
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 24 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെയാണ് (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവും വിധിച്ചു.
കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ കുമാരി (52) ആണ് 2020 ഡിസംബര്‍ 26ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അവിവാഹിതയായി തുടര്‍ന്ന ശാഖാകുമാരിയെ അരുണ്‍ പ്രണയിച്ചു. തുടര്‍ന്ന് ഇവര്‍ 2020 ഒക്ടോബര്‍ 29-ന് വിവാഹിതരവയി. വിവാഹത്തിന് ശാഖാകുമാരിയുടെ വീട്ടുകാരും ബന്ധുക്കളും പങ്കെടുത്തെങ്കിലും അരുണും ഒരു സുഹൃത്തും മാത്രമാണുണ്ടായിരുന്നത്. വീട്ടുകാര്‍ അറിഞ്ഞാല്‍ വിവാഹം മുടക്കുമെന്നു പറഞ്ഞാണ് അരുണ്‍ വീട്ടുകാരെ വിവാഹത്തിനു കൊണ്ടുവരാതിരുന്നത്. വിവാഹിതരാകുമ്പോള്‍ ശാഖാകുമാരിയ്ക്ക് 52 വയസ്സും പ്രതിയായ അരുണിന് 28 വയസ്സുമായിരുന്നു പ്രായം. വിവാഹശേഷം അരുണ്‍, ശാഖാകുമാരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

വിവാഹം രഹസ്യമായിരിക്കണമെന്നും ഫോട്ടോ, വീഡിയോ എന്നിവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അരുണ്‍ നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, ശാഖയുടെ ബന്ധുക്കളില്‍ ചിലര്‍ വിവാഹ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. ഇതോടെയാണ് ശാഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വീട്ടില്‍ മൈക്രോവേവ് അവ്ന്‍ റിപ്പയര്‍ ചെയ്യുന്നതായി ഭാവിച്ച് ഷോക്കടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാഖ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന്, 2020 ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷത്തിനു ശേഷം അരുണ്‍ ശാഖ കുമാരിയെ വായും മൂക്കും അമര്‍ത്തിപ്പിടിച്ച് ബോധം കെടുത്തിയതിനു ശേഷം ശരീരത്തിലേക്കു വൈദ്യുതി കടത്തിവിട്ട് കൊല്ലുകയായിരുന്നു. ക്രിസ്മസ് ട്രീ അലങ്കരിക്കാനായി എത്തിച്ച അലങ്കാര വിളക്കുകള്‍ തെളിക്കാനെന്നു പറഞ്ഞാണ് ഇലക്ട്രീഷ്യനായ അരുണ്‍ മീറ്റര്‍ ബോര്‍ഡില്‍ നിന്നു വൈദ്യുതി നേരിട്ടെടുത്തത്.
നല്ലവണ്ണം ഷോക്കേല്‍ക്കാനായിരുന്നു മെയില്‍ സ്വിച്ചില്‍നിന്നു തന്നെ വൈദ്യുതി എടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അടുത്ത ദിവസം പുലര്‍ച്ചെ ശാഖയെ ഇയാള്‍ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. പരിശോധനയില്‍ മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ മരിച്ചുവെന്നു കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും നല്‍കിയ മൊഴികള്‍ കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ.അജികുമാര്‍, മഞ്ജിത എന്നിവര്‍ ഹാജരായി.
ഭര്‍ത്താവിന്റെ സ്വഭാവം നന്നാവാന്‍ എടുത്ത വ്രതം അവസാനിക്കുന്ന ദിനത്തിലായിരുന്നു ശാഖ കുമാരി കൊല ചെയ്യപ്പെട്ടത്. ഭാര്യയ്ക്ക് ഷോക്കേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നില്‍ അരുണ്‍ പതറി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍, താന്‍ ഉറങ്ങിപ്പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിച്ചു. താന്‍ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുണ്‍ അരക്കോടി രൂപയും 100 പവനും വേണമെന്നാണ് വിവാഹ വേളയില്‍ ആവശ്യപ്പെട്ടത്.
വിവാഹത്തിനു മുന്‍പും പലതവണ അരുണിന് ശാഖ പണം നല്‍കിയിരുന്നു. അരുണിന് വാടകയ്ക്ക് വീട് എടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണ് പണം നല്‍കിയത്. വിവാഹ ദിവസം അരുണ്‍ ഏറെ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വസ്തു വിറ്റ് പണം നല്‍കാന്‍ അരുണ്‍ ശാഖയെ പലപ്പോഴും നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിവാഹ രജിസ്‌ട്രേഷനും വൈകി. ശാഖയുടെ പേരില്‍ എട്ടേക്കറിലേറെ ഭൂമിയും വീടുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കിടപ്പുരോഗിയായിരുന്ന ശാഖയുടെ അമ്മ ഫിലോമിന മരിച്ചതോടെ ശാഖ താമസിച്ചിരുന്ന വീട് പൂട്ടിയിട്ടിരിക്കുകയാണ്.