Breaking NewsIndiaLead NewsLIFENEWSNewsthen SpecialSportsTRENDING

അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍

ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം!

കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല.

Signature-ad

 

എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു. ശ്രദ്ധയോടെ കളിച്ചിരുന്ന ബാറ്റ്‌സ്മാന്‍മാരുടെ സകല നിയന്ത്രണവും വിട്ടത് അന്നുമുതലാണ്. കളിയുടെ വേഗതമുതലെടുത്ത് രണ്ടു പതിറ്റാണ്ടിനു മുമ്പ് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വിധം അവര്‍ കഴിവുകള്‍ വര്‍ധിപ്പിച്ചു.

ചില കണക്കുകള്‍ നോക്കാം. 1877 മുതല്‍ 1999 വരെയുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ 129 വര്‍ഷം 1480 കളികളില്‍നിന്ന് ആകെ പിറന്നത് 4585 സിക്‌സറുകളാണ്. അടുത്ത 25 വര്‍ഷത്തിനിടെ ഇത് 8293 ആയി. അതുപോലെതന്നെ വണ്‍ഡേ ക്രിക്കറ്റിന്റെ ആദ്യ 29 വര്‍ഷം (1971-1999) 4974 സിക്‌സറുകളും പിറന്നു. 1531 കളികളാണ് ലോകത്താകെ ആകെ നടന്നത്. എന്നാല്‍, രണ്ടായിരത്തിനുശേഷം 22,827 സിക്‌സറുകളാണ് 3332 മാച്ചുകളില്‍നിന്ന് ലഭിച്ചത്. 2005നുശേഷം നടന്ന 3152 ട്വന്റി20 മത്സരങ്ങളില്‍നിന്നു മാത്രം 28,456 സിക്‌സറുകള്‍ ലോകം എണ്ണി. ഒരു കളിയില്‍ ശരാശരി ഒമ്പതു സിക്‌സറുകള്‍!

ഇനി, ഐപിഎല്ലിലേക്കു വന്നാല്‍ പതിനെട്ടു തികഞ്ഞു പ്രായപൂര്‍ത്തിയായ വര്‍ഷമാണ്. ഓരോ വര്‍ഷവും സിക്‌സറുകളുടെ എണ്ണം കൂടിക്കൂടി വരുന്നതല്ലാതെ വില്ലോബാറ്റ് ആരെയും ചതിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാച്ചില്‍ ശരാശരി 12 സിക്‌സറുകള്‍ പിറക്കുന്നു. ഇതില്‍തന്നെ ഏറ്റവും മുമ്പന്‍ ക്രിസ് ഗെയ്‌ലാണ്. 141 ഇന്നിംഗ്‌സുകളില്‍നിന്ന് ജെമയ്ക്കക്കാരന്‍ അടിച്ചുകൂട്ടിയത് 357 സിക്‌സറുകളാണ്. ഏറ്റവുമൊടുവില്‍ 2021ല്‍ കളി നിര്‍ത്തുംവരെ ഗെയ്ല്‍ തെല്ലും പിന്നോട്ടു പോയിട്ടില്ല. ആരെറിഞ്ഞാലും എവിടെറിഞ്ഞാലും അടിയോടടി. രോഹിത് ശര്‍മ, വിരാട് കോഹ്‌ളി, എം.എസ്. ധോണി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ജെമയ്ക്കന്‍ കരുത്തന്റെ പ്രധാന ഗുണം ഉയരവും പേശീബലവുമാണ്. ഒരു ‘പല്ലിടകുത്തി’ (ടൂത്ത്പിക്ക്) എടുക്കുന്ന ലാഘവത്തിലാണ് അദ്ദേഹം ബാറ്റ് വീശിയിരുന്നത്.

ഐപിഎല്ലില്‍ തിളങ്ങിയ കെയ്‌റോണ്‍ പൊള്ളോക്ക്, ആന്ദ്രേ റസല്‍ എന്നിവരുടെ ഗുണവും കൈക്കരുത്താണ്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച പൊള്ളോക്ക് 189 മാച്ചുകളില്‍നിന്ന് 223 സിക്‌സറുകള്‍ പായിച്ചു. റസലാകട്ടെ ഒരോ ഏഴു ബോളുകള്‍ക്കിടയിലും ഒരു സിക്‌സര്‍ വീതമാണു പറത്തുന്നത്. സിക്‌സറുകള്‍ പറത്താന്‍വേണ്ടി പിറന്ന താരമാണ് അദ്ദേഹമെന്നു പവര്‍-ഹിറ്റിംഗ് കോച്ചായ ജൂലിന്‍ വുഡ് പറയുന്നു.

നിലവില്‍ ഈ പട്ടികയില്‍ നില്‍ക്കുന്ന മറ്റൊരാള്‍ നിക്കോളാസ് പുരാന്‍ ആണ്. കൈക്കരുത്തും ആള്‍പ്പൊക്കത്തിന്റെയും ആനുകൂല്യമില്ലെങ്കിലും 29 കാരനും സിക്‌സറുകള്‍ക്കു പിന്നിലല്ല. എല്‍എസ്ജിക്കുവേണ്ടി ഇക്കുറി ഇറങ്ങിയ പുരാന്‍ 31 സിക്‌സറുകളാണു പറത്തിയത്. സിക്‌സ് വേട്ടയില്‍ ഏറ്റവും മുമ്പനും പുരാനാണ്. മിച്ചല്‍ മാര്‍ഷ്, ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാന എന്നിവരാണു തൊട്ടു പിന്നില്‍.

എല്ലാ വര്‍ഷവും കൊടും ചൂടില്‍ സ്റ്റേഡിയങ്ങളിലേക്ക് ആരാധകര്‍ കൂട്ടത്തോടെ എത്തുകയും മറ്റുള്ളവര്‍ ടെലിവിഷന്‍ സ്‌ക്രീനുകളിലും മൊബൈല്‍ ഫോണുകളിലും കാണുകയും ചെയ്യുന്നുണ്ടെങ്കില്‍, ഒരു സിക്‌സ് ഇപ്പോഴും ആവേശം ഉണര്‍ത്തുന്ന ഒരു കാഴ്ചയാണെന്നാണ് അതിനര്‍ഥം. പക്ഷേ, അത് ഒരു അപൂര്‍വതയല്ല ഇപ്പോഴെന്നു മാത്രം!

ടൈമിംഗും കണക്കുകൂട്ടലുമാണ് പുരാന്റെ ഗുണമെന്നു ജൂലിയന്‍ വുഡ് പറയുന്നു. അദ്ദേഹത്തിന്റെ ശൈലിതന്നെ പ്രത്യേകതയാണ്. എന്നാല്‍ അയാള്‍ കൈകള്‍ നീട്ടി ഉയര്‍ന്ന ബാക്ക്-ലിഫ്റ്റില്‍ നിന്ന് ബാറ്റ് താഴേക്ക് കൊണ്ടുവന്ന് ഒരു സൗണ്ട് കണക്ഷന്‍ ഉണ്ടാക്കുമ്പോള്‍, പന്ത് എപ്പോഴും കാണികളുടെ കടലിലേക്ക് അപ്രത്യക്ഷമാകും. എന്നാല്‍, തനിക്കിപ്പോഴും യഥാര്‍ഥ ബാറ്റിംഗ് സ്പീഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുരാന്‍ പറയുന്നത്.

പുരാന്റെ അതേ ശൈലിതന്നെയാണു സിക്‌സറുകള്‍ കണ്ടെത്താന്‍ ജോസ് ബട്‌ലര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തെടുക്കുന്നത്. നേരത്തേ, എബി ഡിവില്ലിയേഴ്‌സ് ആയിരുന്നു മറ്റൊരാള്‍. വഴങ്ങുന്ന കൈക്കുഴയും കൈകളും അവശ്വസനീയ ബാറ്റിംഗ് വേഗതയുമാണ് ഇവരുടെ രഹസ്യം.

കരുത്തന്‍മാര്‍ക്ക് ബാറ്റിംഗില്‍ എല്ലാ സ്ഥലത്തും മേല്‍കൈയുണ്ട്. എന്നാല്‍, ചെറിയ ആളുകള്‍ക്കു ടൈംമിംഗ് തന്നെയാണു മുഖ്യം. ബോള്‍ അടുത്തെത്തുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുപോലെതന്നെ ബോള്‍ അകലെയാകുമ്പോള്‍തന്നെ കണക്കകൂട്ടല്‍ നടത്താനും കഴിയില്ല. അതിനാല്‍ ബാറ്റും പന്തും തമ്മിലുള്ള അകലം കൃത്യമായിരിക്കണം- വുഡ് പറയുന്നു.

സിക്‌സറുകള്‍ പായിക്കുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുക്കുന്ന മറ്റൊരു തന്ത്രം 360 ഡിഗ്രി കളിയാണ്. സ്‌കൂപ്പുകളും സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളുമെല്ലാം ബാറ്റ്‌സ്മാന്റെ ലോക്കറിലുള്ളതിനാല്‍ ബൗളര്‍ക്കു റണ്ണൊഴുക്കു തടയുകയെന്നത് പാറപിഴിഞ്ഞു വെള്ളമെടുക്കുന്നതുപോലെ കഠിനമാണ്. ഒരു യോര്‍ക്കര്‍ പോലും പലവഴി പായുള്ള കാഴ്ചയാണിപ്പോള്‍. ഒരു റിസ്‌കും എടുക്കാതെ സൂര്യകുമാര്‍ യാദവിന് 180 സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ കഴിയും. രഹാനെയും സായ് സുദര്‍ശനുമൊക്കെ ടൈമിംഗിന്റെ അനുഗ്രഹം ലഭിച്ചവരാണ്.

 

ആളുകള്‍ സിക്‌സറുകള്‍ ആഗ്രഹിക്കുന്നു. ഒപ്പം അവര്‍ ശരിയായ കളിയും ഇഷ്ടപ്പെടുന്നു. ബാറ്റ്‌സ്മാന്‍മാര്‍ സിക്‌സറുകള്‍ പായിക്കുന്നതു കാണാന്‍ തന്നെ ഗാലറിയില്‍ എത്തുന്നവരാണ് ഏറെയും. ബൗളര്‍മാര്‍ 150 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ പന്തെറിയണമെന്ന് ആഗ്രഹിക്കുന്നു. സ്പിന്നര്‍മാര്‍ രണ്ടുവശത്തേക്കും പന്തു തിരിക്കണമെന്ന് ആഗ്രഹിക്കുന്നു. അത്തരത്തിലാണു പരിശീലന ഘട്ടത്തെയും കാണുന്നതെന്നു വുഡ് കൂട്ടിച്ചേര്‍ത്തു.

എല്ലാ വര്‍ഷവും കൊടും ചൂടില്‍ സ്റ്റേഡിയങ്ങളിലേക്ക് ആരാധകര്‍ കൂട്ടത്തോടെ എത്തുകയും മറ്റുള്ളവര്‍ ടെലിവിഷന്‍ സ്‌ക്രീനുകളിലും മൊബൈല്‍ ഫോണുകളിലും കാണുകയും ചെയ്യുന്നുണ്ടെങ്കില്‍, ഒരു സിക്‌സ് ഇപ്പോഴും ആവേശം ഉണര്‍ത്തുന്ന ഒരു കാഴ്ചയാണെന്നാണ് അതിനര്‍ഥം. പക്ഷേ, അത് ഒരു അപൂര്‍വതയല്ല ഇപ്പോഴെന്നു മാത്രം!

 

Back to top button
error: