Breaking NewsLead NewsNEWSWorld

ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖത്ത് വന്‍ സ്‌ഫോടനം; നാലു മരണം; അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്ക്; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ കേടുപാട്; ബന്ധമില്ലെന്ന് ഇസ്രയേല്‍

ടെഹ്റാന്‍: തെക്ക് കിഴക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്ഫോടനം. അപകടത്തില്‍ 4 പേര്‍ മരിക്കുകയും 561ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവന്‍ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ സ്ഥലത്തുനിന്നു ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.

Signature-ad

 

തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. 2020-ല്‍ ഇതേ തുറമുഖം വലിയ സൈബര്‍ ആക്രമണം നേരിടുകയുണ്ടായി. അത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ഇസ്രയേലാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ ഹാക്കര്‍മാര്‍ ഇസ്രയേലില്‍ നടത്തിയ സൈബര്‍ ആക്രമണത്തിന് പകരമായിരുന്നു ആ സംഭവം. സ്‌ഫോടനവുമായി ബന്ധമില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

 

 

Back to top button
error: