Breaking NewsKeralaLead NewsNEWS

ഭീകരാക്രമണം: കേരളത്തിലുള്ള പാക് പൗരന്‍മാര്‍ മടങ്ങുന്നു; ദീര്‍ഘകാല വിസയുള്ളവര്‍ക്ക് തുടരാം; ആകെ 104 പാക് പൗരന്‍മാര്‍, കൂടുതല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍

തിരുവനന്തപുരം: കേരളീയരെ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍ പൗരര്‍ക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താന്‍കാര്‍ ചൊവ്വാഴ്ചയ്ക്കുമുന്‍പ് രാജ്യംവിടണം. ഇത്തരത്തില്‍ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേര്‍ മടങ്ങി.

പോലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്.

Signature-ad

ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്.

സൗദിയില്‍നിന്നെത്തിയ പാക് യുവതി തിരിച്ചുപോയി

മലപ്പുറം: സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയി. തിരൂര്‍ക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനുംദിവസംമുന്‍പാണെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യുവതി സ്വമേധയാ തിരിച്ചുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ സൗദിയില്‍ സ്ഥിരതാമസക്കാരാണ്.

 

Back to top button
error: