Breaking NewsKeralaLead NewsNEWSpolitics

‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ.

‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്.

Signature-ad

വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാര്‍ത്താക്കുന്ന സ്ഥിതി വന്നാല്‍ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല’- മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.

വീണ ഇത്തരമൊരു മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അതു സിപിഎമ്മിനും കുരുക്കാകുമെന്നു വ്യക്തമാണ്. കുറ്റപത്രത്തിലെ മുപ്പതിയൊന്നും ഖണ്ഡികയിലാണു വീണ മൊഴി നല്‍കിയെന്ന വിവരം പറയുന്നത്. ‘എക്‌സാലോജിക് സിഎംആര്‍എല്ലിന് ഒരു സര്‍വീസും കൊടുത്തില്ലെന്നാണു എക്‌സാലോജിക്ക് ജീവനക്കാരും സിഎംആര്‍എല്‍ ഐടി മേധാവിയും ടി. വീണയും നല്‍കിയ മൊഴിയില്‍നിന്ന് വ്യക്തമാകുന്നത്’ എന്നാണു പറയുന്നത്.

നല്‍കാത്ത മൊഴിയാണ് എസ്എഫ്‌ഐഒ രേഖപ്പെടുത്തിയതെങ്കില്‍ അതു കടുത്ത തിരിച്ചടിയാകും. മൊഴികൊടുക്കാന്‍ വിളിക്കുന്ന സമയത്ത് കമ്പനിയുടെ നിയമോപദേശകന്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയശേഷമാകും എസ്എഫ്‌ഐഒയ്ക്കു മുന്നില്‍ ഹാജരാകുക. അതു പരിഗണിച്ചാല്‍ അന്വേഷണ ഘട്ടത്തില്‍ സ്വയം കുരുക്കിലാക്കുന്ന മൊഴി നല്‍കാന്‍ സാധ്യതയും കുറവാണ്.

അതല്ല, മൊഴി നല്‍കിയശേഷം അക്കാര്യം പുറത്തു പറയാതിരുന്നതാണെങ്കില്‍ ഇത്രകാലം വീണയെയും മുഖ്യമന്ത്രിയെയും സംരക്ഷിച്ചു നിര്‍ത്തിയ പാര്‍ട്ടിക്കും തലവേദനയാകും. കള്ളി വെളിച്ചത്തായെന്നു മാത്യു കുഴല്‍നാടനും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും പറഞ്ഞു.

Back to top button
error: