CrimeNEWS

കുറ്റവാളികളെ ജാമ്യത്തിലിറക്കുന്നവരെക്കുറിച്ച് അന്വേഷിക്കും; തിരുവാതുക്കല്‍ കൊലയാളിയെ പുറത്തിറക്കിയത് ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകള്‍

കോട്ടയം: ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരില്‍ പ്രതികളുമായി നേരിട്ട് ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്. അത്തരക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന കേസില്‍ ജാമ്യംനിന്ന് ഇയാളെ ജയിലില്‍നിന്ന് പുറത്തിറക്കിയത് ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.

ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണ് ജാമ്യത്തിലെടുക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവര്‍ക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Signature-ad

അതേസമയം, ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെ(64)യും ഭാര്യ ഡോ.മീര (60)യെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അസംസ്വദേശി അമിത്ത് ഉറാങ്ങിനെ (24) അന്വേഷണസംഘം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.

ഇയാളെ മേയ് എട്ടാംതിയതിവരെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡുചെയ്തു. ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോട്ടയം ജില്ലാ ജയിലിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കൃത്യംനടത്താനെത്തിയ പ്രതി അമിത്ത് മുറിയെടുത്ത് താമസിച്ചിരുന്ന കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപത്തെ ലോഡ്ജില്‍ രാവിലെ എത്തിച്ച് തെളിവെടുത്തു. പ്രാഥമികഘട്ട പരിശോധനകളെല്ലാം ഉച്ചയോടെ അന്വേഷണസംഘം പൂര്‍ത്തിയാക്കിയിരുന്നു.

പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും പരിശോധനയും നടത്തും. ഇതിനായി വെള്ളിയാഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. തിങ്കളാഴ്ചയോടെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൊലനടത്തിയശേഷം രക്ഷപ്പെട്ട ബസ്റ്റാന്‍ഡിലും, ഒളിവില്‍കഴിഞ്ഞ തൃശ്ശൂര്‍ മാളയിലെ കോഴിഫാമിലുമെത്തിച്ച് തെളിവെടുക്കും.കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. പ്രശാന്ത്കുമാര്‍, യു. ശ്രീജിത്ത്, ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികള്‍.

 

 

Back to top button
error: