Breaking NewsIndiaLead NewsNEWSSportsTRENDINGWorld

‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി.

എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍.

Signature-ad

എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്.

എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ് പേജില്‍വന്ന ചിത്രങ്ങളില്‍ ഒരാള്‍ക്കു പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിന്റെ ഛായയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ഈ പോസ്റ്റിന് ആയിരക്കണക്കിനു പേരാണു പ്രതികരണങ്ങള്‍ ഇട്ടത്.

‘സിയാസാറ്റ്.പികെ’ എന്ന ഡിജിറ്റല്‍ മീഡിയ ഫോറത്തിലും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ‘ഇന്ത്യക്കാര്‍ക്കു ഭ്രാന്തായി- പാകിസ്താന്‍ ക്രിക്കറ്റ് താരം ബാബര്‍ അസമും ഭീകരാക്രമണത്തില്‍ പങ്കെടുത്തെന്ന്’ എന്ന ക്യാപ്ഷനോടെയാണു ചിത്രം ഷെയര്‍ ചെയ്തത്. ഇതുതന്നെ നിരവധി ഹാന്‍ഡിലുകള്‍ എക്‌സിലും പ്രചരിപ്പിച്ചു.

ഇതിലെ സത്യം മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും യഥാര്‍ഥ ചിത്രം മറച്ചുവച്ചാണു പ്രചാരണമെന്നും പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള പരിശോധനയില്‍ വിദ്വേഷം ആളിക്കത്തിക്കാനുള്ള നീക്കമാണിതെന്നും തിരിച്ചറിഞ്ഞാണു പാക് മാധ്യമമെന്ന നിലയില്‍ പരിശോധന നടത്തിയതെന്നും ഡോണ്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി ടൂളുകളുടെ സഹായത്താലായിരുന്നു പരിശോധനയെന്നും നിര്‍മിത ബുദ്ധിയുടെ സൂഷ്മ പരിശോധനയിലും ഇത് കമ്പ്യൂട്ടറില്‍ നിര്‍മിച്ച ചിത്രമാണെന്നു കണ്ടെത്തിയെന്നും ഡോണ്‍ പറയുന്നു. ഇതിനുശേഷം റിവേഴ്‌സ് ഇമേജ് സര്‍ച്ചില്‍ ഇന്ത്യ ടുഡേ നല്‍കിയ ചിത്രം ഇതല്ലെന്നും കണ്ടെത്തി. പാകിസ്താനിലെ പ്രമുഖ ഫാക്ട് ചെക്കിംഗ് സൈറ്റും ഈ ചിത്രം തെറ്റാണെന്നും പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Back to top button
error: