Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTRENDINGWorld

പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം

2023-24 വര്‍ഷത്തില്‍ കയറ്റുമതി 1.18 ബില്യണ്‍ ഡോളറും ഇറക്കുമതി 2.88 മില്യണ്‍ ഡോളറുമായിരുന്നു. 2022-23ലും 2021-22ലും ഇന്ത്യന്‍ കയറ്റുമതി 627.1 മില്യണും 513.82 മില്യണുമാണ്. ഇറക്കുമതിയാകട്ടെ, 20.11 മില്യണും 2.54 മില്യണുമാണ്.

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി.

എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു.

Signature-ad

ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ് ഇന്‍ യുഎഇ’ എന്നാക്കണം. ഇവിടെനിന്നും പാകിസ്താനിലേക്കോ ഇന്ത്യയുമായി വ്യാപാര വിലക്കുള്ള മറ്റ് ഏതെങ്കിലും രാജ്യങ്ങളിലേക്കോ അയ്ക്കാന്‍ കഴിയുമെന്ന് ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യ പാകിസ്താന്‍ വിലക്കു മറികടക്കുന്നതിനൊപ്പം മികച്ച വിലയ്ക്കു ചരക്കു വില്‍ക്കാനും ഇതിലൂടെ കഴിയും. മറ്റൊരു രാജ്യത്തുനിന്നു വരുന്നതിനാല്‍ കൂടുതല്‍ പരിശോധനയും ഒഴിവാക്കാന്‍ കഴിയും. വിലകൂട്ടി വില്‍ക്കാന്‍ കഴിയുന്നതിനാല്‍ സംഭരണം, കടലാസ് ജോലികള്‍, മാര്‍ക്കറ്റിലെ വിതരണം എന്നിവയുടെ അധികച്ചിലവും ഇതിലൂടെ പരിഹരിക്കാം.

ഇതല്‍പം വളഞ്ഞ വഴിയായിട്ടു തോന്നാമെങ്കിലും നിയമവിരുദ്ധമായ നടപടിയല്ല ഇതെന്നും അദ്ദേഹം പറയുന്നു. കച്ചവടം മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലെ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണു ചെയ്യുന്നത്. ഏതെങ്കിലുമൊരു സര്‍ക്കാരിനു പ്രതികരിക്കാന്‍ കഴിയുന്നതിനു മുമ്പ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിനസുകാര്‍ക്കു കഴിയുന്നുണ്ട്. ഇത്തരത്തില്‍ പത്തു ബില്യണ്‍ ഡോളറിന്റെ സാമഗ്രികള്‍ ഇപ്പോള്‍തന്നെ പാകിസ്താനില്‍ എത്തുന്നുണ്ട്.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് ഇന്ത്യ അടച്ചതോടെയാണ് വ്യാപാരത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നത്. ഇതിനു പകരമായി ഇന്ത്യയുമായുള്ള വ്യാപാരവും കയറ്റുമതിയും നിരോധിച്ച് ഇസ്ലാമാബാദും ഉത്തരവിട്ടു. പുല്‍വാമയില്‍ 2019ല്‍ ആക്രമണമുണ്ടായപ്പോഴും സമാന സാഹചര്യം ഉടലെടുത്തിരുന്നു.

നിലവില്‍ ഇന്ത്യയും പാകിസ്താനും നേരിട്ടുള്ള വ്യാപാരത്തില്‍ ഇന്ത്യയുടെ കയറ്റുമതി 2024-25 വര്‍ഷത്തില്‍ 447.65 മില്യണ്‍ ഡോളറാണ്. ഇറക്കുമതിയാകട്ടെ 0.42 മില്യണ്‍ ഡോളര്‍ മാത്രം. 2023-24 വര്‍ഷത്തില്‍ കയറ്റുമതി 1.18 ബില്യണ്‍ ഡോളറും ഇറക്കുമതി 2.88 മില്യണ്‍ ഡോളറുമായിരുന്നു. 2022-23ലും 2021-22ലും ഇന്ത്യന്‍ കയറ്റുമതി 627.1 മില്യണും 513.82 മില്യണുമാണ്. ഇറക്കുമതിയാകട്ടെ, 20.11 മില്യണും 2.54 മില്യണുമാണ്.

ഈവര്‍ഷം പാകിസ്താനിലേക്കു കയറ്റുമതി ചെയ്തതില്‍ 60 ശതമാനത്തില്‍ അധികവും ഓര്‍ഗാനിക്ക് കെമിക്കലുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുമാണ്. ഇതുമാത്രം യഥാക്രമം 129.55 മില്യണും 110.06 മില്യണ്‍ ഡോളറിന്റേതുമാണ്. പഞ്ചസാര (85.16 മില്യണ്‍ ഡോളര്‍), പച്ചക്കറി (3.77 മില്യണ്‍) കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ (1.66 മില്യണ്‍), ധാന്യങ്ങള്‍ (1.39 മില്യണ്‍), പെട്രോളിയം ഉത്പന്നങ്ങള്‍ (11.63 മില്യണ്‍), വളം (6 മില്യണ്‍), പ്ലാസ്റ്റിക് (4.16 മില്യണ്‍), റബര്‍ (1.88 മില്യണ്‍), വാഹന പാര്‍ട്‌സുകള്‍ (28.57 മില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ്.

പാകിസ്താനില്‍നിന്ന് പഴങ്ങളും കശുവണ്ടി (0.08 മില്യണ്‍)യുമാണ് ഇറക്കുമതിയില്‍ അധികവും. എണ്ണവിത്തുകള്‍, ഔഷധ സസ്യങ്ങള്‍ (0.26 മില്യണ്‍), ഓര്‍ഗാനിക് കെമിക്കലുകള്‍ എന്നിവയും ഉള്‍പ്പെടും. ഇറക്കുമതിക്ക് 200 ശതമാനം അധിക നികുതിയും ഇന്ത്യ നിലവില്‍ ചുമത്തിയിട്ടുണ്ട്. പഴങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, സിമന്റ് എന്നിവയാണിവ.

2017-18 ല്‍ ഇന്ത്യയിലേക്ക് പാകിസ്താന്‍ 488.5 മില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തിയതില്‍ അധികവും സിമന്റും പഴങ്ങളുമായിരുന്നു. നിരവധി ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനൊപ്പം 200 ശതമാനം നികുതിയും ചുമത്തിയിരുന്നു. മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ എന്ന പദവിയും എടുത്തുകളഞ്ഞു.

Back to top button
error: