഇന്നലെ രേഖാമൂലം ഉറപ്പു നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്. ദേശീയപാത 544 ല്‍ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണു ഗതാഗക്കുരുക്ക് രൂപപ്പെട്ടത്. ഇതൊഴിവാക്കുന്നതിനാണു പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ച് ഉത്തരവിറക്കിയത്.

Back to top button
error: