Breaking NewsIndiaLead NewsNEWSpolitics

വെള്ളം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഇന്ത്യക്കു ഭീഷണിയുമായി പാക് പ്രധാനമന്ത്രി; പ്രതിഷേധക്കാരുടെ കഴുത്തറക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍; ഹമാസ് ആക്രമണമെത്ത അനുസ്മരിപ്പിക്കുന്നു എന്ന് ഇസ്രയേല്‍ പൗരന്‍മാര്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്താന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

 

Signature-ad

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയവര്‍ക്ക് നേരെ പ്രകോപനപരമായ ആംഗ്യവുമായി മുതിര്‍ന്ന പാക് സൈനിക ഉദ്യോഗസ്ഥനായ കേണല്‍ തൈമൂര്‍ റാഹത്. കഴുത്തറുക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ കൈ ചൂണ്ടി പറയുന്നതിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. പാക്ക് ഹൈകമ്മിഷനിലെ ഉപദേശകനാണ് കേണല്‍ റാഹത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇന്ത്യക്കാരും ജൂതന്‍മാരുമായ അഞ്ഞൂറോളം പേരാണ് ഹൈക്കമ്മിഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പതാകയും പാക്കിസ്ഥാനെതിരായ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് നീതി വേണമെന്നും നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്നുമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പ്രകോപനമുണ്ടാക്കിയത് കുറ്റകരമാണെന്ന് വ്യാപക അഭിപ്രായം ഉയര്‍ന്നു. ഭീകരാക്രമണത്തെ അപലപിക്കാനും തള്ളിപ്പറയാനും തയ്യാറാകാത്ത പാക്കിസ്ഥാന്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നെന്നും ഇന്ത്യയെ പോലെ തന്നെ ഇസ്രയേലും ഭീകരതയുടെ ഇരയാണെന്നും പഹല്‍ഗാം , 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തെ അനുസ്മരിപ്പിക്കുന്നുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഇസ്രയേലി പൗരന്‍മാര്‍ വ്യക്തമാക്കി.

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. പലയിടത്തും ഇന്നും വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായി അഞ്ച് ഭീകരരുടെ വീടുകള്‍ ഭരണകൂടവും സേനയും ചേര്‍ന്ന് തകര്‍ത്തു.

ജമ്മു കശ്മീരില്‍ വ്യാപകമായി വീടുകള്‍ കയറിയിറങ്ങിയുള്ള തിരച്ചിലും തുടരുകയാണ്. കുല്‍ഗാമില്‍നിന്ന് ഭീകരബന്ധമുള്ള രണ്ട് യുവാക്കളെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു. രാഷ്ട്രത്തെ രക്ഷിക്കാന്‍ എപ്പോഴും സജ്ജമാണെന്ന് പരിശീലന വീഡിയോ പോസ്റ്റ് ചെയ്ത് കരസേന പറഞ്ഞു.

കറാച്ചി തീരത്തോട് ചേര്‍ന്ന് പരിശീലനം നടത്താന്‍ നാവികസേനയും തീരുമാനിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മഞ്ഞുരുക്കത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇറാനും പ്രതികരിച്ചു. സൗദി വിദേശകാര്യ മന്ത്രി ഇന്ത്യ, പാക് വിദേശകാര്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു

 

Back to top button
error: